53 കൈക്കൂലിക്കാര്‍ ,കുടുക്കാന്‍ വഴികളടഞ്ഞ് വിജിലന്‍സ്. കച്ചമുറുക്കി മനോജ് എബ്രഹാം.

ഇടുക്കി കുമളിയില്‍ അയ്യപ്പഭക്തന്മാരില്‍ നിന്നും കൈക്കൂലി വാങ്ങിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ വേഷം മാറിയെത്തിയ വിജിലന്‍സ് സംഘം പിടികൂടിയതോടെ സംസ്ഥാനത്തെ വിജിലന്‍സ് സംഘത്തിന്റെ അന്വേഷണം പുതിയ വഴിതിരിവിലായി. വിജിലന്‍സ് എത്തുമ്പോള്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മദ്യപിച്ചായിരുന്നു ഓഫീസില്‍ ഉണ്ടായിരുന്നത്. കൈക്കൂലിയുമായി പിടിയിലായ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് വിജിലന്‍സ് ശുപാര്‍ശ ചെയ്തു. കഴിഞ്ഞ വര്‍ഷം 134 സര്‍ക്കാര്‍ ജീവനക്കാരെയാണ് കൈക്കൂലിയുമായി വിജിലന്‍സ് പിടികൂടിയത്.
എന്നാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ സംസവിധാനങ്ങളില്‍ കൈക്കൂലി ഒരു വലിയ ഘടകമായി മാറുകയാണ്. അന്വേഷിക്കാനും കേസെടുക്കാനും പ്രോസിക്യൂട്ട് ചെയ്യാനും സര്‍ക്കാര്‍ അനുമതി നല്‍കുന്നില്ലെങ്കിലും പരിമിതമായ മര്‍ഗ്ഗങ്ങളിലൂടെ ഈ വര്‍ഷം മാത്രം വിജിലന്‍സ് പിടികൂടിയവരുടെ എണ്ണം അന്‍പതിനടുത്താണ്. കൈക്കൂലിക്കാരെ കുടുക്കാന്‍ സര്‍ക്കാര്‍ പുതിയ രീതികള്‍ക്ക് അനുമതി നിഷേധിക്കുന്നതോടെ വിജിലന്‍സിന് മുന്നില്‍ പരമ്പരാഗത വഴികള്‍ മാത്രമാണുള്ളത്.
കെണിയൊരുക്കി കുടുക്കുക എന്ന രീതിയുമായാണ് വിജിലന്‍സ് ഇപ്പോഴും ഇത്തരക്കാരെ നേരിടുന്നത്. പരാതിക്കാരുടെ കൈവശം നോട്ടുകള്‍ കൊടുത്തുവിട്ട് അത് വാങ്ങുന്നതിനിടെ കൈയോടെ പിടികൂടുന്ന ട്രാപ്പ് ഓപ്പറേഷന്‍ എന്ന കെണിയൊരുക്കി കുടുക്കുക എന്ന രീതിയില്‍ത്തന്നെയാണ് വിജിലന്‍സ് ഇപ്പോഴും ഇത്തരക്കാരെ വീഴ്ത്തുന്നത്.
ഈ പരമ്പരാഗത രീതിയില്‍ വീഴുന്നവരേക്കാള്‍ വീഴാത്തവരാണ് അധികവും എന്നുള്ളതാണ് സര്‍ക്കാര്‍ സംവിധാനങ്ങളെ ചോദ്യത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത്. 2022 ആരംഭിച്ച ശേഷം വിജിലന്‍സ് നടത്തിയ നീക്കങ്ങളില്‍ അറസ്റ്റിലായത് 53 പേരാണ് ്. വര്‍ഷാരംഭം മുതല്‍ വിജിലന്‍സ് ഏറ്റെടുത്ത 45 കേസുകളില്‍ നിന്നുമാണ് ഇത്രയും പേര്‍ പിടിയിലാകുന്നത്.
ഇത്രയും പേര്‍ പിടിയിലാകുന്നത് സര്‍വ്വകാല റിക്കോര്‍ഡാണെന്ന നാണക്കേടും ഈയവസരത്തില്‍ കേരളത്തെ തേടിയെത്തിയിട്ടുണ്ട്. വളരെയേറെ പരിമിതികളില്‍ നിന്നുകൊണ്ടാണ് വിജിലന്‍സ് ഇത്തരം കേസുകള്‍ ഏറ്റെടുക്കുന്നതും കുറ്റക്കാരെ പിടികൂടുന്നതെന്നുള്ളതും ഈ അവസരത്തില്‍ ഓര്‍ക്കേണ്ട വസ്തുത കൂടിയാണ്.
