'പരിസ്ഥിതിയിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റം കൊണ്ടോ എന്തെങ്കിലും പ്രോജക്ടുകൾ വരുന്നത് കൊണ്ടോ ആളുകളുടെ കിടപ്പാടം നഷ്ടപ്പെടുന്ന ഒരു സാഹചര്യം ഉണ്ടായാൽ അത് മൊത്തം സമൂഹത്തിന്റെ പ്രശ്നമായി നാം കാണണം. അങ്ങനെ നഷ്ടം വരുന്നവരെ കൂടെ നിറുത്തണം, അവരുടെ സാമ്പത്തിക സാമൂഹിക സ്ഥിതി ഇപ്പോഴത്തേതിലും മോശമാകാതെ നോക്കേണ്ടത് മൊത്തം സമൂഹത്തിന്റെ കടമയാണ്....' മുരളി തുമ്മാരുകുടി കുറിക്കുന്നു

ബഫർസോൺ വിഷയത്തിൽ പലവിധത്തിലുള്ള സംവാദങ്ങളാണ് അരങ്ങേറുന്നത്. ഇതിനെകുറിച്ച് പ്രതികരിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുരളി തുമ്മാരുകുടി. 'പരിസ്ഥിതിയിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റം കൊണ്ടോ എന്തെങ്കിലും പ്രോജക്ടുകൾ വരുന്നത് കൊണ്ടോ ആളുകളുടെ കിടപ്പാടം നഷ്ടപ്പെടുന്ന ഒരു സാഹചര്യം ഉണ്ടായാൽ അത് മൊത്തം സമൂഹത്തിന്റെ പ്രശ്നമായി നാം കാണണം' എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഇടുക്കിയിൽ കടുവയും പന്നിയും മാത്രമാകുമോ?
നാട്ടിൽ ബഫർസോണിന്റെ പേരിൽ നടക്കുന്ന ചർച്ചയും വിവാദങ്ങളും ഞാൻ ശ്രദ്ധിക്കുകയായിരുന്നു. നമ്മുടെ ഭാവിക്ക് പ്രാധാന്യമുള്ള കാര്യമാണ്. പക്ഷെ തൽക്കാലം ബഫർസോണിൽ വീടുള്ളവരുടെ മാത്രം പ്രശ്നമായിട്ടാണ് മിക്കവരും ഇത് കാണുന്നത്, പ്രത്യേകിച്ചും ഹൈറേഞ്ചിന് പുറത്തുള്ളവർ. ഇത് മാറണം. ഇന്ന് ഞാൻ നാളെ നീ എന്ന തരത്തിൽ ഇത് എല്ലാവരുടേയും പ്രശ്നമാണ്, പ്രശ്നമാകും.
പരിസ്ഥിതിയിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റം കൊണ്ടോ എന്തെങ്കിലും പ്രോജക്ടുകൾ വരുന്നത് കൊണ്ടോ ആളുകളുടെ കിടപ്പാടം നഷ്ടപ്പെടുന്ന ഒരു സാഹചര്യം ഉണ്ടായാൽ അത് മൊത്തം സമൂഹത്തിന്റെ പ്രശ്നമായി നാം കാണണം. അങ്ങനെ നഷ്ടം വരുന്നവരെ കൂടെ നിറുത്തണം, അവരുടെ സാമ്പത്തിക സാമൂഹിക സ്ഥിതി ഇപ്പോഴത്തേതിലും മോശമാകാതെ നോക്കേണ്ടത് മൊത്തം സമൂഹത്തിന്റെ കടമയാണ്. അങ്ങനെ മുൻകാലങ്ങളിൽ ചെയ്യാത്തത് കൊണ്ടാണ് ഇപ്പോൾ ഭൂമിയുമായി ബന്ധപ്പെട്ട എന്തും വിവാദമാകുന്നത്.
