ആഭരണങ്ങള്‍ വിവാഹസമ്മാനമാണെന്ന സ്വപ്‌നയുടെ വാദത്തിനു തെളിവില്ല! കണ്ടെടുത്ത ആഭരണങ്ങള്‍ പല കാലത്തു നിര്‍മിച്ചത്.. പലയിടത്തായി കൂടുതല്‍ സ്വര്‍ണം ഒളിപ്പിച്ചതായി സംശയം; ബിസ്‌ക്കറ്റുകള്‍ ആഭരണങ്ങളാക്കാന്‍ ഉപദേശിച്ചതും ശിവശങ്കര്‍... രഹസ്യ റിപ്പോർട്ടിൽ പുറത്ത് വരുന്നത്...

തിരുവനന്തപുരത്ത് സ്വപ്‌ന സുരേഷിന്റെ രണ്ടു ബാങ്ക് ലോക്കറുകളില്‍ നിന്നായി കണ്ടെടുത്ത സ്വര്‍ണം കള്ളക്കടത്തിന്റെ പ്രതിഫലമെന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ആഭരണങ്ങള്‍ വിവാഹസമ്മാനമാണെന്ന സ്വപ്‌നയുടെ വാദത്തിനു തെളിവില്ലെന്നും കണ്ടെടുത്ത ആഭരണങ്ങള്‍ പല കാലത്തു നിര്‍മിച്ചവയാണെന്നു വ്യക്തമായെന്നും കോടതിയില്‍ സമര്‍പ്പിച്ച രഹസ്യറിപ്പോര്‍ട്ടില്‍ ഇ.ഡി. അറിയിച്ചെന്നാണു സൂചന.
പ്രതികള്‍ പലയിടത്തായി കൂടുതല്‍ സ്വര്‍ണം ഒളിപ്പിച്ചതായി സംശയമുണ്ടെന്നും വിശദപരിശോധന ആവശ്യമാണെന്നും ഇ.ഡി. വൃത്തങ്ങള്‍ പറഞ്ഞു. ലോക്കറിലിരുന്ന സ്വര്‍ണം സ്വപ്‌നയുടെയും എം. ശിവശങ്കറിന്റെയും സംയുക്ത മുതലാണെന്നു കരുതുന്നു. സ്വര്‍ണത്തിന്റെ മൂല്യം കൂടുന്നതിനാലാണു പ്രതിഫലമായി സ്വര്‍ണം ആവശ്യപ്പെട്ടത്. ബിസ്‌കറ്റായി സൂക്ഷിക്കുന്നതു ബുദ്ധിയല്ലെന്നും ആഭരണങ്ങളാണെങ്കില്‍ വിവാഹവേളയിലേതെന്നും സമ്മാനമെന്നുമൊക്കെ പറഞ്ഞ് പിടിച്ചുനില്‍ക്കാമെന്നും ഉപദേശിച്ചതു ശിവശങ്കറാണ്.
സ്വപ്‌നയുടെ രണ്ടു ബാങ്ക് ലോക്കറുകളില്‍ നിന്നായി ഒരു കിലോ സ്വര്‍ണവും ഒരു കോടിയിലധികം രൂപയുമാണു കണ്ടെടുത്തത്. സ്വര്‍ണം വാങ്ങിയതിന്റെ ബില്‍ ഹാജരാക്കാന്‍ എന്‍.ഐ.എ. നിര്‍ദേശിച്ചിരുന്നു. എന്നാല്‍, കുറച്ചു മാത്രമാണു ഹാജരാക്കാനായത്. ഈ ബില്ലിന്റെ പകര്‍പ്പ് ഇ.ഡി. ആവശ്യപ്പെട്ടിട്ടുണ്ട്. പല ആഭരണത്തിലും ഹാള്‍ മാര്‍ക്ക് മുദ്രയോ ജൂവലറിയുടെ അടയാളമോ ഇല്ല. തനിക്കു പലപ്പോഴായി അഞ്ചു കിലോ സ്വര്‍ണം സമ്മാനമായി ലഭിച്ചിട്ടുണ്ടെന്നാണു സ്വപ്‌നയുടെ മൊഴി.