അഴിമതി നിരോധന നിയമത്തിലെ 17(എ) ഭേദഗതിയനുസരിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഭരണാധികാരികള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുക്കാന്‍ ഉന്നതാധികാരിയുടെ അനുമതി വേണമെന്നുള്ളതാണ് ചട്ടം. എന്നാല്‍ അനുമതി മിക്കപ്പോഴും ലഭിക്കാറില്ലെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ടുതന്നെ പലപ്പോഴും ഇത്തരം കേസുകളിലുള്ള അന്വേഷണത്തില്‍ വഴിമുട്ടലുമുണ്ടാകുന്നത് സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ വിജിലന്‍സ് പരാതി കിട്ടിയാല്‍ കെണിയില്‍പ്പെടുത്തി പിടികൂടുന്ന രീതിക്ക് മുന്‍തുക്കം കൊടുക്കുന്നതും. ട്രാപ്പില്‍പ്പെടുത്തി പിടികൂടുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ ആരുടെയും അനുമതി വേണ്ടെന്നുള്ളതാണ് ഈ രീതിയിലെ മെച്ചം.
ട്രാപ്പില്‍ പെടുത്തി കൈക്കൂലിക്കാരെ പിടികൂടുന്നതിനും നടപടിക്രമങ്ങള്‍ ഏറെയുണ്ട്. കെണിയൊരുക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലിയായി നല്‍കുന്ന നോട്ടിന്റെ സീരിയല്‍ നമ്പറുകള്‍ മുന്‍കൂട്ടി കോടതിയില്‍ നല്‍കണമെന്നുള്ളതാണ് അതിലൊന്ന്. മാത്രമല്ല കൈക്കൂലി ആവശ്യപ്പെട്ടതിന്റെ ഫോണ്‍വിളി രേഖയോ പരാതിക്കാരന്റെ മൊഴിയോ ഉള്‍പ്പെടെ കോടതിയില്‍ ഹാജരാക്കുകയും വേണം. കോടതിയില്‍ നിന്നും അനുമതി ലഭിച്ച ശേഷമാണ് വിജിലന്‍സ് ഓപ്പറേഷന് തയ്യാറാകുന്നത്.
ജില്ലാ കളക്ടര്‍ നിയോഗിക്കുന്ന ഗസറ്റഡ് ഉദ്യോഗസ്ഥനെ വിജിലന്‍സ് സംഘത്തിന്റെ ഭാഗമാക്കുകയും ഈ ഉദ്യോഗസ്ഥന്റെ മൊഴി കോടതി തെളിവായി സ്വീകരിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ കെണിയൊരുക്കി കൈയോടെ പിടികൂടുന്ന കൈക്കൂലിക്കാരെ കോടതിയില്‍ ഹാജരാക്കാനും റിമാന്‍ഡിലാക്കാനും വിജിലന്‍സിനു കഴിയും.
നോട്ടില്‍ പുരട്ടിയ ഫിനോഫ്തലിന്‍ പൊടി കൈയില്‍ പുരളുമ്പോള്‍ സോഡിയം ബൈകാര്‍ബണേറ്റ് ലായനിയില്‍ മുക്കുകയാണ് ട്രാപ്പ് ഓപ്പറേഷനില്‍ ചെയ്യുക. അപ്പോള്‍ കൈയില്‍ പിങ്ക് നിറമുണ്ടാവും. ഇത് നോക്കിയാണ് കുറ്റവാളികളെ വിജിലന്‍സ് അറസ്റ്റ് ചെയ്യുന്നത്. ഇത്തരത്തില്‍ പിടിക്കപ്പെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കുറഞ്ഞത് മൂന്നുദിവസം ജയിലില്‍ കഴിയേണ്ടിവരും. മാത്രമല്ല റിമാന്‍ഡിലായതിനാല്‍ സസ്‌പെന്‍ഷനിലാകുകയും ചെയ്യും.
കൈക്കൂലിക്കാരോട് ഒരു ദാക്ഷ്യണ്യവും വേണ്ടെന്നും പരാതി ലഭിച്ചാല്‍ ഇത്തരക്കാരെ കുടുക്കണമെന്നുമാണ് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഉത്തരവ് നല്‍കിയിരിക്കുന്നത്. ഇതിനായി വേഷം മാറിയുള്ള രഹസ്യാന്വേഷണത്തിനും വിവരശേഖരണത്തിനും മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആറുമാസത്തിനിടെ ഓരോ യൂണിറ്റിലും രണ്ട് ട്രാപ്പ് ഓപ്പറേഷനെങ്കിലും നടത്തണമെന്നും ജീവനക്കാരോട് വിജിലന്‍സ് ഡയറക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























