രാഷ്ട്രീയത്തിൽ സജീവമാകാൻ ഉള്ള തീരുമാനത്തിനിടയിൽ ഭാര്യയുടെ ആത്മഹത്യ ; കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ്; ഉല്ലാസിന്റെ ഭാര്യയുടെ മരണത്തിൽ ദുരൂഹത എന്ന് റിപ്പോർട്ട്

നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ നിഷ (ആശ–38) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണ് ഇതിൽ ദുരൂഹതയുണ്ടെന്നു റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. പന്തളം പൂഴിക്കാട്ടെ വീടിന്റെ മുകൾനിലയിലാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് അയൽക്കാർ പറയുന്നു. ഇന്ദുജിത്തും സൂര്യജിത്തുമാണ് ഉല്ലാസിന്റേയും നിഷയുടേയും മക്കൾ.
സംഭവസമയം ഉല്ലാസ് വീട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഭാര്യയെ കാണാനില്ലെന്ന് ഉല്ലാസ് പൊലീസിനെ വിളിച്ചറിയിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ഒന്നാം നിലയില്‍ ആശയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയും മക്കളും വീടിന്റെ മുകളിലത്തെ നിലയിലാണ് ഉറങ്ങാന്‍ കിടന്നിരുന്നതെന്നു പൊലീസ് പറയുന്നു. ഈയിടെയാണ് ഉല്ലാസും കുടുംബവും പുതിയ വീട്ടില്‍ താമസമാക്കിയത്.
കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽക്കാരും ആശയെ തൂങ്ങിയ നിലയിൽ കണ്ടു. പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം അടക്കം നടത്തും. ചാനലുകളിൽ കോമഡി പരിപാടികളിലൂടെയാണ് ഉല്ലാസ് പ്രശസ്തനായത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
മുമ്പ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്നു പന്തളം ഉല്ലാസ്. അന്ന് കെപിസിസി സെക്രട്ടറിയായിരുന്ന പന്തളം പ്രതാപനെതിരെ ഗ്രാമപഞ്ചായത്തിൽ മത്സരിച്ചതിനെ തുടർന്ന് കോൺഗ്രസിൽനിന്ന് പുറത്താക്കിയിരുന്നു. പിന്നീട് ഒരു പാർട്ടിയിലും പ്രവർത്തിച്ചില്ല. പ്രതാപൻ പിന്നീട് ബിജെപിയിൽ ചേർന്നു . ഇതോടെ ഉല്ലാസിന് കോൺഗ്രസിൽ നിന്ന് വീണ്ടും ക്ഷണംകിട്ടി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനിടെ ഉല്ലാസ് ഉമ്മൻ ചാണ്ടി പങ്കെടുത്ത പന്തളത്തെ വേദിയിലെത്തി. ഷാൾ അണിച്ച് ഉമ്മൻ ചാണ്ടി ഉല്ലാസിനെ സ്വീകരിച്ചു. അങ്ങനെ വീണ്ടും കോൺഗ്രസുകാരനുമായി. രാഷ്ട്രീയത്തിൽ സജീവമാകാനുള്ള തീരുമാനത്തിനിടയിലാണ് ഭാര്യയുടെ ആത്മഹത്യ.
കഷ്ടപ്പാടും ദാരിദ്ര്യവും നിറഞ്ഞ ഒരു ഭൂതകാലമുണ്ട് ഉല്ലാസിന്. ഓലഷെഡിൽ നിന്നുമാണ് ഉല്ലാസ് രണ്ടുനില വീട്ടിലേക്കെത്തിയത്.പന്തളമാണ് സ്വദേശം. അച്ഛൻ, അമ്മ, സഹോദരി, അനിയൻ എന്നിവരായിരുന്നു കുടുംബം. അച്ഛന് കൂലിപ്പണിയായിരുന്നു. അമ്മ വീട്ടമ്മയും. ഉല്ലാസ് പ്രീഡിഗ്രി കഴിഞ്ഞ സമയത്ത് അച്ഛന് കുടുംബവീട്ടിൽ നിന്നും 4 സെന്റ് ഓഹരി കിട്ടി. അതിൽ വീട് വച്ച് താമസിച്ചു വരവെയാണ് പെങ്ങളുടെ വിവാഹത്തിന് വേണ്ട പണത്തിനായി ആ വീട് വിൽക്കുന്നത്.
പ്രീഡിഗ്രി കഴിഞ്ഞ സമയത്ത് നാട്ടിലെ ക്ലബിലെ ആഘോഷത്തിന് അവതരിപ്പിക്കാൻ തയ്യാറാക്കിയ മിമിക്രി പരിപാടി ബന്ധു കൂടിയായ ആർട്ടിസ്റ്റ് പന്തളം ബാലൻ കണ്ടതോടെയാണ് ഉല്ലാസിന്റെ തലവര മാറിയത്. പ്രൊഫഷനൽ മിമിക്രി രംഗത്തേക്ക് കടക്കാൻ അത് അവസാനമൊരുക്കി. അന്നത്തെക്കാലത്ത് സീസണുകളിൽ മാത്രമേ മിമിക്രി പരിപാടി ഉണ്ടാവുകയുള്ളൂ. ബാക്കി സമയം പെയിന്റിങ് പണിക്കു പോയി വരുമാനം കണ്ടെത്തി. പ്രഫഷനൽ മിമിക്രിയിലൂടെ ആദ്യം ലഭിച്ച പ്രതിഫലം 20 രൂപയാണ് എന്ന് ഉല്ലാസ് പല വേദികളിലും പറഞ്ഞിട്ടുണ്ട്. അന്നൊന്നും ചാനലുകളിൽ അവസരം കിട്ടിയിരുന്നില്ല.
പെയിന്റിങ് പണിക്ക് പോകുന്ന സമയത്താണ് കോമഡി സ്റ്റാർസ് എന്ന പരിപാടിയിലേക്ക് അവസരം ലഭിക്കുന്നത്. അത് ഉല്ലസിന് മിനിസ്‌ക്രീനിലേക്കുള്ള വഴിയൊരുക്കുകയും ചെയ്തു. ടിവി ഷോയിൽ നിന്നുള്ള വരുമാനം സ്വരുക്കൂട്ടി വച്ചാണ് സ്വന്തമായി വീട് വച്ചത്. സ്വന്തമായി കോവിഡിന് ശേഷമായിരുന്നു പാലുകാച്ച് നടന്നത് . ഈ വീട്ടിലാണ് ഇപ്പോൾ ഭാര്യ ആത്മഹത്യ ചെയ്തത്.
https://www.facebook.com/Malayalivartha



























