ആദ്യ ജാമ്യ ഹര്‍ജി തള്ളി ഒന്നര വര്‍ഷമായിട്ടും പ്രതികളെ അറസ്റ്റു ചെയ്യാതെ പൂജപ്പുര പോലീസിന്റെ വീഴ്ച... ആരെ കാണിക്കാനാണ് ഇനി അറസ്റ്റെന്ന് കോടതി,15 ലക്ഷത്തിന്റെ എയര്‍പോര്‍ട്ട് ജോലി തട്ടിപ്പ് കേസ് ,ഡോക്ടര്‍ക്കും ഭാര്യക്കും മുന്‍കൂര്‍ ജാമ്യം, മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയിട്ടും അറസ്റ്റ് ചെയ്യാതെ ഏതൊരാളെയും ജാമ്യമില്ലാ വകുപ്പിന്റെ തുടര്‍ച്ചയായ അറസ്റ്റ് ഭീതിയില്‍ എക്കാലത്തും നിര്‍ത്താനാവില്ലെന്ന് കോടതി

ആദ്യ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളി ഒന്നര വര്‍ഷമായിട്ടും പ്രതികളെ അറസ്റ്റു ചെയ്യാതെയുള്ള പൂജപ്പുര പോലീസിന്റെ വീഴ്ചയില്‍ 15 ലക്ഷത്തിന്റെ എയര്‍പോര്‍ട്ട് ജോലി തട്ടിപ്പ് കേസില്‍ പ്രതികളായ ഡോക്ടര്‍ക്കും ഭാര്യക്കും തലസ്ഥാന ജില്ലാ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയിട്ടും അറസ്റ്റ് ചെയ്യാതെ ഏതൊരാളെയും തുടര്‍ച്ചയായ ജാമ്യമില്ലാ വകുപ്പിന്റെ അറസ്റ്റ് ഭീതിയിലും ഭീഷണിയിലും എക്കാലത്തും നിര്‍ത്താനാവില്ലെന്ന് തിരുവനന്തപുരം അഞ്ചാം അഡീ. ജില്ലാ സെഷന്‍സ് കോടതി സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചു.
കേസന്വേഷണത്തില്‍ പോലീസ് അനാസ്ഥ , നിഷ്‌ക്രിയത്വം , ഒത്തു കളി , കൃത്യവിലോപം , അഴിമതി എന്നിവക്കെതിരായ സുപ്രധാന നാഴികക്കല്ലായ ഉത്തരവാണ് അഡീ. ജില്ലാ ജഡ്ജി എസ്. രാധാകൃഷ്ണന്‍ ജാമ്യ ഉത്തരവിലൂടെ പുറപ്പെടുവിച്ചത്. ആദ്യ ജാമ്യഹര്‍ജി തള്ളിയിട്ട് ഒന്നര വര്‍ഷമായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൂജപ്പുര പോലീസ് ആരെ കാണിക്കാനാണ് ഇനി അറസ്റ്റെന്ന് കോടതി ചോദിച്ചു. നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് വേണ്ടി നിയമത്തെയും കോടതി നടപടികളെയും ദുരുപയോഗം ചെയ്യലല്ല പോലീസിന്റെ ജോലിയെന്ന് ആവര്‍ത്തിച്ച കോടതി കേസന്വേഷണത്തില്‍ ഗുരുതരമായ കൃത്യ വിലോപം കാട്ടിയ പൂജപ്പുര പോലീസ് സബ് ഇന്‍സ്‌പെക്ടറെ രൂക്ഷമായി വിമര്‍ശിച്ചു.
2021 ഫെബ്രുവരി 7 ന് പൂജപ്പുര പോലീസ് രജിസ്റ്റര്‍ ചെയ്ത 15 ലക്ഷത്തിന്റെ വഞ്ചനാ കേസിലാണ് കോടതി ജാമ്യം അനുവദിച്ചത്. ഒന്നും രണ്ടും പ്രതികളായ പേരൂര്‍ക്കട അമ്പലംമുക്ക് കാത്തിരമ്മൂട്ടില്‍ ഡോ. സുധാകരന്‍ നായര്‍ (58) , ഭാര്യ സൗമ്യ . എസ് (45) എന്നിവര്‍ക്കാണ് ജാമ്യം നല്‍കിയത്.
