അച്ഛനെ കൊലപ്പെടുത്തി;സുഹൃത്തിനെ വെട്ടി കഷണങ്ങളാക്കി റോഡരികിൽ തള്ളി; കുപ്രസിദ്ധ ഗുണ്ട കമ്മൽ വിനോദിനെതിരെ കാപ്പ ചുമത്തി പൊലീസ്

അച്ഛനെ കൊലപ്പെടുത്തുകയും, ഭാര്യയെ ശല്യം ചെയ്ത സുഹൃത്തിനെ കൊലപ്പെടുത്തി കഷണങ്ങളാക്കി മുറിച്ച് റോഡരികിൽ തള്ളുകയും ചെയ്ത കേസിലെ പ്രതിയായ കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി. പുതുപ്പള്ളി തച്ചുകുന്ന് കോളനി ഭാഗത്ത് വെട്ടിമറ്റം വീട്ടിൽ വിനോദ് കുമാർ.എ.ആറിനെ (കമ്മൽ വിനോദ് -41)യാണ് ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കിയത്.
കോട്ടയം ജില്ലയിലെ അറിയപ്പെടുന്ന ക്രിമിനലും കൊലപാതകം, വധശ്രമം, ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിക്കുക തുടങ്ങി നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയമാണ് ഇയാൾ. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലാ മജിസ്‌ട്രേട്ട് കൂടിയായ ജില്ലാ കളക്ടർ കാപ്പാ നിയമ പ്രകാരം കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനു ഉത്തരവിടുകയായിരുന്നു. ഇതേ തുടർന്നു വിനോദ് കുമാറിനെ കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്ത് വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കി.
2017-ൽ സന്തോഷ് എന്നയാളെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി മാങ്ങാനം ഭാഗത്ത് ചതുപ്പിൽ ഉപേക്ഷിച്ച കേസ്സിൽ പ്രതിയായ വിനോദ് കുമാറിനെതിരെ സമീപകാലത്ത് കോട്ടയം ഈസ്റ്റ്, പാമ്പാടി പൊലീസ് സ്റ്റേഷനുകളിൽ വധശ്രമം, സ്ത്രീകളെ അപമാനിക്കുക, വസ്തുവകകൾക്ക് നാശനഷ്ടം വരുത്തുക എന്നീ കുറ്റകൃത്യങ്ങൾക്കും കേസ്സുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. ജില്ലയിലെ ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരെ ശക്തമായ നടപടികൾ തുടർന്നും സ്വീകരിക്കുന്നതാണ്.
https://www.facebook.com/Malayalivartha
























