തലസ്ഥാന സിറ്റി പോലീസ് കമ്മീഷണറുടെ പി എ പുഷ്‌കലയെ കന്റോണ്‍മെന്റ് അസി. പോലീസ് കമ്മീഷണറുടെ സ്‌ക്വാഡിലെ പോലീസുകാര്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസ്.... മുന്‍ ഫോര്‍ട്ട് സി ഐയും സെല്ലുലാര്‍ വോഡാഫോണ്‍ ഐഡിയമൊബൈല്‍ ലോ ഓഫീസറും സാക്ഷിമൊഴി നല്‍കി

തലസ്ഥാന സിറ്റി പോലീസ് കമ്മീഷണറുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് പുഷ്‌കലയെ കന്റോണ്‍മെന്റ് അസി. പോലീസ് കമ്മീഷണറുടെ ക്രൈം സ്‌ക്വാഡിലെ പോലീസുദ്യോഗസ്ഥര്‍ ആക്രമിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുന്‍ ഫോര്‍ട്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ കരീമും സെല്ലുലാര്‍ വോഡാഫോണ്‍ ഐഡിയ മൊബൈല്‍ ഫോണ്‍ കമ്പനി ലോ ഓഫീസര്‍ രാജ് കുമാറും സാക്ഷിമൊഴി നല്‍കി.
വിചാരണക്കോടതിയായ തിരുവനന്തപുരം രണ്ടാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് എ.അനീസ മുമ്പാകെയാണ് വിചാരണ പുരോഗമിക്കുന്നത്. കൃത്യ സ്ഥല മഹസര്‍ തയ്യാറാക്കിയത് താനാണെന്നും താനും സാക്ഷികളും അതില്‍ ഒപ്പിട്ടതായും ഒറ്റ ദിവസത്തെ അന്വേഷണമേ താന്‍ നടത്തിയിട്ടുള്ളുവെന്നും അടുത്ത ദിവസം മുതല്‍ സിറ്റി ക്രൈം ഡിറ്റാച്ച്‌മെന്റ് അസി. കമ്മീഷണറാണ് അന്വേഷണം നടത്തിയതെന്നും പതിനേഴാം സാക്ഷിയായി സിറ്റി ഫോര്‍ട്ട് മുന്‍ സി ഐ മൊഴി നല്‍കി. കൃത്യസ്ഥല മഹസര്‍ പ്രോസിക്യൂഷന്‍ ഭാഗം ഇരുപത്തെട്ടാം രേഖയായി കോടതി തെളിവില്‍ സ്വീകരിച്ചു.
കൃത്യസമയം പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ഒരേ ടവര്‍ ലൊക്കേഷന് കീഴിലായിരുന്നെന്ന് പതിനെട്ടാം സാക്ഷിയായി രാജ് കുമാര്‍ മൊഴി നല്‍കി. കമ്പനി മുദ്ര പതിച്ച കാള്‍ ഡീറ്റെയില്‍സ് റെക്കോര്‍ഡും ഇന്ത്യന്‍ തെളിവു നിയമപ്രകാരമുള്ള വകുപ്പ് 65 ബി സര്‍ട്ടിഫിക്കറ്റും കോടതി എക്‌സിബിറ്റ് പി 29 , 30 സീരീസായി അക്കമിട്ട് തെളിവില്‍ സ്വീകരിച്ചു.
2010 ലാണ് കോളിളക്കം സൃഷ്ടിച്ച സംഭവം നടന്നത്. കോട്ടയ്ക്കകം രണ്ടാം പുത്തന്‍ തെരുവില്‍ പുഷ്‌കല വീടിന് സമീപം വച്ചാണ് ആക്രമിക്കപ്പെട്ടത്. ക്രൈം സ്‌ക്വാഡ് എസ്‌ഐ അടക്കം 6 പോലീസുകാരാണ് പ്രതികള്‍. ഒരു പ്രതി വിചാരണയ്ക്കു മുമ്പേ മരണപ്പെട്ടു. സബ്ബ് ഇന്‍സ്‌പെക്ടര്‍ അജിത് കുമാര്‍ , എ എസ് ഐ യും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരുമായ സുരേഷ് കുമാര്‍ , വിനോദ് കുമാര്‍ എന്ന തങ്കന്‍ വിനു , റിയാസ് , മണിക്കുട്ടന്‍ എന്ന ശ്യാം എന്നിവരാണ് സ്ത്രീയുടെ മാന അധിക്ഷേപ - മാനഭംഗ കേസില്‍ നിലവില്‍ വിചാരണ നേരിടുന്ന പ്രതികള്‍.
പ്രതികള്‍ നേരിട്ടും മൊബൈല്‍ ഫോണിലൂടെയും ഗൂഢാലോചന നടത്തി പുഷ്‌ക്കലയെ അന്യായമായി തടഞ്ഞു നിര്‍ത്തി മാനത്തെ അധിക്ഷേപിക്കണമെന്ന ഉദ്ദേശ്യത്തോടെ വാക്കുകള്‍ പ്രയോഗിക്കുകയും ആംഗ്യങ്ങളും ചേഷ്ടകളും കാണിക്കുകയും മനഭാംഗപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ കൈയ്യേറ്റവും ബലപ്രയോഗവും നടത്തുകയും ഭീഷണിപ്പെടുത്തി ഭയപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. പോലീസ് സംഘടനാ തെരഞ്ഞെടുപ്പിലുണ്ടായ കോലാഹലങ്ങളുടെ ബാക്കിപത്രമാണ് പുഷ്‌കല കേസില്‍ കലാശിച്ചതെന്നാണ് 2012 ലെ ക്രൈം ഡിറ്റാച്ച്‌മെന്റ് കുറ്റപത്രത്തില്‍ പറയുന്നത്.
