കിളളി ടവേഴ്സ് ലോഡ്ജിലെ 104 -ാം നമ്പർ മുറി: പോലീസിനെതിരെ പടക്കം, ആയുധം, മൂന്നാം നിലയിൽ നിന്ന് ചാടി രക്ഷപെടൽ:- ടൂറിസ്റ്റ് ഹോമിൽ എത്തുന്നവർക്ക് ലഹരി വസ്തുക്കളുടെ വിതരണമുണ്ടെന്ന് കിട്ടിയ വിവരത്തെ തുടർന്ന് അന്വേഷിക്കാൻ പോലീസ് ലോഡ്ജിൽ എത്തിയതോടെ സംഭവിച്ചത് സിനിമയെ വെല്ലുന്ന രംഗങ്ങൾ: പിടിയിലായത് വൻകിട കഞ്ചാവ് – ക്വട്ടേഷൻ കണ്ണികൾ

കിള്ളിപ്പാലം ടൂറിസ്റ്റ് ഹോമിൽ എത്തുന്നവർക്ക് ലഹരി വസ്തുക്കളുടെ വിതരണമുണ്ടെന്ന് കിട്ടിയ വിവരത്തെ തുടർന്ന് അന്വേഷിക്കാൻ ലോഡ്ജിൽ പോലീസ് എത്തിയതോടെ അരങ്ങേറിയത് സിനിമയെ വെല്ലുന്ന സംഭവങ്ങൾ. റെയ്ഡിന് എത്തിയ പൊലീസിന് നേരെ നാലംഗ കഞ്ചാവ് സംഘം നാടൻ പടക്കമെറിഞ്ഞു.
പിന്നാലെ കഞ്ചാവ് സംഘത്തിലെ രണ്ടു പേർ ഓടി രക്ഷപ്പെട്ടു. ആക്രമണത്തിൽ പരിക്കേൽക്കാതെ തലനാരിഴയ്ക്കാണ് പോലീസ് രക്ഷപെട്ടത്. സംഭവത്തിൽ ലോഡ്ജ് വാടകയ്ക്ക് എടുത്ത് കഞ്ചാവ് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനി ഉൾപ്പെടെ രണ്ടു പേരെ പൊലീസ് പിടികൂടി. നെടുങ്കാട് കടയ്ക്കൽ യോഗീശ്വരാലയത്തിൽ രജീഷ് (22), പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരാണ് പൊലീസ് പിടിയിലായത്.
കഴിഞ്ഞ ദിവസം ഉച്ചക്ക് പന്ത്രണ്ടേ കാലോടെ സിറ്റി നർകോട്ടിക് സെൽ സംഘവും കരമന പൊലീസും കിള്ളിപ്പാലം കിളളി ടവേഴ്സ് ലോഡ്ജിലെ നൂറ്റി നാലാം നമ്പർ മുറിയിൽ പരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു പോലീസിന് നേരെ അപ്രതീക്ഷിതമായി പടക്കമേറ് ഉണ്ടായത്.
ലഹരി സംഘം നാടൻ പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷമുണ്ടാക്കി രക്ഷപെടാനുള്ള ശ്രമമായിരുന്നു. മൂന്നാം നിലയിൽ നിന്ന് രണ്ടുപേർ ചാടി രക്ഷപ്പെട്ടു. ഒരാൾ ബാൽക്കെണി വഴിയും മറ്റൊരാൾ താഴേക്കു ചാടിയുമാണ് രക്ഷപ്പെട്ടത്. മറ്റു രണ്ടുപേരെ പോലീസ് സംഘം കീഴ്‌പ്പെടുത്തുകയായിരുന്നു. ആയുധങ്ങളും മയക്കുമരുന്നും പോലീസ് കസ്റ്റഡിയിലെടുത്തു.
പടക്കമേറിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതികളിൽ ഒരാളുടെ സിസിടിവി ദ്യശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഷർട്ട് ധരിക്കാതെ ടെയിൽ പാകിയ റോഡിലൂടെ ഓടുന്ന ദ്യശ്യമാണ് പുറത്ത് വന്നത്. ഇയാൾ ഒരു കടയിൽ ഒളിക്കാൻ ശ്രമിക്കുന്നതും സമീപത്തെ ഓട്ടോ റിക്ഷ സ്റ്റാൻഡിൽ എത്തി പേരൂർക്കട ഭാഗത്തേക്ക് പോകണമെന്നു പറയുന്നതും ദ്യശ്യങ്ങളിലുണ്ട്. തുടർന്ന് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.
