പിടിക്കപ്പെടില്ല, ഭീതിയിലാഴ്ത്താൻ സുഹൃത്തുക്കളുടെയും അധ്യാപികമാരുടെയും ചിത്രങ്ങൾ കനേഡിയൻ ഡേറ്റിങ് സൈറ്റിൽ പോസ്റ്റ് ചെയ്ത് വിദ്യാർത്ഥി

ഓൺലൈൻ ക്ലാസ്സിനിടെ എടുത്ത അധ്യാപികമാരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ അശ്ലീല സൈറ്റിൽ പോസ്റ്റ് ചെയ്ത് വിദ്യാർത്ഥിയുടെ കടുംകൈ. സംഭവത്തിൽ നിരവധി നെറ്റ് വർക്കുകളും ഫോണുകളും ഐപി വിലാസങ്ങളും വിപിഎൻ സർവീസുകളും നിരന്തരം നിരീക്ഷിച്ചു നടത്തിയ അന്വേഷണത്തിലൊടുവിൽ സ്കൂൾ വിദ്യാർത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു.
വ്യക്തി വിവരങ്ങള്‍ വെളിപ്പെടുത്താതെ അശ്ലീല ചാറ്റ് നടത്താൻ സാധിക്കുന്ന കനേഡിയൻ ഡേറ്റിങ് സൈറ്റായിരുന്നു വിദ്യാർത്ഥി ഇതിനായി തിരഞ്ഞെടുത്തത്. അപരിചിതരായ ചാറ്റിങ് പങ്കാളികൾക്ക് തന്റെ സഹപാഠികളായ വിദ്യാർഥിനികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങൾ അശ്ലീല കമന്റുകൾ ചേർത്ത് എഡിറ്റ് ചെയ്ത് ഫോൺ നമ്പർ സഹിതം വിദ്യാർത്ഥി പോസ്റ്റു ചെയ്യുകയായിരുന്നു.
തിരുവനന്തപുരം ജില്ലയിലെ പ്രമുഖ സ്കൂളിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ നിന്നും സ്കൂൾ അധികൃതരിൽ നിന്നും കഴിഞ്ഞ രണ്ട് മാസമായി നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലായിരുന്നു അറസ്റ്റ്.
കുറ്റകൃത്യത്തിന് ഉപയോഗിച്ച ഫോൺ പരിശോധിച്ചപ്പോൾ നിരവധി സഹ വിദ്യാർഥിനികളുടെ ഫോട്ടോ അടക്കം ചാറ്റ് നടത്തിയതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചു. സഹപാഠികളെയും അധ്യാപകരെയും ഭീതിയിലാഴ്ത്തുകയെന്ന ഉദ്ദേശ്യത്തിലും ഒരിക്കലും പിടിക്കപ്പെടില്ലെന്ന ധാരണയിലുമാണ് ഇതു ചെയ്തതെന്ന് വിദ്യാർഥി പൊലീസിനോട് വെളിപ്പെടുത്തി.
ഉപഭോക്താവിന്റെ യാതൊരു തിരിച്ചറിയൽ വിവരങ്ങളും ലഭ്യമല്ലാത്ത വെബ്സൈറ്റിൽനിന്നും കുറ്റകൃത്യം ചെയ്ത ആളെ കണ്ടെത്തുന്നത് പ്രയാസമായിരുന്നു. തുടർന്ന് നിരവധി നെറ്റ് വർക്കുകളും ഫോണുകളും ഐപി വിലാസങ്ങളും വിപിഎൻ സർവീസുകളും നിരീക്ഷിച്ചാണ് വിദ്യാർത്ഥി വലയിലായതും, കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോണും കണ്ടെത്തിയതും. ഇതിൽ നിന്ന് നിരവധി വിദ്യാർത്ഥിനികളുടെ ഫോട്ടാേകളും മറ്റു വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി പി.കെ.മധുവിന്റെ മേൽനോട്ടത്തിൽ അഡിഷണൽ എസ്പി ഇ.എസ്.ബിജുമോൻ, തിരുവനന്തപുരം റൂറൽ ഡിസിആർബി ഡിവൈഎസ്പി വിജുകുമാർ.എൻ എന്നിവരുടെ നേതൃത്വത്തിൽ റൂറൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രതീഷ്.ജി.എസ്, എസ്ഐ സതീഷ് ശേഖർ, എസ്‍സിപിഒ സുധീർ, സിപിഒമാരായ അദീൻ അശോക്, ശ്യാം, സൗമ്യ എന്നിവരടങ്ങുന്ന സംഘമാണ് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha

