പരാതിക്കാരിയായ രശ്മി. എസ്. നായരുടെ മകന് എയര്‍പോര്‍ട്ടില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ച് 2019 ആഗസ്റ്റ് 16 , സെപ്റ്റംബര്‍ 7 എന്നീ രണ്ട് തീയതികളിലായി 15 ലക്ഷം രൂപ പ്രതികള്‍ കൈപ്പറ്റിയ ശേഷം പറഞ്ഞു വിശ്വസിച്ചിച്ച പ്രകാരമുള്ള ജോലി തരപ്പെടുത്തി നല്‍കുകയോ പണം തിര്യെ നല്‍കുകയോ ചെയ്യാതെ വിശ്വാസ വഞ്ചന ചെയ്ത് ചതിച്ചുവെന്നാണ് കേസ്. എന്നാല്‍ പരാതിക്കാരി തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ദിവസക്കൂലി ജോലിക്കാരിയാണെന്ന് പ്രതികള്‍ ജാമ്യഹര്‍ജിയില്‍ ബോധിപ്പിച്ചു. 15 ലക്ഷം സ്വരൂപിക്കാനുള്ള സാമ്പത്തിക ശേഷിയില്ല. പരാതിക്കാരിയെയോ മകനേയോ കുറിച്ച് തങ്ങള്‍ക്ക് നേരിട്ട് യാതൊരറിവുമില്ല. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഓഫീസറും പണം കടം കൊടുക്കല്‍ ബിസിനസ്സുകാരനുമായ ബബ്ലു ശങ്കറിന്റെ ബിനാമി മാത്രമാണ് പരാതിക്കാരി.
ആരോപിക്കുന്ന പണമിടപാടില്‍ തങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ല. ഒന്നാം പ്രതിയായ താന്‍ ഡോക്ടറാണെന്നും താന്‍ ആര്‍ക്കും ജോലി വാഗ്ദാനം ചെയ്തിട്ടില്ലെന്നും പരാതിക്കാരിയുടെ മകന്‍ പത്താം ക്ലാസ് തോറ്റതാണെന്നും താന്‍ ക്രോണിക് ഡയബെറ്റിക് ഹൈപ്പര്‍ടെന്‍ഷന്‍ രോഗിയാണെന്നും ബഹുവിധ ബ്ലോക്കോടു കൂടിയ ഡബിള്‍ വെസ്സല്‍ രോഗത്താല്‍ യാതന അനുഭവിക്കുകയാണെന്നും ജാമ്യ ഹര്‍ജിയില്‍ ബോധിപ്പിച്ചു. 2021 ല്‍ ആദ്യ ജാമ്യഹര്‍ജി തള്ളിയ ശേഷം അറസ്റ്റ് ചെയ്യാന്‍ യാതൊരു ശ്രമവും പോലീസ് നടത്തിയിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ബബ്ലു ശങ്കര്‍ എന്നയാളുടെ ബാഹ്യ സ്വാധീനത്താല്‍ തങ്ങളെ പീഡിപ്പിക്കുകയാണെന്നും അറസ്റ്റ് ഭയക്കുന്നതായും ആവശ്യപ്പെടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ തങ്ങള്‍ തയ്യാറാണെന്നും അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യമനുവദിക്കണമെന്നും പ്രതികള്‍ ബോധിപ്പിച്ചു.
അതേ സമയം പ്രതികള്‍ സമര്‍പ്പിച്ച രണ്ടാം ജാമ്യ ഹര്‍ജിയില്‍ പ്രതികള്‍ മറ്റു 3 ക്രൈം കേസുകളില്‍ പ്രതികളാണെന്ന് ജാമ്യത്തെ എതിര്‍ത്ത് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മ്യൂസിയം , ചിറയിന്‍കീഴ് , നെടുമങ്ങാട് എന്നീ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത വ്യാജരേഖ ചമക്കല്‍ , വിശ്വാസ വഞ്ചനാ കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളാണ്. ജാമ്യത്തില്‍ വിട്ടയച്ചാല്‍ സാക്ഷികളെ ഭിഷണിപ്പെടുത്തുകയും തെളിവു നശിപ്പിക്കുകയും ചെയ്യും. പ്രതികളുടെ മാതൃകാ ഒപ്പുകളും കൈയ്യക്ഷരങ്ങളും ലഭ്യമാകാന്‍ അറസ്റ്റ് ആവശ്യമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.
