ഹർഷാദ് പിടിയിലായപ്പോൾ ബാഗിൽ നിന്ന് കണ്ടെടുത്തത് കഞ്ചാവും എംഡിഎം എയും:- ഹർഷാദിനെ രക്ഷപ്പെടുത്താൻ സഹായിക്കുന്നതിനിടെ കൂട്ടാളിയും പിടിയിൽ

ലഹരി മരുന്ന് ഇടപാട് സംബന്ധിച്ച തർക്കമാണ് കൊച്ചി നഗരത്തെ ഞെട്ടിച്ച കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് അന്വേഷണസംഘം. കൊല്ലപ്പെട്ട സജീവ് കൃഷ്ണയും പ്രതി അര്‍ഷാദും ലഹരിക്ക് അടിമകളായിരുന്നുവെന്നും ഈ ഇടപാടിലെ തർക്കത്തിനിടെയാണ് കൊലപാതകമുണ്ടായതെന്നുമാണ് പൊലീസ് പറയുന്നത്. പ്രതി അര്‍ഷാദിനെ മഞ്ചേശ്വരത്ത് നിന്നും കാസർകോട് പൊലീസ് പിടികൂടുമ്പോൾ ലഹരി പദാര്‍ത്ഥങ്ങളും ബാഗിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ടെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷൻ മാധ്യമങ്ങളോട് വിശദീകരിച്ചു. പ്രതി അർഷാദിന് എതിരെ കൊണ്ടോട്ടിയിൽ ഒരു മോഷണകേസ് കൂടിയുണ്ടെന്നും പൊലീസ് അറിയിച്ചു.
കാസര്‍കോട് നിന്നും അർഷാദിന്റെ സഹായിയും പിടിയിലായിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ അശ്വന്താണ് അര്‍ഷാദിനെ രക്ഷപ്പെടാൻ സഹായിച്ചത്. പിടികൂടിയപ്പോൾ ഇരുവരുടേയും കയ്യിൽ ലഹരി പദാർത്ഥങ്ങൾ ഉണ്ടായിരുന്നു. അർഷാദിന്റെ ബാഗിൽ നിന്നും കഞ്ചാവും എംഡിഎം എയും പിടികൂടിയിട്ടുണ്ടെന്നും ഈ കേസിലെ നടപടിക്രമങ്ങൾക്ക് ശേഷമാകും പ്രതിയെ കൊച്ചിയിലേക്ക് എത്തിക്കുകയെന്നും പൊലീസ് അറിയിച്ചു. കൊല നടന്നത് രണ്ട് ദിവസങ്ങൾക്ക് മുമ്പാണെന്നാണ് പ്രാഥമിക നിഗമനം.
കർണാടകത്തിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കാസർകോഡ് വച്ചാണ് അർഷാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മൊബൈൽ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അര്‍ഷാദിലേക്ക് എളുപ്പത്തിൽ പൊലീസെത്തിയത്. കോഴിക്കോട് രാമനാട്ടുകരയിലായിരുന്നു അര്‍ഷാദിന്റെ മൊബൈൽ ഫോണിന്റെ അവസാന ടവര്‍ ലൊക്കേഷൻ. സംഘം ചേർന്ന് വിപുലമായി നടത്തിയ അന്വേഷണത്തിലാണ് ഹര്‍ഷാദ് പൊലീസിന്റെ വലയിലായത്.
https://www.facebook.com/Malayalivartha


























