വീട്ടിലേയ്ക്ക് തിരികെ വരാൻ അഞ്ഞൂറ് രൂപ വേണമെന്ന് ആവശ്യപ്പെട്ട് ഹർഷാദ് ഭാര്യയ്ക്ക് മെസ്സേജ് അയച്ചു:- പണം കൊടുത്തിട്ടും രണ്ട് മാസം മുമ്പ് വീട് വിട്ടിറങ്ങിയ മകൻ തിരികെ എത്തിയില്ലെന്ന് പിതാവ് കെ.കെ.റസാഖ്:- യുവാവിനെ കൊലപ്പെടുത്തി പിടിയിലായ ഹർഷാദ് കൊണ്ടോട്ടിയിലെ മോഷണക്കേസ് പ്രതി: ലഹരി മരുന്ന് തർക്കം അവസാനിച്ചത് അരുംകൊലയിൽ

എറണാകുളത്ത് ഫ്ലാറ്റിൽ യുവാവിനെ കൊലപ്പെടുത്തി ഒളിവിൽ പോയി പിടിയിലായ പ്രതി അര്‍ഷാദ് രണ്ട് മാസം മുമ്പ് വീടുവിട്ടുപോയതാണെന്ന് പിതാവ് കെ.കെ.റസാഖ്. പത്ത് ദിവസം മുമ്പ് ഹര്‍ഷാദ് ഭാര്യയ്ക്ക് മെസേജ് അയച്ചിരുന്നതായും തിരികെ വരാൻ അഞ്ഞൂറുരൂപ ആവശ്യപ്പെട്ടിരുന്നതായും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. പണം കൊടുത്തെങ്കിലും അര്‍ഷാദ് തിരിച്ചെത്തിയില്ലെന്ന് പിതാവ് പറയുന്നു. സംഭവത്തിൽ ഏതുതരത്തിലുള്ള അന്വേഷണവുമായും സഹകരിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേരളം വിടാന്‍ റയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് അർഷാദ് പിടിയിലാവുന്നത്. സജീവിന്റേത് അതിക്രൂരമായ കൊലപാതകമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
ശരീരത്തില്‍ 20 മുറിവുകള്‍ കണ്ടെത്തി. തലയിലുള്‍പ്പെടെ മുറിവുകള്‍ കാണപ്പെട്ടുവെന്നും പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നു. തുണിയിൽ കെട്ടിയ നിലയിലാണ് ഫ്ലാറ്റിൽ സജീവന്റെ മൃതദേഹം കണ്ടെത്തിയത്. എസ്പി ഒാഫീസിലുള്ള അര്‍ഷാദിനെ രാത്രിയോടെ കൊച്ചിയിലെത്തിക്കും. കൊലപാതകം നടക്കുമ്പോൾ സജീവും അർഷാദും മാത്രമായിരുന്നു ഫ്ലാറ്റിൽ ഉണ്ടായിരുന്നത്. ടൂറിലായിരുന്ന മറ്റ് മൂന്ന് പേർ ഞായറാഴ്ച രാത്രിവരെ സജീവുമായി ഫോണിൽ സംസാരിച്ചിരുന്നു.
പിന്നീട് ഫോൺ എടുത്തില്ല. പകരം സജീവിന്‍റെ ഫോണിൽ നിന്ന് മേസേജുകൾ ഇന്നലെ ഉച്ചവരെ വന്നു. കൊലപാതക വിവരം പുറത്തായതോടെ ഫോണ്‍ സ്വിച്ച് ഓഫ് ആയി. മെസേജുകള്‍ കണ്ടപ്പോള്‍ ഭാഷയിൽ സംശയം തോന്നിയിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. ഒക്സോണിയ എന്ന ഫ്ലാറ്റിൽ താമസിച്ചിരുന്ന അഞ്ച് പേരിൽ മൂന്ന് പേർ കൊടൈക്കെനാലിലേക്ക് വിനോദയാത്ര പോയതായിരുന്നു. ഫ്ലാറ്റിലുണ്ടായിരുന്ന നാലാമൻ കൊല്ലപ്പെട്ടു.
ഇവർക്കൊപ്പമുണ്ടായിരുന്ന അഞ്ചാമനെ കാണ്മാനില്ല. ഇതെല്ലാമാണ് കാണാതായ അർഷാദിലേക്ക് പൊലീസിന്റെ അന്വേഷണം എത്തിച്ചത്. മൂന്ന് പേർ കൊടൈക്കെനാലിലായിരുന്നുവെന്നത് പൊലീസ് സ്ഥിരീകരിച്ചു. ഇതോടെ അന്വേഷണം അര്‍ഷാദിലേക്ക് കേന്ദ്രീകരിച്ചു. വിനോദയാത്ര പോയ സുഹൃത്തുക്കൾ പല തവണ സജീവുമായി ഫോണിൽ മെസേജ് വഴി ബന്ധപ്പെട്ടിരുന്നുവെന്ന് വ്യക്തമായി.
എന്നാൽ സജീവെന്ന വ്യാജേനെ ഇവരോട് സംസാരിച്ചിരുന്നത് അർഷാദ് ആയിരുന്നു. ഇപ്പോൾ ഫ്ലാറ്റിലേക്ക് വരേണ്ടതില്ലെന്നും താൻ സ്ഥലത്തില്ലെന്നുമാണ് സജീവിന്റെ ഫോണിലൂടെ അർഷാദ് സുഹൃത്തുക്കളോട് പറഞ്ഞത്. ഇത് ആവർത്തിച്ചത് സുഹൃത്തുക്കളിൽ സംശയമുണ്ടാക്കി. ഇതോടൊപ്പം ഫോൺ കോളുകൾ അറ്റൻഡ് ചെയ്യാതിരിക്കുകയും പകരും മെസേജിലൂടെ മാത്രം കമ്യൂണിക്കേറ്റ് ചെയ്യുകയും ചെയ്തതോടെ സംശയം ബലപ്പെട്ടു.
ഇതോടെ കൊടൈക്കെനാലിലുണ്ടായിരുന്ന സുഹൃത്തുക്കൾ ഫ്ലാറ്റിലെ കെയർ ടേക്കറോട് കാര്യമന്വേഷിക്കാൻ ആവശ്യപ്പെട്ടു. ഇതോടെയാണ് ഫ്ലാറ്റിൽ പരിശോധന നടന്നതും മൃതദേഹം കണ്ടെത്തിയതും. അതേ സമയം ലഹരി ഉപയോഗത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് സംശയിക്കുന്നു. ഹർഷാദ് കൊണ്ടോട്ടിയിലെ മോഷണക്കേസ് പ്രതിയാണ്. കൊല്ലപ്പെട്ട സജീവും ഹർഷാദും ലഹരി ഉപയോഗിച്ചതായാണ് പോലീസ് പറയുന്നത്.
https://www.facebook.com/Malayalivartha


























