പെടാതിരിക്കാന്‍ പെടാപ്പാട്... കഴിഞ്ഞ മന്ത്രിസഭയിലെ ആദ്യ സമയം പോലെ ഇത്തവണയും ശശീന്ദ്രന് വിനയായി പെണ്‍കുരുക്ക്; ശശീന്ദ്രന്റെ രാജിക്കായി പ്രതിപക്ഷം ഒന്നടങ്കം ബഹളം വയ്ക്കുന്നതിന് പിന്നാലെ നിയമസഭയും; ശശീന്ദ്രനെ തുണച്ച് എന്‍.സി.പി, കരുതലോടെ സി.പി.എം

മന്ത്രി എ.കെ. ശശീന്ദ്രനെ സംബന്ധിച്ച് നിര്‍ണായകമാണ് ഇനിയുള്ള ദിവസങ്ങള്‍. രാജിക്കായി പ്രതിപക്ഷത്തിന്റെ മുറവിളിക്ക് പിന്നാലെ നിയമസഭ കൂടി തുടങ്ങുമ്പോള്‍ ശശീന്ദ്രന് വെല്ലുവിളിയേറെയാണ്.
സ്ത്രീപീഡന പരാതി തീര്‍പ്പാക്കാന്‍ യുവതിയുടെ പിതാവിനെ ടെലിഫോണില്‍ വിളിച്ചെന്ന ആരോപണത്തിനിരയായ മന്ത്രി എ.കെ. ശശീന്ദ്രന്‍ രാജി വയ്‌ക്കേണ്ടെന്ന നിലപാട് എന്‍.സി.പി നേതൃത്വമെടുത്തപ്പോള്‍, എന്‍.സി.പിയിലെ ആഭ്യന്തര തര്‍ക്കത്തിന്റെ ഭാഗമെന്ന വിലയിരുത്തലില്‍ കരുതലോടെ നീങ്ങാനാണ് സി.പി.എം തീരുമാനം. അതേസമയം, ഇന്നു തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ വിഷയം കത്തിക്കാന്‍ ഒരുങ്ങിനില്‍ക്കുകയാണ് പ്രതിപക്ഷം.
ശശീന്ദ്രന്‍ സ്വയം രാജിക്ക് തയ്യാറായില്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെടുകയും ചെയ്തു. പ്രതിപക്ഷ ആക്രമണത്തെ പ്രതിരോധിക്കാനുള്ള ഭരണപക്ഷ നീക്കത്തോടെ, സഭ ആദ്യദിവസം തന്നെ പ്രക്ഷുബ്ദ്ധമാകും
.പരാതിക്കു പിന്നില്‍ രാഷ്ട്രീയ ഗൂഢനീക്കമാണെന്ന എന്‍.സി.പി വാദം മുഖവിലയ്‌ക്കെടുക്കുമ്പോഴും, യുവതി പരാതിയിലുറച്ച് നിയമനടപടിയിലേക്ക് നീങ്ങിയാലുണ്ടാകാനിടയുള്ള ഭവിഷ്യത്തും സി.പി.എം മുന്‍കൂട്ടി കാണുന്നു. ഇന്നലെ ചേര്‍ന്ന സി.പി.എം അവൈലബിള്‍ സെക്രട്ടേറിയറ്റ് യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി. ഇന്നലെ രാവിലെ മുഖ്യമന്ത്രി പിണറായി വിജയനെ ക്ലിഫ്ഹൗസില്‍ ചെന്ന് കണ്ട ശശീന്ദ്രന്‍, താന്‍ യുവതിയുടെ പിതാവിനെ ഫോണ്‍ വിളിക്കാനിടയായ സാഹചര്യം വീണ്ടും വിശദീകരിച്ചു. മുഖ്യമന്ത്രി മറുപടിയൊന്നും നല്‍കിയില്ലെന്നാണ് സൂചന.