ശാസ്ത്രീയമായ തീരുമാനങ്ങൾക്കപ്പുറം രാഷ്ട്രീയതീരുമാനങ്ങളിലേക്ക് പോകുന്നത്.രണ്ടാമത് എന്നെ അതിശയിപ്പിക്കുന്നത് ഈ ഉപഗ്രഹ ചിത്രത്തിൽ നിർമ്മാണങ്ങൾ കണ്ടെത്തിയില്ല എന്നൊക്കെ പറയുന്നതാണ്. ഇന്ന് ലഭ്യമായ ഉപഗ്രഹ ചിത്രങ്ങൾ വഴി എൻറെ വീടിന് മുൻപിലുള്ള, അന്പത് ചതുരശ്ര അടി പോലും വിസ്തീർണ്ണമില്ലാത്ത ഒരു മോട്ടോർഷെഡ് പോലും കണമെന്നിരിക്കെ എന്തുകൊണ്ടാണ് മൊത്തം വീടുകൾ ഉപഗ്രഹ ചിത്രത്തിൽ കാണാതെ പോകുന്നത്? ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിക്കാത്തത് കൊണ്ടാണോ? വീടുകൾക്ക് മുകളിൽ മരങ്ങൾ വളർന്നത് കൊണ്ടാണോ? വീടുകൾ ഉളള പ്രദേശത്തിന് മുകളിൽ ചിത്രമെടുത്ത സമയത്ത് മേഘങ്ങളുടെ നിഴൽ ഉള്ളത് കൊണ്ടാണോ? ഇതെന്തൊക്കെയാണെങ്കിലും ഇതിന് സാങ്കേതികമായ പരിഹാര മാർഗ്ഗങ്ങൾ ഉണ്ട്. പോരാത്തതിന് ആവശ്യമുള്ളിടത്ത് ഒരു ഡ്രോൺ സർവ്വേ നടത്തിയാൽ എത്രയോ കൃത്യമായ മാപ്പുകൾ കിട്ടും. ഇതൊക്കെ എത്രയോ നാളായി ലഭ്യമായ സാങ്കേതിക വിദ്യകൾ ആണ്. എന്തുകൊണ്ടാണ് ഇതൊന്നും ഇപ്പോഴും വേണ്ട തരത്തിൽ ഉപയോഗിക്കാൻ സാധിക്കാത്തത്?
മൂന്നാമത്തേത് ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന human-animal conflict ആണ്. കടുവകളെ സംരക്ഷിക്കാൻ ശ്രമിക്കുന്നവരുടെ ഭാഗത്ത് നിന്നും നോക്കിയാൽ ഇന്ത്യയിലെ കടുവ സംരക്ഷണം ഒരു വലിയ വിജയകഥയാണ്. 2006 ൽ 1500 ൽ താഴെയായിരുന്ന കടുവകളുടെ എണ്ണം ഇപ്പോൾ 4000 ത്തിന് മുകളിൽ ആയി. ഇപ്പോൾ സ്വാഭാവിക ശത്രുക്കൾ ഒന്നും ഇല്ലാത്തതിനാൽ കടുവകളുടെ എണ്ണം ഇനിയും കൂടും. പത്തുവർഷം മുൻപ് വരെ കേരളത്തിൽ കടുവകളെ അധികം നേരിട്ട് കണ്ടിട്ടുള്ളവർ ഉണ്ടായിരുന്നില്ല, പക്ഷെ ഇതിപ്പോൾ സർവ്വ സാധാരണമായിരിക്കുന്നു. വനാതിർത്തിയിൽ നിന്നും അതിർത്തി ഗ്രാമങ്ങളിലേക്കും പിന്നെ ചെറുപട്ടണങ്ങളിലേക്കും കടുവകൾ എത്തിത്തുടങ്ങുന്നു. പുള്ളിപ്പുലിയുടെ കാര്യമാണെങ്കിൽ അതിലും കൂടുതലാണ്. ഇടുക്കിയിൽ മാത്രമല്ല, താമസിയാതെ കോതമംഗലത്തും പെരുന്പാവൂരും പുലി എത്തുമെന്നാണ് എനിക്ക് തോന്നുന്നത്. എങ്ങനെയാണ് ഇതിനെ കൈകാര്യം ചെയ്യുന്നത് എന്ന കാര്യത്തിൽ കൂടുതൽ ചർച്ചകളും ശാസ്ത്രീയമായ സമീപനങ്ങളും വേണം.