രക്ഷപ്പെട്ട രണ്ടുപേർക്കായി നഗരത്തിലും പുറത്തും തിരച്ചിൽ വ്യാപകമാക്കി. ലോഡ്ജിൽ മുറിയെടുത്ത് മയക്കുമരുന്നായ എം.ഡി.എം.എ.യും കഞ്ചാവും ലഹരിഗുളികകളും വിൽപ്പന നടത്തിവന്ന സംഘമാണിതെന്ന് പോലീസ് പറയുന്നു. അഞ്ചുകിലോ കഞ്ചാവ്, രണ്ടു ഗ്രാം എം.ഡി.എം.എ., രണ്ട് പെല്ലറ്റ് ഗൺ, ഒരു ലൈറ്റർ ഗൺ, രണ്ടു വെട്ടുകത്തി, അഞ്ച് മൊബൈൽ ഫോൺ എന്നിവ മുറിയിൽ നിന്ന് കണ്ടെത്തി. തോക്കുകൾ ലൈസൻസ് ആവശ്യമില്ലാത്ത എയർ പിസ്റ്റൾ വിഭാഗത്തിൽപ്പെട്ടവയാണ്.
മറ്റ് കഞ്ചാവ് സംഘങ്ങളിൽ നിന്നുള്ള ആക്രമണം ചെറുക്കാനും പൊലീസിനെ ആക്രമിക്കാനുമാണ് സംഘം ആയുധങ്ങൾ കൈവശം സൂക്ഷിച്ചിരുന്നതെന്നാണ് പ്രാഥമിക വിവരം. മറ്റു ലഹരി മരുന്ന് സംഘങ്ങളിൽ നിന്ന് ഇവർക്ക് ഭീഷണിയുണ്ടായിരുന്നോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.
ഇവർ നഗരത്തിലെ വൻകിട കഞ്ചാവ് – ക്വട്ടേഷൻ സംഘത്തിലെ കണ്ണികളാണെന്ന് പൊലീസ് പറഞ്ഞു. ബി.എസ്.എൻ.എൽ. പരിസരത്തുവച്ച് യുവാവിനെ ഒരു ദിവസം മുഴുവൻ മർദിച്ച് കൊലപ്പെടുത്തിയതിലും കിള്ളിപ്പാലം ബണ്ട് റോഡിൽ അടുത്തിടെ നടന്ന കൊലപാതകത്തിലും പ്രതികളായവരുടെ സുഹൃത്തുക്കളാണ് ഈ സംഘത്തിലുമുണ്ടായിരുന്നത്.
കിള്ളിപ്പാലം ബണ്ട് റോഡ് കേന്ദ്രീകരിച്ച് നഗരത്തിലെ പ്രധാന ലഹരിമാഫിയ ശക്തിപ്രാപിക്കുന്നതായ വിവരവും പോലീസിനു ലഭിച്ചിട്ടുണ്ട്. അസ്വാഭാവികമായി വിദ്യാർഥികളടക്കം ഒട്ടേറെപ്പേർ കിള്ളിപ്പാലത്തെ ലോഡ്ജിലെ മുറിയിലെത്തുന്നുണ്ടെന്ന വിവരത്തെത്തുടർന്നാണ് നർക്കോട്ടിക് വിഭാഗം കിള്ളിപ്പാലത്ത് നിരീക്ഷണം തുടങ്ങിയത്. വിദ്യാർഥികളെയും വിദ്യാർഥിനികളെയും ലഹരി ഉപയോഗിച്ച നിലയിൽ ഈ ഭാഗത്ത് കാണാറുണ്ടെന്ന് നാട്ടുകാരും വിവരം നൽകിയിരുന്നു.
നാർക്കോട്ടിക് സെൽ എ.സി.പി. ഷീൻ തറയിൽ, ഫോർട്ട് എ.സി.പി. ഷാജി എന്നിവരുടെ നേതൃത്വത്തിൽ കരമന എസ്.എച്ച്.ഒ. അനീഷ് ബി., എസ്.ഐ.മാരായ മിഥുൻ, അശോക് കുമാർ, ബൈജു, വിൽഫ്രഡ് ജോ, എസ്.സി.പി.ഒ. സജി, സി.പി.ഒ.മാരായ വിനോജ്, സുജിത്ത്, ശ്രീനു എന്നിവരും സിറ്റി നാർക്കോട്ടിക് സെൽ ടീം അംഗങ്ങളായ സജികുമാർ, വിനോദ്, രഞ്ജിത്, പ്രശാന്ത്, ലജൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
https://www.facebook.com/Malayalivartha

























