വെറും രണ്ടാഴ്ചത്തെ പരിചയം മാത്രം, പെട്ടെന്ന് കൂട്ടുകാരായി... സജീവിന്റെ കൊലയ്ക്ക് ശേഷവും ഫോണിൽ നിന്ന് മെസ്സേജുകൾ വന്നു: കൂട്ടുകാരെ വഴിതെറ്റിക്കാൻ ശ്രമം | കൃത്യത്തിന് ശേഷം കടന്ന് കളഞ്ഞത് അംജദിന്റെ സ്‌കൂട്ടറുമായി! വെളിപ്പെടുത്തലുമായി ഒപ്പം താമസിച്ച സുഹൃത്ത്

ഇടച്ചിറയിലെ ഫ്ലാറ്റിൽ യുവാവിനെ കൊലപ്പെടുത്തി ഒളിപ്പിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഒപ്പം താമസിച്ച സുഹൃത്ത്. കൊല്ലപ്പെട്ടശേഷവും സജീവിന്റെ ഫോണില്‍ നിന്ന് മെസേജുകള്‍ വന്നിരുന്നെന്ന് സുഹൃത്ത് അംജദ് മാധ്യമങ്ങളോട് പറഞ്ഞു. തിരിച്ച് വിളിച്ചപ്പോള്‍ എടുത്തില്ല. അത് അസ്വാഭാവികമായി തോന്നിയതുകൊണ്ടാണ് ഫ്ലാറ്റിലെത്തിയത്. തന്റെ സ്കൂട്ടറുമായാണ് അര്‍ഷാദ് സ്ഥലംവിട്ടതെന്ന് അംജദ് പറഞ്ഞു. അംജാദിന്റെ വാക്കുകൾ ഇങ്ങനെ...
ഞങ്ങൾ അഞ്ച് പേരാണ് ഫ്ളാറ്റിലുണ്ടായിരുന്നത്. അതിൽ മൂന്ന് പേർ കൊടൈക്കാനാലിലേക്ക് പോയി. ഞാൻ കോഴിക്കോട്ടെ സുഹൃത്തുകൾക്കൊപ്പമായിരുന്നു. സജീവൻ മാത്രമായിരുന്നു ഫ്ളാറ്റിലുണ്ടായത്. ഇന്നലെ മുതൽ സജീവനെ ഫോണിൽ വിളിക്കുന്നണ്ടായിരുന്നു എന്നാൽ കോൾ എടുക്കുന്നുണ്ടായിരുന്നില്ല. അതിന് തലേ ദിവസം മുതൽ ചാറ്റ് ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ ചാറ്റിലെ ശൈലി സജീവൻ്റെ ആയിരുന്നില്ല. താൻ സ്ഥലത്ത് ഇല്ല, സുഹൃത്തിൻ്റെ അടുത്താണ് ഫ്ളാറ്റിൽ എത്താൻ വൈകും എന്നെല്ലാമായിരുന്നു മെസേജ്.
അങ്ങോട്ട് ചോദിച്ച ചോദ്യത്തിനൊന്നും തിരിച്ചു മറുപടിയുണ്ടായില്ല. ഇന്നലെ രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് വരെയാണ് മെസേജുകൾ വന്നിരുന്നത്. സജീവൻ കൊല്ലപ്പെട്ട വാർത്ത പുറത്തു വന്നേ ശേഷം ഫോണിൽ മെസേജ് വന്നില്ല. തലേ ദിവസം 11.50-നും സജീവുമായി ഞങ്ങൾ ഫോണിൽ സംസാരിച്ചിരുന്നു.
ഇതേ ഫ്ളാറ്റിലെ 22-ാം നിലയിൽ നമ്മുടെ ഒരു ഫാമിലി ഫ്രണ്ട് ഉണ്ട് അവരുടെ അതിഥിയായിട്ടാണ് അർഷാദ് എത്തിയത്. അയാൾ കുറച്ചു ദിവസമായി അവിടെ ഉണ്ടായിരുന്നു. ഇടയ്ക്ക് നമ്മുടെ അടുത്തും വന്നു നിന്നിരുന്നു. ഞങ്ങൾ പോകും വരെ അവിടെ അസ്വാഭാവികമായി ഒന്നും ഉണ്ടായിട്ടില്ല. ഞങ്ങൾ ഫ്ളാറ്റിൽ എത്തുന്നത് വൈകിപ്പിക്കാൻ അയാൾ പരമാവധി ശ്രമിച്ചിരുന്നു. രണ്ടാഴ്ചത്തെ പരിചയമേ അർഷാദുമായുള്ളൂ. അയാൾ ലഹരി ഉപയോഗിക്കുമോ എന്നറിയില്ല.- അംജദ് പറഞ്ഞു.
മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണയെയാണ് കാക്കനാട് ഇടച്ചിറയിലെ ഓക്സോണിയ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ശരീരമാസകലം കുത്തേറ്റ സജീവ് കൃഷ്ണയുടെ മൃതദേഹം പുതപ്പുകൊണ്ട് പൊതിഞ്ഞ് വരിഞ്ഞു കെട്ടിയ നിലയിലായിരുന്നു.
ഫ്ലാറ്റിലെ പൈപ്പ് ഡെക്റ്റിനിടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സജീവിന്റെ കൂടെ താമസിച്ചിരുന്ന പയ്യോളി സ്വദേശി അർഷാദാണ് കൊലപാതകം ചെയ്തത് എന്നാണ് പൊലീസിൻ്റെ സംശയം. ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആണ്. ഇയാൾക്കായി ഇന്നലെ രാത്രി തന്നെ പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.
രണ്ടുദിവസമായി സജീവിനെ ഫോണിൽ കിട്ടാതായതോടെ ഫ്ലാറ്റിലെ സഹതാമസക്കാർ വന്നുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഫ്ലാറ്റ് പുറത്തേക്ക് പൂട്ടിയ നിലയിൽ കണ്ടതോടെ സെക്യൂരിറ്റിയെ വിവരം അറിയിക്കുകയും പൊലീസ് എത്തിയ ശേഷം മറ്റൊരു താക്കോൽ ഉണ്ടാക്കി ഫ്ലാറ്റ് തുറക്കുകയും ആയിരുന്നു.
കൊലപാതക വിവരം പുറത്തറിഞ്ഞ ശേഷമാണ് അര്‍ഷാദ് സ്ഥലംവിട്ടതെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് പയ്യോളിയിലെ അര്‍ഷാദിന്റെ വീട്ടിലും ബന്ധുവീടുകളിലും പൊലീസ് പരിശോധന നടത്തി. കൂടുതല്‍ സ്ഥലങ്ങളില്‍ അന്വേഷണം നടത്തിവരികയാണ്. കൊല്ലപ്പെട്ട മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
https://www.facebook.com/Malayalivartha