അതേ സമയം വിചാരണക്കിടെ തൊണ്ടിമുതലുകള്‍ കാണാതായത് വിചാരണ മുടങ്ങാന്‍ കാരണമായി. ആഗസ്റ്റ് 5 ന് ഒരു പ്രതിയെ അറസ്റ്റ് ചെയ്ത സമയം ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ സംബന്ധിച്ച ഫോറന്‍സിക് റിപ്പോര്‍ട്ട് നല്‍കിയ16-ാം സാക്ഷിയെ വിസ്തരിക്കുന്ന വേളയിലാണ് തൊണ്ടി മുതലുകളായ പ്രതികള്‍ കൃത്യത്തിനുപയോഗിച്ച മൊബൈല്‍ ഫോണുകള്‍ കോടതിയില്‍ കാണാതായ വിവരം പുറത്ത് വന്നത്. ഒളിവില്‍ പോയ ഒരു പ്രതിയെ ബംഗ്‌ളുരുവില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. മൊബൈല്‍ ഫോണുകള്‍ പരിശോധിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട് നല്‍കിയ പതിനാറാം സാക്ഷിയുടെ സാക്ഷി വിസ്താരം ഇതോടെ പാതി വഴിയില്‍ മുടങ്ങി. തുടര്‍ന്ന് തൊണ്ടി സെക്ഷന്‍ ക്ലാര്‍ക്കിന് തൊണ്ടി കണ്ടെത്താന്‍ കര്‍ശന നിര്‍ദ്ദേശം കോടതി നല്‍കുകയും ജൂനിയര്‍ സൂപ്രണ്ടിനോടും തൊണ്ടി മുതലുകള്‍ കണ്ടെത്താന്‍ സമഗ്ര സൂക്ഷ്മ പരിശോധന നടത്താനും മജിസ്‌ട്രേട്ട് എ.അനീസ ഉത്തരവിട്ടതോടെ തൊണ്ടിമുതലുകളായ മൊബൈല്‍ ഫോണുകളും ഫോറന്‍സിക് റിപ്പോര്‍ട്ടും കണ്ടെത്തി ഹാജരാക്കുകയായിരുന്നു.
ഇതിനിടെ പ്രതികളുടെ ഹര്‍ജിയില്‍ കേസ് 8 മാസത്തിനകം തീര്‍പ്പാക്കണമെന്ന് ഹൈക്കോടതി പുറപ്പെടുവിച്ച സ്പീഡി ഡിസ്‌പോസല്‍ (കേസ് വേഗത്തില്‍ തീര്‍പ്പാക്കല്‍) ഉത്തരവ് പ്രതികള്‍ തൊണ്ടിമുതലുകള്‍ കാണാതായ ആഗസ്റ്റ് 5 ന് തന്നെ ഹാജരാക്കി. 2022 ജൂണ്‍ 6 മുതല്‍ 8 മാസങ്ങള്‍ക്കകം വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കണമെന്ന ഉത്തരവാണ് പ്രതികള്‍ ഹാജരാക്കിയത്.
തുടര്‍ന്ന് വിചാരണക്കുള്ള സമന്‍സ് കൈപ്പറ്റിയിട്ടും കോടതിയില്‍ ഹാജരാകാത്ത 23-ാം സാക്ഷിയെ അറസ്റ്റ് ചെയ്യാന്‍ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 17 , 18 എന്നീ സാക്ഷികളും 25 മുതല്‍ 28 വരെയുള്ള അന്വേഷണ ഉദ്യോഗസ്ഥനടക്കമുള്ള ഔദ്യോഗിക സാക്ഷികള്‍ ആഗസ്റ്റ് 25 ന് ഹാജരാകാനും കോടതി ഉത്തരവിട്ടു. ഇതിനിടെ സര്‍ക്കാര്‍ അഭിഭാഷകന്‍ അവധിയെടുത്തു. സര്‍ക്കാര്‍ അഭിഭാഷകന്‍ അവധിയിലായതിനാലാണ് വിചാരണ 25 ന് മാറ്റുന്നതെന്നും തൊണ്ടിമുതല്‍ കാണാതായതും വീണ്ടെടുത്തതുമായ കാര്യങ്ങള്‍ കോടതിയുടെ നടപടി ക്രമ താളുകളില്‍ (ഓര്‍ഡര്‍ ഷീറ്റ് ) കോടതി രേഖപ്പെടുത്തി. കേസ് 8 മാസത്തിനകം തീര്‍പ്പാക്കണമെന്ന ഹൈക്കോടതി ഉത്തരവുള്ളതിനാല്‍ കേസ് വിചാരണ തീര്‍ത്ത് വിധിന്യായം പുറപ്പെടുവിച്ച് ഹൈക്കോടതിക്ക് കംപ്ലയന്‍സ് (ഉത്തരവ് പാലിച്ച) റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതിനാലാണ് വിചാരണക്കോടതി നിലപാട് കടുപ്പിച്ചത്.
"
https://www.facebook.com/Malayalivartha
























