കരിപ്പൂര്‍ സ്വര്‍ണക്കടത്തിന്റെ ബുദ്ധികേന്ദ്രമായ അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍രേഖകളിലൂടെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനൊരുങ്ങി കസ്റ്റംസ്.....അര്‍ജുനുമായി നിരന്തരം ചാറ്റുകളിലേര്‍പ്പെട്ടിരുന്നവരുടെ വാട്സാപ്പ് ചാറ്റുകളും വോയ്‌സ് ക്ലിപ്പുകളും പരിശോധിക്കും

കരിപ്പൂര്‍ സ്വര്‍ണക്കടത്തിന്റെ ബുദ്ധികേന്ദ്രമായ അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍രേഖകളിലൂടെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ കസ്റ്റംസ് ഒരുക്കം തുടങ്ങി.
ഉന്നതര്‍ അടക്കമുള്ളവരുടെ ബന്ധങ്ങള്‍ പുറത്തുവരാതിരിക്കാന്‍, ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ നശിപ്പിച്ചശേഷമാണ് അര്‍ജുന്‍ കസ്റ്റംസിനുമുന്നില്‍ ഹാജരായത്. മൊബൈല്‍ ഫോണ്‍ സേവനദാതാക്കളില്‍നിന്ന് അര്‍ജുന്റെ കോള്‍ഡേറ്റ ശേഖരിക്കും. അര്‍ജുനുമായി നിരന്തരം ചാറ്റുകളിലേര്‍പ്പെട്ടിരുന്നവരുടെ വാട്സാപ്പ് ചാറ്റുകളും വോയ്‌സ് ക്ലിപ്പുകളും പരിശോധിക്കാനൊരുങ്ങുകയാണ് കസ്റ്റംസ്.
അര്‍ജുന്‍ കസ്റ്റംസിന്റെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന രീതി തുടരുകയാണ്. കസ്റ്റംസ് ഓഫീസില്‍ രാവിലെ എട്ടരയോടെ ഹാജരായ സി. സജേഷിനെയും പ്രതികളായ മുഹമ്മദ് ഷെഫീഖ്, അര്‍ജുന്‍ എന്നിവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. സജേഷിനെ രാത്രി ഏഴുമണിയോടെ വിട്ടയച്ചു. വീണ്ടും വിളിപ്പിക്കുമെന്നാണു സൂചന. കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ നിര്‍ണായകമാവുക അര്‍ജുന്റെ ഫോണ്‍, വാട്സാപ്പ്, ടെലിഗ്രാം എന്നിവയിലെ രേഖകളാണ്.
ഫോണ്‍ പുഴയില്‍ കളഞ്ഞുപോയെന്നാണ് കസ്റ്റംസിന് മൊഴിനല്‍കിയിരിക്കുന്നത്. ഇതോടെ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കലാണ് കസ്റ്റംസിനുമുന്നിലുള്ള വഴി.സാമൂഹികമാധ്യമ ആപ്ലിക്കേഷനുകളുടെ കോര്‍പ്പറേറ്റ് ഓഫീസില്‍നിന്ന് അന്വേഷണ ഏജന്‍സിക്ക് ആവശ്യമെങ്കില്‍ ഇത്തരം തെളിവുകള്‍ ശേഖരിക്കാം.
ഇതിന് കാലതാമസം നേരിടും. പകരം അര്‍ജുനുമായി ബന്ധമുള്ളവരുടെ വാട്സാപ്പ് ചാറ്റുകള്‍ പരിശോധിച്ച് അര്‍ജുന്റെ സന്ദേശങ്ങള്‍ ശേഖരിക്കാനാണ് കസ്റ്റംസ് തീരുമാനം. അര്‍ജുനുമായി സുഹൃദ്ബന്ധം മാത്രമേയുള്ളൂവെന്നും സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയില്ലെന്നുമാണ് സജേഷിന്റെ മൊഴി.
സജേഷ് കാര്യമായൊന്നും വിട്ടുപറഞ്ഞിട്ടില്ല. സ്വര്‍ണക്കടത്ത് അറിയില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് അര്‍ജുനും. ഒന്നാം പ്രതി മുഹമ്മദ് ഷെഫീഖ് അര്‍ജുന്റെ നിര്‍ദേശപ്രകാരമാണ് സ്വര്‍ണം എത്തിച്ചതെന്ന മൊഴി ആവര്‍ത്തിച്ചു. ദുബായില്‍നിന്നു പുറപ്പെടുംമുമ്പും കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയശേഷവും പലതവണ അര്‍ജുന്‍ വിളിച്ചിരുന്നെന്നും ഷെഫീഖ് മൊഴിനല്‍കിയിട്ടുണ്ട്.
" f
https://www.facebook.com/Malayalivartha
























