വാട്‌സാപ്പേ ചതിച്ചോ... ഒരൊറ്റ ഫോണ്‍ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് വിശ്വസിപ്പിച്ച എം. ശിവശങ്കറില്‍ നിന്നും കണ്ടെടുത്തത് രണ്ട് ഫോണുകള്‍; മൂന്നാമത്തെ ഫോണ്‍ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടങ്ങി; രണ്ടാമത്തെ ഫോണില്‍ നിന്നും കിട്ടിയത് നിര്‍ണായക വിവരങ്ങള്‍; അന്വേഷണം കടുപ്പിക്കാനൊരുങ്ങി കേന്ദ്ര ഏജന്‍സികള്‍
സ്വര്‍ണക്കടത്തു കേസില്‍ സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ യുഎപിഎ ചുമത്താന്‍ ഇരിക്കുന്നതിന് പിന്നാലെ അമ്പരപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ശിവശങ്കറിന്റെ രണ്ടാമത്തെ ഫോണില്‍ നിന്നും നിര്‍ണായക വിവരങ്ങളാണ് ലഭിച്ചത്.
ഒരു ഫോണേ ഉള്ളൂവെന്നാണു ശിവശങ്കര്‍ അറിയിച്ചിരുന്നത്. സ്വപ്ന സുരേഷിന്റെ ഒരു ഫോണിലേക്കു വന്ന ചില വാട്‌സാപ് ചാറ്റുകളുടെ ഉറവിടം അന്വേഷിച്ചപ്പോഴാണു 2 ഫോണ്‍ കൂടി ഉണ്ടെന്ന് മനസ്സിലായത്. അദ്ദേഹത്തിനു വേറെയും 2 ഫോണ്‍ നമ്പറുകള്‍ ഉണ്ടായിരുന്നെന്നും അതുപയോഗിച്ചാണു കൂടുതലും സംസാരിച്ചിരുന്നതെന്നും മിക്കതും വാട്‌സാപ് കോളുകളായിരുന്നുവെന്നും സ്വപ്ന മൊഴി നല്‍കുകയും ചെയ്തു. തുടര്‍ന്നുള്ള പരിശോധനയിലാണ് ഒരു ഫോണ്‍ കൂടി കണ്ടെത്തിയത്. ആദ്യം നിഷേധിച്ചെങ്കിലും തെളിവുകള്‍ ഹാജരാക്കിയപ്പോള്‍ ശിവശങ്കറും ഇക്കാര്യം സമ്മതിച്ചതായാണ് അറിയുന്നത്. സ്വപ്നയും സംഘവും പിടിക്കപ്പെട്ടപ്പോള്‍ തന്നെ ഈ ഫോണ്‍ ബന്ധുവിനെ ഏല്‍പിച്ചിരുന്നുവെന്നാണു സൂചന. പുതിയ ഫോണില്‍ നിന്നുള്ള ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കാന്‍ കസ്റ്റംസും ഇഡിയും നടപടി തുടങ്ങി. എന്‍ഐഎയ്ക്കും ഈ വിവരങ്ങള്‍ കൈമാറും.
സ്വര്‍ണക്കടത്തു കേസ് അന്വേഷണം തുടങ്ങി 5 മാസത്തിനു ശേഷം കേന്ദ്ര ഏജന്‍സികളുടെ സൈബര്‍ വിഭാഗം എം.ശിവശങ്കര്‍ ഉപയോഗിച്ചിരുന്ന രണ്ടാമത്തെ ഫോണ്‍ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ശിവശങ്കറെ കസ്റ്റഡിയില്‍ കൂടുതല്‍ ചോദ്യം ചെയ്യാനാണു കസ്റ്റംസിന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും നീക്കം. ശിവശങ്കറിന്റെ മൂന്നാമത്തെ ഫോണ്‍ കൂടി കണ്ടെത്താനും ശ്രമമാണ് നടക്കുന്നത്.
ശിവശങ്കറില്‍നിന്ന് ആദ്യം പിടിച്ചെടുത്ത ഫോണിലെ ഡിലീറ്റ് ചെയ്തിരുന്ന വാട്‌സാപ് ചാറ്റുകള്‍ സിഡാക്കിന്റെ സഹായത്തോടെ വീണ്ടെടുത്തപ്പോഴാണ് സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായുള്ള ബന്ധത്തിന്റെ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.
കസ്റ്റംസിന്റെ കസ്റ്റഡിയിലാണു സ്വപ്നയും ശിവശങ്കറും ഇപ്പോഴുള്ളത്. ശിവശങ്കര്‍ ഇപ്പോഴും ചോദ്യം ചെയ്യലുമായി പൂര്‍ണമായി സഹകരിക്കുന്നില്ല. കസ്റ്റഡി നീട്ടിച്ചോദിക്കാന്‍ ഇക്കാര്യവും കോടതിയെ അറിയിക്കും.
സ്വപ്നയെയും കൂട്ടുപ്രതി സരിത്തിനെയും കഴിഞ്ഞ ദിവസം ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു. ശിവശങ്കറിനെക്കുറിച്ച് ചില കാര്യങ്ങള്‍ കൂടി അപ്പോള്‍ വെളിപ്പെടുത്തി. സ്വപ്ന പറഞ്ഞ ചില കാര്യങ്ങളില്‍ സരിത്തും വ്യക്തത വരുത്തി. പക്ഷേ, ശിവശങ്കര്‍ അതെല്ലാം നിഷേധിക്കുകയാണ്. സ്വപ്നയും സരിത്തും നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഡോളര്‍ കടത്തിലും ശിവശങ്കറിനെ പ്രതി ചേര്‍ത്തേക്കും.
അതേസമയം ശിവശങ്കറിനെതിരെ യുഎപിഎ ചുമത്താന്‍ എന്‍ഐഎ നിയമോപദേശം തേടുകയും ചെയ്തു. ഇതിന്റെ ഭാഗമായി ഇതുവരെ ശേഖരിച്ച തെളിവുകളെപ്പറ്റി വിചാരണക്കോടതി പല ഘട്ടത്തിലും ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. സ്വര്‍ണക്കടത്തിനു പണം മുടക്കിയതിന്റെ പേരില്‍ കേസില്‍ പ്രതികളായവര്‍ക്ക് എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഈ സാഹചര്യത്തിലാണു സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന്റെ പങ്കാളിത്തം കണ്ടെത്തി യുഎപിഎ ചുമത്താന്‍ നിയമോപദേശം തേടിയത്. ഇന്നു കോടതിയില്‍ ഹാജരാക്കുന്ന ശിവശങ്കറിന്റെ കസ്റ്റഡി നീട്ടിച്ചോദിക്കാനുള്ള സാധ്യതയും ഏറെയാണ്. മുഖമന്ത്രിയുടെ അഡീഷനല്‍ െ്രെപവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെയും ഒരുമിച്ചു ചോദ്യം ചെയ്യണമെങ്കില്‍ ഏതെങ്കിലും കേന്ദ്ര ഏജന്‍സികളുടെ കസ്റ്റഡിയില്‍ തുടരണം. കസ്റ്റംസിന്റെ കസ്റ്റഡിയില്‍ തുടരുകയോ എന്‍ഐഎ അറസ്റ്റ് ചെയ്തു കസ്റ്റഡിയില്‍ വാങ്ങുകയോ ആണ് അതിനുള്ള വഴികള്‍. അങ്ങനെ എല്ലാം കൊണ്ടും ശിവശങ്കറിന് കുരുക്ക് മുറുകുകയാണ്.
"
https://www.facebook.com/Malayalivartha