കേരളത്തിൽ നിന്നും പുതിയ തലമുറ മൊത്തമായി പുറത്തേക്കൊഴുകുന്നതും ഗ്രാമങ്ങളിൽ നിന്നും ആളുകൾ നഗരങ്ങളിലേക്ക് നീങ്ങുന്നതും കൃഷി സ്ഥലങ്ങൾ തരിശിടുന്നതും ഹൈറേഞ്ചിലും പുറത്തും സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്.
ഇങ്ങനെ തരിശാവുന്ന സ്ഥലങ്ങൾ അല്ലെങ്കിൽ വേണ്ടവിധത്തിൽ പരിപാലിക്കപ്പെടാതിരിക്കുന്ന കൃഷി സ്ഥലങ്ങൾ വീണ്ടും സ്വാഭാവിക ആവാസവ്യവസ്ഥയുടെ ഭാഗമായി പോകാൻ അധികം സമയം വേണ്ട. അതൊരു മോശം കാര്യവുമല്ല. പക്ഷെ പലപ്പോഴും ഇവ ഇപ്പോഴത്തെ ഉടമസ്ഥരും സർക്കാരും ശ്രദ്ധിക്കാതിരിക്കുന്നതിനാൽ അധിനിവേശ സസ്യങ്ങൾക്ക് വളരാനും പ്രചരിക്കാനുമുള്ള തുരുത്തുകൾ ആയി തീരുന്നു. കേരളം പോലെ തന്നെ ആളുകൾ ഗൾഫിലേക്കും നഗരങ്ങളിലേക്കും കുടിയേറുന്ന നേപ്പാളിൽ ഇത് കുറച്ചു നാളുകളായി സംഭവിക്കുന്നുണ്ട്, അതിനെ പറ്റി പഠനങ്ങൾ വന്നു കഴിഞ്ഞു. കേരളത്തിൽ നിന്നും ഇത്തരം പഠനങ്ങൾ ഇനിയും കണ്ടിട്ടില്ല. കേരളത്തിൽ കൃഷി ഇല്ലാതായിപ്പോകുന്ന ഭൂമി വിലകൊടുത്തു വാങ്ങാൻ ഒരു "ലാൻഡ് ബാങ്ക്" ആരെങ്കിലും ഉണ്ടാക്കണം എന്നാണ് എൻറെ ഒരു നിർദ്ദേശം.
ഇത് സർക്കാരിനോ സർക്കാർ - സ്വകാര്യ മേഖലയിലോ സ്വകാര്യ മേഖലക്ക് തന്നെയോ ചെയ്യാം. ഇത്തരത്തിൽ ഒരു സംവിധാനം ഉണ്ടായാൽ കേരളത്തിൽ "ഭൂമിക്ക് ക്ഷാമം ഉണ്ട്" എന്ന തെറ്റിദ്ധാരണ മാറും, ഭൂമിയുടെ വില കുത്തനേ ഇടിയും, പ്രൊഡക്ടീവ് ആയ കാര്യങ്ങൾക്ക് (കൃഷി ആയാലും വന്യജീവി സംരക്ഷണം ആയാലും, മറ്റെന്തായാലും) ഭൂമി ലഭ്യമാവുകയും ചെയ്യും. ലാൻഡ് ബാങ്ക് വരുന്നതിന് മുൻപേ തന്നെ വെറുതെ കിടക്കുന്ന പാടത്തും പറന്പിലും കടന്നു കയറുകയും പാഞ്ഞുവളരുകയും ചെയ്യുന്ന അധിനിവേശ സസ്യങ്ങളെ പറ്റി ഗവേഷണം തുടങ്ങേണ്ട കാലം കഴിഞ്ഞു.
#പുലിവരുന്നേ
മുരളി തുമ്മാരുകുടി
https://www.facebook.com/Malayalivartha
























