പ്ലാപ്പള്ളിയെ ഛിന്നഭിന്നമാക്കിയ ഉരുൾപൊട്ടലിൽ കടപുഴകിയത് ഒരു കുടുംബം; ബാക്കിയാകുന്നത് ഈ സങ്കട കാഴ്ചകൾ...
അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിലും ഉരുള്‍ പൊട്ടലിലും വെള്ളപ്പൊക്കത്തിലും കടപുഴകിയത് കൂട്ടിക്കല്‍ പ്ലാപ്പള്ളിയിലെ ഒരു കുടുംബത്തിലെ മുഴുവൻ പേരുടെയും ജീവനായിരുന്നു. ഒറ്റലാങ്കല്‍ മാര്‍ട്ടിന്റെ കുടുംബമാണ് ഉരുള്‍പൊട്ടലില്‍ ഒന്നാകെ ദുരന്തത്തില്‍ അകപ്പെട്ടത്. മാര്‍ട്ടിനെ കൂടാതെ അമ്മ അന്നക്കുട്ടി, മാര്‍ട്ടിന്റെ ഭാര്യ സിനി എന്നിവരും മൂന്ന് പെണ്‍മക്കളുമാണ് മരണപ്പെട്ടത്.
സ്‌നേഹ, സോന, സാന്ദ്ര എന്നിങ്ങനെ മൂന്ന് പെണ്‍കുട്ടികളായിരുന്നു മാര്‍ട്ടിന്‍-സിനി ദമ്പതികള്‍ക്ക്. മൂന്ന് പെണ്‍കുട്ടികളും സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളാണ്. ഉരുള്‍പൊട്ടലുണ്ടാകുമ്പോള്‍ എല്ലാവരും വീടിനകത്തുണ്ടായിരുന്നു. കെട്ടിട നിര്‍മ്മാണ വസ്തുക്കള്‍ വില്‍ക്കുന്ന കടയില്‍ സ്റ്റോര്‍ കീപ്പറായിരുന്നു മാര്‍ട്ടിന്‍. അച്ഛന്‍ മൂന്ന് വര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു. ഈ കുടുംബത്തെ ഒന്നാകെയാണ് ഉരുള്‍പൊട്ടല്‍ കവര്‍ന്നെടുത്തത്.
കൂട്ടിക്കല്‍ പ്ലാപ്പള്ളിയിലെ മൂന്ന് കുടുംബങ്ങളില്‍പ്പെട്ടവരാണ് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അകപ്പെട്ടത്. കുടുംബത്തിലെ മറ്റുളളവര്‍ മഴ പെയ്ത് കെട്ടി നില്‍ക്കുന്ന വെള്ളം ഒഴുക്കി വിടാനായി പുറത്തേക്ക് പോയപ്പോഴാണ് ഉരുള്‍പൊട്ടലുണ്ടായി വീടുകള്‍ ഒലിച്ച് പോയത്. മൂന്ന് വീടുകളാണ് ഉരുള്‍പൊട്ടലില്‍ ഒലിച്ച് പോയത്. തുടക്കത്തില്‍ ഈ പ്രദേശത്തേക്ക് എത്താന്‍ സാധിക്കാതെ രക്ഷാപ്രവര്‍ത്തകര്‍ ബുദ്ധിമുട്ടിയിരുന്നു.
നാട്ടുകാരാണ് പ്രധാനമായും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തത്. പിന്നാലെ ഫയര്‍ഫോഴ്‌സ് സ്ഥലത്ത് എത്തി രക്ഷാ പ്രവര്‍ത്തനം നടത്തുകയായിരുന്നു. പ്ലാപ്പള്ളിയിലെ ഉരുൾപൊട്ടലിനെത്തുടർന്ന് കാണാതായ 15ഓളം പേരിൽ ഏഴു പേരുടെ മൃതദേഹമാണ് ലഭിച്ചത്. ശരീരഭാഗങ്ങൾ പല ഭാഗത്തായി ചിന്നിച്ചിതറിയ നിലയിലായിരുന്നു. പ്ലാപ്പള്ളിയില്‍ ശനിയാഴ്ച രാവിലെ 8.30 മുതല്‍ 11.30 വരെ ചെറുതും വലുതുമായ ഇരുപതോളം ഉരുള്‍പൊട്ടലുണ്ടായി.
കാഞ്ഞിരപ്പള്ളി താലൂക്കില്‍ കൂട്ടിക്കല്‍ പഞ്ചായത്തിലെ മൂന്നാംവാര്‍ഡാണ് പ്ലാപ്പള്ളി. ഗ്രാമത്തിന്റെ ഒരുഭാഗം പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലാണ്. പ്ലാപ്പള്ളിയില്‍ 130-ഓളം കുടുംബങ്ങളാണുള്ളത്. ഗ്രാമത്തിന്റെ കേന്ദ്രമായി കരുതുന്ന കടയ്ക്കല്‍ ജങ്ഷനിലാണ് വലിയ ഉരുള്‍പൊട്ടലുണ്ടായത്. ഇവിടെ ഒരു ചായക്കടയും ഒരു പലചരക്കുകടയും ഒരു കപ്പേളയുമാണുള്ളത്. ഉരുള്‍പൊട്ടലില്‍പ്പെട്ട പ്രദേശത്തിന്റെ താഴ്ഭാഗം താളുങ്കലാണ്.
ഇവിടെയാണ് മൃതദേഹങ്ങള്‍ക്കുവേണ്ടി തിരച്ചില്‍ നടക്കുന്നത്. ശമനമില്ലാത്ത മഴയും മഞ്ഞും രക്ഷാപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുണ്ട്. പ്ലാപ്പള്ളി നിവാസികള്‍ നിത്യോപയോഗസാധനങ്ങള്‍ വാങ്ങാനുംമറ്റും ആശ്രയിക്കുന്നത് ഏന്തയാര്‍, കൂട്ടിക്കല്‍ ടൗണുകളെയാണ്. ഇവിടേക്കുള്ള റോഡുകള്‍ തകര്‍ന്നു. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തുനിന്ന് അരക്കിലോമീറ്റര്‍ അകലെയായി ഒരു സര്‍ക്കാര്‍ സ്‌കൂളുണ്ട്. ഇവിടെ ദുരിതാശ്വാസക്യാമ്പ് തുറന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha