ഒരു സ്ത്രീയുടെ വസ്ത്രധാരണം കാണുന്ന മാത്രയിൽ ലിംഗം കൊണ്ട് ചിന്തിക്കാൻ മാത്രം കെല്പ്പുള്ള കാട്ടുകോഴി ക്രിമിനലുകൾക്ക് ഒത്താശ നല്കുവാൻ മാത്രം അധ:പതിച്ചുവോ ഇവിടുത്തെ നീതി -ന്യായ വ്യവസ്ഥിതി? ഒരിക്കലും ലിംഗവിശപ്പ് തീരാത്തവന്മാരുടെ മാനസിക രോഗത്തിന് തടയിടേണ്ട കോടതി സ്ത്രീയുടെ വസ്ത്രത്തെയും വസ്ത്രധാരണത്തെയും മാത്രം പഴിക്കുമ്പോൾ കോടതി വെറും സദാചാരകോടതിയായി തരംതാഴുന്നു; തുറന്നടിച്ച് അഞ്ചു പാർവതി

എഴുത്തുകാരന്‍ സിവിക് ചന്ദ്രന്‍ ലൈംഗികാതിക്രമം കാണിച്ചുവെന്ന കേസ് ഇന്ന് കോടതി പരിഗണിച്ചിരുന്നു. ആരോപണ വിധേയനായ പ്രതിക്ക് ജാമ്യം നല്‍കിയ വിധി പുറത്ത് വന്നിരുന്നു. ഈ വിധിയിൽ ഇതാ വിചിത്ര പരാമര്‍ശവുമായി കോടതി ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. ഇര ലൈംഗിക പ്രകോപനം ഉണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ പരാതി നിലനില്‍ക്കില്ലെന്നാണ് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി പറഞ്ഞിരിക്കുന്നത്.
കോഴിക്കോട് ജില്ലാ സെഷന്‍സ് ജഡ്ജി കൃഷ്ണകുമാറിന്റെ വിധിയിലായിരുന്നു വിവാദ പരാമര്‍ശമുണ്ടായിരുന്നത്. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിച്ച് അഞ്ചു പാർവതി . അഞ്ചു ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഇതു വരെ കണ്ടതിലും കേട്ടതിലും വച്ച് ഏറ്റവും അറപ്പും വെറുപ്പും ഹീനവുമായ പരാമർശമാണ് കോഴിക്കോട് സെഷൻസ് കോടതി സിവിക് ചന്ദ്രൻ പ്രതിയായ പീഡനകേസിൽ ഇന്ന് നടത്തിയിരിക്കുന്നത്. ഒരു സ്ത്രീയുടെ വസ്ത്രധാരണം കാണുന്ന മാത്രയിൽ ലിംഗം കൊണ്ട് ചിന്തിക്കാൻ മാത്രം കെല്പ്പുള്ള കാട്ടുകോഴി ക്രിമിനലുകൾക്ക് ഒത്താശ നല്കുവാൻ മാത്രം അധ:പതിച്ചുവോ ഇവിടുത്തെ നീതി -ന്യായ വ്യവസ്ഥിതി?
ഒരിക്കലും ലിംഗവിശപ്പ് തീരാത്തവന്മാരുടെ മാനസിക രോഗത്തിന് തടയിടേണ്ട കോടതി സ്ത്രീയുടെ വസ്ത്രത്തെയും വസ്ത്രധാരണത്തെയും മാത്രം പഴിക്കുമ്പോൾ കോടതി വെറും സദാചാരകോടതിയായി തരംതാഴുന്നു. ഇതിലും എത്രയോ ഭേദമാണ് കലുങ്ക് വക്കിലിരുന്ന് സ്മാർത്ത വിചാരണ നടത്തുന്ന സദാചാര ആങ്ങളമാർ.
ഒരു പെൺകുട്ടിയോ സ്ത്രീയോ നോ എന്ന് പറഞ്ഞാൽ അതിന്റെ അർത്ഥം നോ എന്ന് തന്നെയാണ്. അതിനി ഒരുവൾ പർദ്ദ ധരിച്ചുകൊണ്ടോ ബീച്ച് ഡ്രസ്സ് ധരിച്ചുകൊണ്ടോ ആവട്ടെ നോ എന്നാൽ നോ തന്നെയാണ്. ഒരു സ്ത്രീ അവള്‍ അമ്മയാവട്ടെ, സഹോദരിയാകട്ടെ, മകളാകട്ടെ, സുഹൃത്താകട്ടെ അവളുടെ അരുത് (NO) എന്ന മറുപടിയുടെ അര്‍ഥം അരുതെന്ന് തന്നെയാണെന്നും അതിനു വഴങ്ങുക, കീഴ്‌പ്പെടുക എന്നീ അര്‍ഥതലങ്ങളില്ലെന്നും ആ 'നോ' യെ ഇനിയെങ്കിലും നമ്മള്‍ ബഹുമാനിക്കാന്‍ പഠിക്കണമെന്നും ഉറക്കെ വിളിച്ചുപറയേണ്ട കോടതി ഒരു പൂങ്കോഴി തന്ത ഹാജരാക്കിയ കേവലം ചിത്രങ്ങൾ വിലയിരുത്തി ആണധികാരത്തിന്റെ ആരവവും ആറാട്ടുമായ പെണ്‍വിരുദ്ധത നിറഞ്ഞ സ്റ്റേറ്റ്മെൻ്റ് നടത്തിയിരിക്കുന്നു.
സ്ത്രീകൾ പ്രതികരിക്കാൻ തയ്യാറാകണം എന്ന് സമൂഹം പറയുമ്പോഴും പ്രതികരിക്കുന്ന സ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന നെഗറ്റീവ് അന്തരീക്ഷം എത്രമേൽ ഭയാനകമാണെന്ന് നോക്കൂ. സ്വന്തം ശരീരത്തിനുമീതെ, സ്വന്തം ലൈംഗികതക്ക് മീതെ തനിക്കു മാത്രമേ അവകാശമുള്ളൂ എന്ന തിരിച്ചറിവുള്ള ഒരു പെണ്ണിൻ്റെ പോരാട്ടത്തെ ഈ രീതിയിൽ താറടിച്ചാൽ നീതിയെങ്ങനെ അവൾക്ക് കിട്ടും? സമൂഹത്തിൽ പ്രിവിലേജുള്ള പുരുഷൻ വേട്ടക്കാരൻ്റെ റോളിൽ വരുമ്പോൾ സ്ത്രീയാണ് മോശക്കാരിയെന്നു വരുത്തിത്തീർക്കാനുള്ള കഠിനശ്രമം നാലുപാടു നിന്നും വരുന്നത് കാണാം. അവൾ പോക്കുകേസാണെന്ന സർട്ടിഫിക്കറ്റ് പൊതുസമൂഹത്തെ കൊണ്ട് ഒപ്പിട്ടു കഴിഞ്ഞാൽ ഏത് മീ ടുവിൽ നിന്നും നിഷ്പ്രയാസം ഊരിപ്പോകാൻ കഴിയും എന്ന സിവിക് ടൈപ്പ് നിലാനടത്ത കോഴികൾക്കുള്ള ആണഹന്തയ്ക്കാണ് ഇന്ന് കോഴിക്കോട് കോടതി തീറ്റയും വെള്ളവും നല്കി പരിപോഷിപ്പിച്ചത്.
ഇന്ന് സെഷൻസ് കോടതി നടത്തിയ ആ പരാമർശത്തിന്മേൽ വഴുവഴുക്കുന്നതും അറപ്പിക്കുന്നതുമായ എന്തോ ഒന്ന് ഒഴുകിപ്പരക്കുന്നുണ്ട്. എത്ര ചർദ്ദിച്ചാലും പോകാത്ത തരം, എത്ര ഓക്കാനിച്ചാലും പോകാത്ത തരം ജുഗുപ്ത്സ ആ പരാമർശത്തിന്മേൽ മനസ്സിൽ കെട്ടി നില്ക്കുന്നു. ഒരിക്കലും മാംസദാഹം തീരാത്ത ചെന്നായകളുടെ ഊത്ത ഒലിക്കുന്ന വായകളെ വല്ലാതെ ഭയക്കുന്നു. ഇതെഴുതുന്ന മാത്രയിൽ എനിക്ക് മുന്നിൽ കിടക്കുന്നുണ്ട് എൻ്റെ നാല് വയസ്സുകാരി കുഞ്ഞിപ്പെണ്ണ്. അരയ്ക്ക് മുകളിൽ നഗ്നമായി കിടക്കുന്ന അവളുടെ പിഞ്ചിളം മേനി എന്നെ ആദ്യമായി പേടിപ്പിക്കുന്നു. എവിടെ ഒളിപ്പിക്കും ഞാനെൻ്റെ കുഞ്ഞിനെ?
https://www.facebook.com/Malayalivartha


