2021 ല്‍ ആദ്യ ജാമ്യഹര്‍ജി തള്ളിയ ശേഷം സാഹചര്യങ്ങളില്‍ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.
2021 മാര്‍ച്ച് 25 ന് ആദ്യ ജാമ്യഹര്‍ജി ഏഴാം അഡീ. ജില്ലാ കോടതി തള്ളിയത് കേസ് ഡയറി ഫയലില്‍ നിന്ന് വെളിപ്പെടുന്നതായി കോടതി ചൂണ്ടിക്കാട്ടി.
അതേ സമയം പോലീസ് റിപ്പോര്‍ട്ട് പ്രകാരം മുന്‍ ജാമ്യഹര്‍ജി തള്ളിയ ശേഷം പ്രതികള്‍ അറസ്റ്റില്‍ നിന്ന് ഒഴിഞ്ഞു മാറിയതായോ ഒളിവില്‍ പോയതായോ പോലീസിന് കേസില്ലെന്ന് ജാമ്യമനുവദിച്ച ഉത്തരവില്‍ കോടതി വ്യക്തമാക്കി. അതിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞു പോയി. ഇത് തന്നെ കാണിക്കുന്നത് പ്രതികളുടെ അറസ്റ്റ് എന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ അടിയന്തിര ആവശ്യമായിരുന്നില്ലെന്നതാണ്. ആരോപിക്കുന്ന കുറ്റകൃത്യത്തിന്റെ സ്വഭാവം പരിഗണിക്കുമ്പോള്‍ അന്വേഷണത്തിന്റെ ആവശ്യത്തിലേക്ക് പ്രതികളുടെ ഒപ്പും കൈയ്യക്ഷരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പ്രതികളെ ജയില്‍ തടങ്കലില്‍ വയ്ക്കാതെ തന്നെ നേടാവുന്നതാണ്. ഈ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്ന അന്വേഷണ ആവശ്യത്തിലേക്ക് നീണ്ട കസ്റ്റഡി ചോദ്യം ചെയ്യല്‍ ആവശ്യമുള്ളതായി കോടതിക്ക് അഭിപ്രായമില്ല. മുന്‍ ജാമ്യഹര്‍ജി തള്ളിയ ശേഷം അറസ്റ്റ് ചെയ്യപ്പെടാതെയുള്ള നീണ്ട കാലയളവ് തന്നെ ഒരു സാഹചര്യ മാറ്റമാണ്. ജാമ്യമില്ലാ വകുപ്പില്‍ അറസ്റ്റ് ചെയ്യപ്പെടാതെ നീണ്ടതും തുടര്‍ച്ചയുള്ളതുമായ അറസ്റ്റ് ഭീഷണിയില്‍ പ്രതികളെ നിര്‍ത്തേണ്ട ആവശ്യമില്ലെന്ന് വിലയിരുത്തുകയും ചെയ്താണ് കോടതി സോപാധിക ജാമ്യം അനുവദിച്ചത്.
അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടന്‍ 50,000 രൂപയുടെ പ്രതിയുടെ സ്വന്തവും തുല്യ തുക വീതമുള്ള രണ്ടാള്‍ ജാമ്യ ബോണ്ടിലും പ്രതികളെ വിട്ടയക്കണം. പ്രതികള്‍ അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കുകയും അന്വേഷണ ആവശ്യത്തിലേക്ക് അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്ന പക്ഷം ഹാജരാകുകയും ചെയ്യണം. ജാമ്യ കാലയളവില്‍ സമാന കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടരുത്. സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ തെളിവു നശിപ്പിക്കാനോ പാടില്ല എന്നീ ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
https://www.facebook.com/Malayalivartha























