കണ്ണൂർ കേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘവുമായി പി ജയരാജന് ബന്ധമുണ്ട്; ക്വട്ടേഷൻ ബന്ധം അന്വേഷിക്കണം; പി ജയരാജനെതിരെ പരാതിയുടെ പ്രവാഹം

പി ജയരാജനെതിരെ സിപിഎമ്മിൽ പടവെട്ട്. ഇ പി ജയരാജനെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണമുന്നയിച്ചതോടെയാണ് പി ജയരാജനെതിരെ പരാതി ഉന്നയിക്കപ്പെടുന്നത് . സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പാർട്ടി പ്രവർത്തകരാണ് ജയരാജനെതിരെ പരാതി നൽകിയിരിക്കുന്നത്. ജയരാജന്റെ ക്വട്ടേഷൻ ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിപിഎം കേന്ദ്ര -സംസ്ഥാന നേതൃത്വങ്ങൾക്ക് പരാതി കിട്ടിയിരിക്കുകയാണ് .
കണ്ണൂർ കേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘമുണ്ട്. ഇവരുമായി പി ജയരാജന് ബന്ധമുണ്ടെന്നാണ് പരാതി. ഈ സംഭവത്തിൽ പാർട്ടി അന്വേഷണം വേണമെന്നും ആവശ്യം ഉയരുകയാണ് . മാത്രമല്ല വടകര ലോക്സഭാ സീറ്റിൽ മത്സരിക്കുമ്പോൾ ജയരാജൻ തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചെന്നും സിപിഎമ്മിന് പരാതി കിട്ടിയെന്നാണ് സൂചനകൾ. തെരഞ്ഞെടുപ്പ് ഫണ്ടിനായി പിരിച്ച തുക മുഴുവൻ പാർട്ടിക്ക് അടച്ചില്ലെന്നും പരാതി ഉയരുന്നുണ്ട് .
അതേസമയം സാമ്പത്തിക ആരോപണമാണ് പി ജയരാജൻ ഇ പി ക്കെതിരെ ഉന്നയിച്ചത്. ആധികാരികതയോടെയാണ് ഇത്തരത്തിൽ ഒരു ആരോപണം ഉന്നയിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. സിപിഎം സംസ്ഥാന കമ്മിറ്റിയിലാണ് ഇത്തരത്തിലുള്ള ആരോപണം ഉയർന്നത്. ആരോപണത്തിൽ അന്വേഷണവും നടപടിയും വേണമെന്ന് പി ജയരാജൻ ആവശ്യപ്പെടുകയുണ്ടായി.
ആരോപണം എഴുതി നൽകാൻ നിർദ്ദേശം കൊടുത്തിരിക്കുകയാണ് സംസ്ഥാന സെക്രട്ടറി . പരാതി രേഖാമൂലം കിട്ടിയാൽ പരിശോധിക്കാമെന്നും സെക്രട്ടറി സംസ്ഥാന കമ്മിറ്റിയിൽ വ്യക്തമാക്കി. കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്റെ പേരിലാണ് ആരോപണം ഉന്നയിക്കപ്പെട്ടിരിക്കുന്നത്. അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന ഒരു ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത് . ശ്രദ്ധേയമായ കാര്യം ഈ ഒരു ആരോപണം എം വി എം ഗോവിന്ദൻ തള്ളിയില്ല എന്നതാണ്.
https://www.facebook.com/Malayalivartha
























