അരനൂറ്റാണ്ടിന് ശേഷം... പലസ്തീന്‍ സായുധ സംഘടനയായ ഹമാസിനെതിരെ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ച് ഇസ്രയേല്‍; അമേരിക്ക സൈനിക സഹായം നല്‍കും; 1973 ന് ശേഷം ആദ്യമായാണ് ഇസ്രയേല്‍ ഔദ്യോഗിക യുദ്ധ പ്രഖ്യാപനം നടത്തുന്നത്

മറ്റൊരു യുദ്ധത്തിന് കൂടി വേദിയാകുകയാണ്. പലസ്തീന്‍ സായുധ സംഘടനയായ ഹമാസിനെതിരെ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ച് ഇസ്രയേല്‍. ഇസ്രയേല്‍ സുരക്ഷാകാര്യ മന്ത്രിസഭാ യോഗം ചേര്‍ന്നാണ് യുദ്ധം പ്രഖ്യാപിച്ചത്. 1973 ന് ശേഷം ആദ്യമായാണ് ഇസ്രയേല്‍ ഔദ്യോഗിക യുദ്ധ പ്രഖ്യാപനം നടത്തുന്നത്. ഇസ്രായേലിന് അമേരിക്ക സാമ്പത്തിക-സൈനിക സഹായം നല്‍കും. അധിക സാമ്പത്തിക-സൈനിക സഹായം ഇന്ന് പ്രഖ്യാപിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ അറിയിച്ചു.
ഇസ്രയേലിന്റെ സഹായ അഭ്യര്‍ത്ഥനകള്‍ അവലോകനം ചെയ്യുകയാണെന്നും തീരുമാനം ഇന്ന് തന്നെ പ്രതീക്ഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഹമാസ് ആക്രമണത്തില്‍ ഇസ്രായേലിനെ അമേരിക്കന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതേ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും ബ്ലിങ്കന്‍ അറിയിച്ചു.
ഇന്നലെ രാവിലെയാണ് ഇസ്രായേലില്‍ ഹമാസ് ആക്രമണം നടത്തിയത്. 5,000 റോക്കറ്റുകളാണ് 20 മിനിറ്റില്‍ ഇസ്രയേല്‍ നഗരങ്ങളെ ലക്ഷ്യമിട്ട് കുതിച്ചത്. കെട്ടിടങ്ങള്‍ നാമാവശേഷമായി. ഇറാന്റെ സഹായത്തോടെ ഇസ്രായേലിനുള്ളില്‍ കടന്നാണ് ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയത്. പിന്നാലെ യന്ത്ര തോക്കുകളുമായി ഇസ്രയേലിനുള്ളില്‍ കടന്ന ഹമാസ് സായുധ സംഘം തെരുവില്‍ വെടിവെപ്പും നടത്തി. ആക്രമണം ആരംഭിച്ച് 36 മണിക്കൂറിന് ശേഷവും ഇസ്രയേലിനുള്ളില്‍ ഹമാസിന്റെ ആക്രമണം തുടരുകയാണ്. സൈനികര്‍ അടക്കം നൂറിലേറെ ഇസ്രയേലി പൗരന്മാര്‍ ഇപ്പോഴും ബന്ദികളാണെന്നാണ് വിവരം. കൊല്ലപ്പെട്ടവരുടെ എണ്ണം 600 കടന്നു.
സകല സന്നാഹങ്ങളും ഉപയോഗിച്ച്, അതിശക്തമായി തിരിച്ചടിക്കുകയാണ് ഇസ്രായേല്‍. ഗാസയിലെ 429 കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. 330 പേര്‍ കൊല്ലപ്പെട്ടു. ബഹുനില കെട്ടിടങ്ങള്‍ അടക്കം ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ നിലംപൊത്തി. ഇക്കൂട്ടത്തില്‍ ഹമാസിന്റെ ആയുധ കേന്ദ്രങ്ങള്‍ അടക്കം ഉണ്ടെന്നും ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചു. ഗാസ മുനമ്പിലെ പരിമിത സൗകര്യങ്ങള്‍ മാത്രമുള്ള ആശുപത്രികളില്‍ മതിയായ മരുന്നോ ചികിത്സയോ ഇല്ലാതെ മുറിവേറ്റവര്‍ കഴിയുന്ന വീഡിയോയും പുറത്ത് വന്നു.
അതിനിടെ യുവതിയുടെ മൃതദേഹവുമായി ഹമാസ് സംഘം തെരുവിലൂടെ വാഹനത്തില്‍ പരേജ് നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. മനഃസാക്ഷിയെ ഞെട്ടിക്കുന്ന ദാരുണമായ സംഭവമാണ് നടന്നത്. ടാറ്റൂ കലാകാരിയായ ഇസ്രയേല്‍ജര്‍മന്‍ പൗര ഷാനി ലൂക്ക് (30) ആണ് ഹമാസ് ആക്രമണത്തില്‍ മരിച്ചത്. ഇവരുടെ മൃതദേഹം പിക്കപ്പ് ട്രക്കില്‍ വഹിച്ച് ഹമാസ് സംഘം പരേഡ് നടത്തുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. മരിച്ചത് ആരാണെന്ന് ആദ്യം വ്യക്തമായിരുന്നില്ല. എന്നാല്‍, ഈ ദൃശ്യങ്ങള്‍ കണ്ട് ഷാനിയുടെ അമ്മ റിക്കാര്‍ഡ രംഗത്തെത്തി.
തന്റെ മകളാണ് കൊല്ലപ്പെട്ടതെന്നും ടാറ്റു കണ്ടാണ് തിരിച്ചറിഞ്ഞതെന്നും അവര്‍ പറഞ്ഞു. പലസ്തീന്‍ ഇസ്രയേല്‍ അതിര്‍ത്തിക്ക് സമീപം നടന്ന സംഗീത പരിപാടിയില്‍ പങ്കെടുക്കാനാണ് ഷാനി ലൂക് എത്തിയത്. എന്നാല്‍ ശനിയാഴ്ച ഹമാസിന്റെ ആക്രമണത്തില്‍ ഷാനിയടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടു. തുടര്‍ന്നാണ് ചിലരുടെ മൃതദേഹവുമായി നടത്തിയ അപ്രതീക്ഷിത ആക്രമണത്തില്‍ ഷാനി അടക്കം നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
അതില്‍ ചിലരുടെ മൃതദേഹങ്ങളുമായി ഹമാസ് പരേഡ് നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചത്. അര്‍ധനഗ്‌നമായ ഷാനിയുടെ മൃതദേഹത്തില്‍ ഹമാസ് തീവ്രവാദികള്‍ ചവിട്ടുകയും തുപ്പുന്നതും ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. ഹമാസിന്റെ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമുണ്ടായത്.
ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തിനിടെ ഹമാസ് തീവ്രവാദികള്‍ ഇസ്രായേലി കുടുംബത്തെ ബന്ദികളാക്കിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോയും പ്രചരിച്ചു.
"
https://www.facebook.com/Malayalivartha
























