ജോഡോയാത്ര ജോറാകും... പലപ്പോഴായി ഡിഎംകെയോട് ചേരാനിരുന്ന കമലഹാസന്റെ പാര്‍ട്ടിക്ക് തടസമേറെയായിരുന്നു; കമല്‍ഹാസന്‍ ഡിഎംകെ കോണ്‍ഗ്രസ് സഖ്യത്തിലേക്ക്; ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കും; ഔദ്യോഗിക പ്രഖ്യാപനം ഡല്‍ഹിയില്‍ ഭാരത് ജോഡോ യാത്രയില്‍

തമിഴ്‌നാട്ടില്‍ സ്റ്റാലിന്റെ പെരുമ കൂടുകയാണ്. കമലഹാസന്‍ കൂടി സ്റ്റാലിനോട് ഏറെ അടുക്കുകയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെയോട് അടുക്കാന്‍ ശ്രമിച്ചെങ്കിലും സീറ്റ് തര്‍ക്കം മൂലം ധാരണയിലെത്താനായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ മഞ്ഞുരുകിയിരിക്കുകയാണ്.
രാഹുല്‍ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയില്‍ അണിചേരാനൊരുങ്ങുന്ന നടനും മക്കള്‍ നീതി മയ്യം (എംഎന്‍എം) പാര്‍ട്ടി അധ്യക്ഷനുമായ കമല്‍ഹാസന്‍ 24നു ഡിഎംകെ കോണ്‍ഗ്രസ് സഖ്യത്തില്‍ ചേര്‍ന്നേക്കും. ഔദ്യോഗിക പ്രഖ്യാപനം ഡല്‍ഹിയില്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതിനൊപ്പം ഉണ്ടാകുമെന്നാണു സൂചന.
കമലഹാസന്റെ പാര്‍ട്ടിയോട് ഡിഎംകെ താല്‍പര്യം കാട്ടാതിരുന്നതോടെ ഒറ്റയ്ക്ക് മത്സരിച്ചെങ്കിലും ഒരാളെപ്പോലും ജയിപ്പിക്കാനായില്ല. നടന്റെ ഏകാധിപത്യ മനോഭാവമാണു പാര്‍ട്ടിയുടെ ദുരവസ്ഥയ്ക്ക് കാരണമെന്നു കുറ്റപ്പെടുത്തി പ്രധാന നേതാക്കളും ജനപ്രിയ മുഖങ്ങളും പലപ്പോഴായി പാര്‍ട്ടി വിടുകയും ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച 2.52% വോട്ടുകളുടെ കണക്കുമായി എങ്ങോട്ടു പോകണമെന്നറിയാതെ നില്‍ക്കുമ്പോഴാണു ഭാരത് ജോഡോ യാത്രയില്‍ പങ്കു ചേരാനുള്ള രാഹുലിന്റെ ക്ഷണമെത്തുന്നതും കമല്‍ സമ്മതമറിയിക്കുന്നതും.
അതേസമയം കേന്ദ്രത്തിനെതിരെ സ്റ്റാലിന്‍ ആഞ്ഞടിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളെ ബഹുമാനിക്കുകയും സ്വയംഭരണാവകാശം അനുവദിക്കുകയും വേണമെന്ന് സ്റ്റാലിന്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ അധികാരങ്ങളില്‍ കേന്ദ്രം അമിതമായി ഇടപെടരുത്. സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കുകയും നിറവേറ്റുകയും വേണം. എന്നാല്‍, നിലവിലെ കേന്ദ്രസര്‍ക്കാര്‍ ഇതൊന്നും ചെയ്യുന്നില്ലെന്നും സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു.
സംസ്ഥാന സര്‍ക്കാരുകളോട് ആലോചിക്കാതെയാണ് കേന്ദ്രം സംസ്ഥാനവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാസാക്കുന്നത്. ഈ നിലപാട് മാറണം. തന്റെ സര്‍ക്കാരിന്റെ വിജയത്തിനുപിന്നില്‍ ഒരു രഹസ്യവുമില്ല. ജനങ്ങളോടുള്ള വിശ്വസ്തതതയും മനസ്സാക്ഷിയോടെയുള്ള പ്രവര്‍ത്തനവുമാണ് വിജയത്തിന് കാരണമെന്നും സ്റ്റാലിന്‍ പറഞ്ഞു.
