'പല്ലിന്റെ ആരോഗ്യപ്രശ്നങ്ങളും സൗന്ദര്യപ്രശ്നങ്ങളും പരിഹരിക്കാനുള്ള മാർഗങ്ങൾ ഇന്ന് എല്ലായിടത്തുമുണ്ട്. അദ്ദേഹം ഒരു ആദിവാസി യുവാവാണ്. അതുകൊണ്ടു തന്നെ കേരളത്തിലെ ഏത് സർക്കാർ ഡെന്റൽ കോളേജിലും ഏതൊരു വിലയേറിയ ചികിത്സയും അദ്ദേഹത്തിന് സൗജന്യമായി തന്നെ ലഭിക്കുകയും ചെയ്യും...' ഡോ. മനോജ് വെള്ളനാട് കുറിക്കുന്നു

കഴിഞ്ഞ ദിവസം മുതൽ പല്ല് ഉന്തിയതിന്റെ പേരിൽ അയോഗ്യത കൽപ്പിച്ച് ജോലി നഷ്ടപ്പെട്ട മുത്തുവിനെക്കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയില്‍ ചർച്ചകളാണ് നടന്നുവരുന്നത്. അട്ടപ്പാടിയിലെ ഗോത്രവർഗത്തിൽ ഉൾപ്പെട്ട മുത്തു ബീറ്റ് ഫോറസ്റ്റ് ഓഫിസർ ജോലിക്കായാണ് നാളുകളായി കാത്തിരുന്നത്. എന്നാൽ പല്ലിന്റെ തകരാർ സർക്കാർ ജോലിക്കു തടസ്സമായി മരുകയുണ്ടായി. ഈ സാഹചര്യത്തിൽ ഉന്തിയ പല്ല് ഉൾപ്പെടെയുള്ള ശാരീരിക പ്രശ്നങ്ങൾ സർക്കാർ ജോലിക്ക് തടസമാകുമോ എന്ന ചോദ്യം പ്രസക്തമാകുകയാണ്.
അതോടൊപ്പം തന്നെ വിഷയം മുൻനിർത്തി ഡോ. മനോജ് വെള്ളനാട് പങ്കുവച്ച കുറിപ്പ് അബദ്ധ ധാരണകൾ തിരുത്തുന്നതാണ്. ഓരോ ജോലിക്കും പ്രത്യേകം ശാരീരിക ക്ഷമതകൾ നിശ്ചയിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഡോ. മനോജിന്റെ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:
ഫൈമോസിസ് (ലിംഗാഗ്രചർമ്മം പുറകോട്ട് മാറാത്ത അവസ്ഥ) ഉള്ളവരെ പട്ടാളത്തിൽ എടുക്കാത്തതെന്താണെന്ന് ആ വിഷയം കേൾക്കുമ്പോഴൊക്കെ ചിന്തിക്കാറുണ്ട്. ഇപ്പോഴും ഉത്തരം അറിയില്ല. അതുപോലെ ഹെർണിയ, വെരിക്കോസീൽ തുടങ്ങിയ പ്രശ്നങ്ങളും ടെമ്പററി റിജക്ഷന് കാരണമാകാമത്രേ. ഈ വക പ്രശ്നങ്ങളുള്ളവർ സർജറി ചെയ്ത് അതിന്റെ സർട്ടിഫിക്കറ്റുമായി ചെല്ലുമ്പോൾ അവർക്ക് ജോലി കിട്ടാറുമുണ്ട്.
ഓരോ ജോലിക്കും ഇതുപോലെ പ്രത്യേകം ശാരീരിക ക്ഷമതകൾ നിശ്ചയിച്ചിട്ടുണ്ടെന്ന് മിക്കവാറും എല്ലാവർക്കുമറിയാം. പല്ലുന്തിയതിന്റെ പേരിൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ ജോലി കിട്ടാതെ പോയ ഒരു യുവാവിന്റെ വാർത്തയാണ് ഇന്നത്തെ മെയ്ൻ. ആ ജോലിയുടെ നോട്ടിഫിക്കേഷനിൽ പല്ലുന്തിയവരെ എടുക്കില്ലായെന്ന് പ്രത്യേകം എഴുതിയിട്ടുമുണ്ട്.
പല്ലിന്റെ ആരോഗ്യപ്രശ്നങ്ങളും സൗന്ദര്യപ്രശ്നങ്ങളും പരിഹരിക്കാനുള്ള മാർഗങ്ങൾ ഇന്ന് എല്ലായിടത്തുമുണ്ട്. അദ്ദേഹം ഒരു ആദിവാസി യുവാവാണ്. അതുകൊണ്ടു തന്നെ കേരളത്തിലെ ഏത് സർക്കാർ ഡെന്റൽ കോളേജിലും ഏതൊരു വിലയേറിയ ചികിത്സയും അദ്ദേഹത്തിന് സൗജന്യമായി തന്നെ ലഭിക്കുകയും ചെയ്യും. എന്തുകൊണ്ടത് നേരത്തേ ചെയ്തില്ലാ എന്ന് ഇനി ചോദിച്ചിട്ട് കാര്യമില്ല.
വസ്തുതകൾ ഇങ്ങനെ വ്യക്തമായിരിക്കുമ്പോൾ ആദിവാസി യുവാവിന് മനപ്പൂർവ്വം ജോലി നിഷേധിച്ചു എന്ന രീതിയിൽ വാർത്തകൾ കൊടുക്കുന്നത് ശരിയല്ലാന്നാണ് എന്റെ അഭിപ്രായം. PSC അയാൾക്ക് പല്ല് ശരിയാക്കി വരാൻ സമയം അനുവദിക്കുകയും ശരിയാക്കി വരുമ്പോൾ അർഹനെങ്കിൽ ജോലി നൽകുകയും ചെയ്യുക. അതല്ലേ ശരി? അങ്ങനെ സംഭവിക്കട്ടെ എന്നാഗ്രഹിക്കുന്നു.. എന്നാലും പട്ടാളക്കാർക്ക് ഫൈമോസിസ് ഉണ്ടായെന്ന് വച്ച് എന്താ കുഴപ്പം? Any idea?
https://www.facebook.com/Malayalivartha
