എന്‍.സി.പി കൊല്ലം ജില്ലാ നേതൃത്വത്തില്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പു മുതല്‍ തുടരുന്ന തര്‍ക്കത്തിന്റെ ഭാഗമാണ് ശശീന്ദ്രനെതിരായ പരാതിയിലേക്കു നയിച്ച വിവാദങ്ങളെന്നാണ് പാര്‍ട്ടി നേതൃത്വം വാദിക്കുന്നത്. സി.പി.എം നേതൃത്വം ഇത് മുഖവിലയ്‌ക്കെടുക്കുമ്പോഴും സ്ത്രീപ്രശ്‌നങ്ങള്‍ സജീവ ചര്‍ച്ചയാകുന്ന വേളയില്‍ വിവാദം തലവേദനയാണെന്നും തിരിച്ചറിയുന്നു.
സ്ത്രീപ്രശ്‌നത്തില്‍ പ്രതിരോധത്തിലേക്ക് വലിയേണ്ടിവരുന്ന സാഹചര്യം സര്‍ക്കാരിന് നാണക്കേടുണ്ടാക്കും. കേസിന്റെ ഗതി നോക്കി കാര്യങ്ങള്‍ തീരുമാനിക്കാമെന്ന നിലപാടിലാണ് മുഖ്യമന്ത്രിയും പാര്‍ട്ടിയും. മന്ത്രിയുടേതായി പുറത്തുവന്ന ഫോണ്‍ സംഭാഷണത്തില്‍ ഭീഷണി സ്വരമില്ലാത്തത് പാര്‍ട്ടി പ്രശ്‌നം പരിഹരിക്കാന്‍ ഇടപെട്ടെന്ന വാദത്തിന് ബലമേകുന്നതാണ്.
വനംവകുപ്പുമായി ബന്ധപ്പെട്ട മറ്റ് ചില കാര്യങ്ങള്‍ വിശദീകരിക്കാന്‍ കൂടിയാണ് ഇന്നലെ മുഖ്യമന്ത്രിയെ കണ്ടതെന്നാണ് ശശീന്ദ്രന്‍ പറഞ്ഞത്. കൊല്ലത്ത് എന്‍.സി.പി സംസ്ഥാന എക്‌സിക്യുട്ടീവ് അംഗവും ബ്ലോക്ക് പ്രസിഡന്റും തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ അവിടത്തെ ചില നേതാക്കള്‍ ആവശ്യപ്പെട്ടതിനാലാണ് ഫോണ്‍ വിളിച്ചത്. പ്രശ്‌നം പ്രയാസമില്ലാതെ തീര്‍ക്കണമെന്നാണ് ആവശ്യപ്പെട്ടത്. കേസ് എങ്ങനെ തീര്‍ക്കണമെന്നാണ് മന്ത്രി പറയുന്നതെന്ന് ബ്ലോക്ക് പ്രസിഡന്റ് ചോദിച്ചപ്പോള്‍, കേസൊക്കെ ഇതിന്റെ ഭാഗമായി വന്നതായതിനാല്‍ പ്രയാസമില്ലാതെ തീര്‍ക്കാന്‍ നോക്കണമെന്നാണ് പറഞ്ഞതെന്നും ശശീന്ദ്രന്‍ വിശദീകരിച്ചു.
രാഷ്ട്രീയ സ്വാധീനവും ഔദ്യോഗിക പദവിയും ഉപയോഗിച്ച് പരാതിയില്‍ നിന്ന് പിന്മാറാന്‍ യുവതിയോട് ആവശ്യപ്പെടുകയെന്ന ഗുരുതരമായ കുറ്റമാണ് ചെയ്തതെന്ന് വി.ഡി. സതീശന്‍പറഞ്ഞു. പാര്‍ട്ടിയിലെ പ്രാദേശിക പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ക്കാനാണ് എ.കെ.ശശീന്ദ്രന്‍ ശ്രമിച്ചതെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോ പറഞ്ഞു. കേസ് പിന്‍വലിക്കാനൊന്നും ആവശ്യപ്പെട്ടിട്ടില്ല. രാജി വയ്‌ക്കേണ്ട കാര്യമില്ല. പരാതിയില്‍ കഴമ്പുണ്ടെങ്കില്‍ പൊലീസ് നടപടിയെടുക്കട്ടെയെന്നും പി.സി.ചാക്കോ പറഞ്ഞു.-
"
https://www.facebook.com/Malayalivartha