ഡി.എം.കെ. സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ മുഖ്യമന്ത്രി നിങ്ങളുടെ മണ്ഡലത്തില്‍ എന്ന പദ്ധതി തുടങ്ങിയത് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാനും അവ പരിഹരിക്കാനും ലക്ഷ്യമിട്ടാണ്. ഏറെ വെല്ലുവിളി നിറഞ്ഞ സമയത്താണ് മുഖ്യമന്ത്രിയായി ചുമതലയേറ്റത്. കോവിഡ് വ്യാപനക്കാലത്തുപോലും ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റാന്‍ പരമാവധി ശ്രമിച്ചു. മുന്‍ എ.ഐ.എ.ഡി.എം.കെ. സര്‍ക്കാര്‍ വരുത്തിവെച്ച സാമ്പത്തികബാധ്യതകള്‍ വലുതായിരുന്നു. എന്നാല്‍, ചുരുങ്ങിയ കാലത്തിനകം പല പ്രശ്‌നങ്ങളും പരിഹരിച്ചു മുന്നേറാനായി.
അധികാരത്തില്‍ വന്നതിനുശേഷം 207 ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ച് 2.23 ലക്ഷം കോടിയുടെ നിക്ഷേപം തമിഴ്നാട്ടിലെത്തിച്ചു. ദ്രാവിഡ മാതൃകയിലുളള വികസനംകൊണ്ട് ഉദ്ദേശിക്കുന്നത് ഓരോ ജില്ലയുടെയും ഓരോ വ്യക്തിയുടെയും വികസനമാണ്. സാമ്പത്തിക വളര്‍ച്ച മാത്രമല്ല ലക്ഷ്യം. അതിനൊപ്പം രാഷ്ട്രീയവും സാമൂഹികവും സാംസ്‌കാരികവുമായ വികസനം ഉള്‍പ്പെടുന്നതായിരിക്കണം തമിഴ്നാടിന്റെ മൊത്തത്തിലുള്ള വികസനമെന്നും അതിനനുസരിച്ചാണ് നയങ്ങള്‍ രൂപകല്പന ചെയ്തിരിക്കുന്നതെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.
അതേസമയം തമിഴ്‌നാടില്‍ ഉദയനിധി ശക്തിപ്രാപിക്കുന്നു. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് വരുമ്പോഴേക്കും സ്റ്റാലിന്റെ സ്വാഭാവിക പിന്‍ഗാമിയായി ഉദയനിധി അംഗീകരിക്കപ്പെടും. കുടുംബാധിപത്യമെന്ന വിമര്‍ശനത്തിന് പ്രവര്‍ത്തന മികവിലൂടെ മറുപടി നല്‍കുമെന്ന ഉദയനിധിയുടെ പ്രഖ്യാപനം ഒരുപക്ഷേ, അപ്പോഴേക്കും യാഥാര്‍ഥ്യമാവും.
ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ പിന്തുടര്‍ച്ചാവകാശിയായി മകന്‍ എം.കെ. സ്റ്റാലിനെ ഉയര്‍ത്തിക്കൊണ്ടു വരുമ്പോള്‍ മുത്തുവേല്‍ കരുണാനിധിക്കു മുന്നിലുണ്ടായിരുന്ന പ്രധാന തടസ്സം പാര്‍ട്ടിയിലെ അന്നത്തെ തീപ്പൊരിനേതാവ് വൈകോയായിരുന്നു. മക്കള്‍ രാഷ്ട്രീയത്തോടു കലഹിച്ച വൈകോ ഡി.എം.കെ.യ്ക്ക് പുറത്തായി. കുറേക്കൂടി തീവ്രനിലപാടുള്ള മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റകഴകത്തിന്റെ സ്ഥാപകനേതാവായി. കാലംമാറി. സ്വന്തം പാര്‍ട്ടിയുടെ തലപ്പത്ത് മകന്‍ ദുരൈ വൈയാപുരിയെ പ്രതിഷ്ഠിക്കാനുള്ള ഒരുക്കത്തിലാണ് വൈകോ ഇപ്പോള്‍.
" fr
https://www.facebook.com/Malayalivartha