എന്നാല്‍, സ്വര്‍ണക്കടത്തില്‍ പ്രതിഫലമായി സ്വപ്‌ന പലപ്പോഴും സ്വര്‍ണാഭരണങ്ങള്‍ ചോദിച്ചിരുന്നതായി മറ്റു പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. ''മാഡ''ത്തിന്റെ കുടുംബത്തിലെ വിശേഷദിവസങ്ങളില്‍ സമ്മാനമായി ആഭരണങ്ങള്‍ നല്‍കിയിട്ടുണ്ടെന്നു ജൂവലറി ഉടമകളുടെ മൊഴിയുമുണ്ട്. ശിവശങ്കറിന്റെയും സ്വപ്‌നയുടെയും അനധികൃത ഇടപാടുകള്‍ക്കായാണ് ബാങ്ക് ലോക്കര്‍ ആരംഭിച്ചതെന്ന് ഇ.ഡിക്കു വ്യക്തമായിട്ടുണ്ട്. ലോക്കറിന്റെ സഹ ഉടമയായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ അയ്യര്‍ക്കു സ്വര്‍ണക്കടത്തിനെപ്പറ്റി അറിവുണ്ടോ എന്നും പരിശോധിക്കുന്നു. 2018 നവംബറിലാണു ലോക്കറുകള്‍ ആരംഭിച്ചത്. അപ്പോള്‍ 30 പവന്‍ മാത്രമാണുണ്ടായിരുന്നത്. ഈ ലോക്കര്‍ വേണുഗോപാല്‍ പലതവണ തുറന്നിട്ടുണ്ടെന്ന് അന്വേഷണസംഘത്തിനു വിവരം ലഭിച്ചു. വേണുഗോപാലാണു ലോക്കറിന്റെ താക്കോല്‍ സൂക്ഷിച്ചിരുന്നത്.
അതേസമയം ഉന്നതരുടെ പങ്ക് വെളിപ്പെടുത്തിയുള്ള സ്വപ്‌നയുടെ മൊഴി പുറത്തുവന്നതോടെ ജയിലില്‍ അവരുടെ ജീവനു ഭീഷണിയുണ്ടെന്നു കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി.) റിപ്പോര്‍ട്ട്. ശിവശങ്കറടക്കമുള്ള ഉന്നതര്‍ക്കെതിരേ ശക്തമായ മൊഴിയാണു സ്വപ്‌നയുടേത്. എന്തിനാണ് ഇങ്ങനെ മൊഴി നല്‍കിയതെന്നു ചിലര്‍ ചോദിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. അതോടെ സ്വപ്‌ന കടുത്ത മാനസിക സമ്മര്‍ദത്തിലാണ്. അട്ടക്കുളങ്ങര വനിതാ ജയിലില്‍ കഴിയുന്ന അവരുടെ സുരക്ഷ കൂട്ടുന്ന കാര്യത്തില്‍ ജയില്‍വകുപ്പാണു തീരുമാനമെടുക്കേണ്ടത്. കെ ഫോണ്‍, ഡൗണ്‍ ടൗണ്‍, ഇ-മൊബിലിറ്റി, ലൈഫ് മിഷന്‍ പദ്ധതികളിലെ പല ഇടപാടുകളെപ്പറ്റിയും കഴിഞ്ഞ പത്തിനു സ്വപ്‌ന നല്‍കിയ മൊഴി ഉന്നതരായ പലരെയും കുടുക്കുന്നതാണെന്നാണു സൂചന.
എല്ലാം തുറന്നുപറഞ്ഞ് സ്വപ്‌ന മാപ്പുസാക്ഷിയാകുമെന്ന ആശങ്ക ഇത്തരക്കാരെ അസ്വസ്ഥരാക്കുക സ്വാഭാവികം. ചാട്ടേര്‍ഡ് അക്കൗണ്ടിന്റെ അറിവോടെ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച ഒരു കോടി രൂപ തനിക്കു ലഭിച്ച കൈക്കൂലിയാണെന്നു സ്വപ്‌ന സുരേഷ് വിജിലന്‍സിനു മൊഴിനല്‍കി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ഇക്കാര്യം അറിയാമായിരുന്നുവെന്നും സ്വപ്‌നയുടെ മൊഴിയിലുണ്ട്. അക്കൗണ്ടിലുണ്ടായിരുന്ന 1.05 കോടി രൂപ ലൈഫ് മിഷന്‍ പദ്ധതിക്കു കമ്മീഷനായി ലഭിച്ച തുകയാണെന്നായിരുന്നു നേരത്തെ സ്വപ്‌ന എന്‍ഫോഴ്‌സമെന്റിനോടു പറഞ്ഞിരുന്നത്. എന്നാല്‍, വിജിലന്‍സിനു നല്‍കിയ മൊഴിയില്‍ കമ്മീഷന്‍ തുകയല്ലെന്നും കൈക്കൂലി പണമാണെന്നുമാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യം അന്നുതന്നെ ശിവശങ്കറിനെ അറിയിച്ചിരുന്നെന്നും അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ബാങ്ക് ലോക്കറെടുത്തതും തുക സൂക്ഷിച്ചതുമെമെന്നുമായിരുന്നു സ്വപ്‌ന പറഞ്ഞത്.
https://www.facebook.com/Malayalivartha

























