കുഞ്ഞുങ്ങളുമായി പിതാവിന്റെ അമ്മ ഡിക്സി എറണാകുളത്തേയ്ക്കു വന്നു... കൊച്ചിയിലുള്ള സുഹൃത്തുമായി സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു.... ഇതിനിടെ ഈ സുഹൃത്തിന്റെ സുഹൃത്തുമായി തല്ലും പിടിയും...ജോൺ ബിനോയ് അറിയിച്ചത്, കുഞ്ഞു പാലു കുടിച്ചപ്പോൾ നെറുകയിൽ പോയി അബോധാവസ്ഥയിലായി എന്ന്....

കൊച്ചിയിൽ പിഞ്ചുകുഞ്ഞിനെ മുത്തശ്ശിയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്.കുഞ്ഞുങ്ങളുമായി പിതാവിന്റെ അമ്മ ദീപ്തി ഷാജി എറണാകുളത്തേയ്ക്കു വരികയായിരുന്നു. ഇവർക്ക് കൊച്ചിയിലുള്ള സുഹൃത്തുമായി സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു. ഇതു കൈപ്പറ്റാനാണ് വന്നത് എന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ ഈ സുഹൃത്തിന്റെ സുഹൃത്തുമായി തർക്കം ഉണ്ടായെന്നും കേൾക്കുന്നു. ഇവർക്കു മർദനം ഏൽക്കുന്ന സാഹചര്യവുമുണ്ടായി. വൈകിയതിനാലാണ് രാത്രി ഇവിടെ മുറിയെടുത്തു താമസിച്ചതത്രെ.
കുഞ്ഞു മരിക്കുമ്പോൾ മുത്തശ്ശി മുറിയിലുണ്ടായിരുന്നില്ല. പുറത്തു പോയിരുന്ന ഇവരെ ജോൺ ബിനോയ് അറിയിച്ചത്, കുഞ്ഞു പാലു കുടിച്ചപ്പോൾ നെറുകയിൽ പോയി അബോധാവസ്ഥയിലായി എന്നായിരുന്നു. രാത്രി ഒന്നരയോടെ ഹോട്ടൽ മുറിയിലേയ്ക്ക് എത്തിയ ഇവർ ജീവനക്കാരോടു കുഞ്ഞിന് എന്തോ പറ്റി എന്നു പറഞ്ഞാണ് അകത്തേയ്ക്കു പോയത്. തിരികെ വരുമ്പോൾ തോളിൽ അബോധാവസ്ഥയിൽ കുഞ്ഞുണ്ടായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ പറഞ്ഞതും ഇതു തന്നെയായിരുന്നു.
മരണം സംഭവിക്കുന്നത് ഈ കുഞ്ഞിന്റെയും ഒപ്പമുണ്ടായിരുന്ന അഞ്ചുവയസ്സുള്ള കുട്ടിയുടെയും സംരക്ഷണം സംബന്ധിച്ച കേസ് ചൈൽഡ് ആൻഡ് വെൽഫെയർ കമ്മിറ്റിയുടെ പരിഗണനയിലിരിക്കെയാണ്. കുഞ്ഞിന്റെ മാതാവ് അങ്കമാലി സ്വദേശിനി മൂന്നു മാസം മുൻപാണു വിദേശത്തു പോയത്. ഇതിനിടെ ചൈൽഡ് ലൈൻ വഴി സിഡബ്ല്യുസിക്കു പരാതി ലഭിച്ചതോടെയാണ് സംരക്ഷണം സംബന്ധിച്ച തർക്കം ഉയരുന്നത്.
അമ്മയുടെ വീട്ടിൽവച്ചു കുഞ്ഞുങ്ങൾക്കു പൊള്ളലേറ്റെന്നും സംരക്ഷണാവകാശം നൽകണമെന്നും കുഞ്ഞിന്റെ അച്ഛന്റെ വീട്ടുകാർ അവകാശവാദം ഉന്നയിച്ചു. ഇതോടെ സംരക്ഷണം കുഞ്ഞുങ്ങളുടെ അച്ഛനു ലഭിച്ചു. തർക്കം രൂക്ഷമായതോടെ കുഞ്ഞിനെ സിഡബ്ല്യുസിതന്നെ സംരക്ഷിക്കാം എന്ന ആലോചനയിലെത്തി. കുഞ്ഞിന്റെ അമ്മയുമായി സംസാരിച്ചപ്പോൾ അവർ ഉടനെ നാട്ടിലെത്തുമെന്നും സംരക്ഷണം സംബന്ധിച്ച തർക്കം പരിഹരിക്കാം എന്നും അറിയിച്ചു. ഇതിനിടെയാണു കുഞ്ഞ് കൊല്ലപ്പെട്ടത്.
കുഞ്ഞിന്റെ മരണം സ്വാഭാവികമാണ് എന്നായിരുന്നു ആശുപത്രി അധികൃതരും കരുതിയത്. എന്നാൽ സംശയം തോന്നിയ കുഞ്ഞിന്റെ പിതാവ് ആവശ്യപ്പെട്ടതനുസരിച്ചു നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് മരണം വെള്ളം അകത്തു ചെന്നാണ് എന്നു ബോധ്യപ്പെട്ടത്. ഇതോടെ ഇരുവരെയും പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു.
കലൂരിൽ പിഞ്ചുകുഞ്ഞിനെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ജോൺ ബിനോയ് ഡിക്രൂസ് പള്ളുരുത്തി ഇഎസ്ഐ ആശുപത്രി റോഡിൽ താമസിക്കുന്ന ആളാണ്. ജോണിനെ ദത്തെടുത്തു വളർത്തുകയായിരുന്നു എന്നാണ് സമീപവാസികൾ നൽകുന്ന വിവരം. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായും പ്രദേശവാസികൾ പറയുന്നു.
https://www.facebook.com/Malayalivartha






















