മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഉടൻ..'എടുത്തോണ്ടു പോടാ പട്ട..' എന്നായിരുന്നു കമ്മിഷണറുടെ വെല്ലുവിളി...ജനം എയറിൽ കെട്ടിയപ്പോൾ കമ്മീഷണർക്ക് സമാധാനമായി...മോശമായി പെരുമാറുന്നതിന്റെ വിഡിയോകൾ പുറത്ത് വന്നിരുന്നു...
![](https://www.malayalivartha.com/assets/coverphotos/w657/309375_1713768106.jpg)
തൃശൂർ പൂരം അലങ്കോലപ്പെട്ടതിനു കമ്മിഷണർ അങ്കിത് അശോക്, അസിസ്റ്റന്റ് കമ്മിഷണർ കെ.സുദർശൻ എന്നിവരെ അടിയന്തരമായി സ്ഥലം മാറ്റാനുള്ള മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഉടൻ ഉണ്ടാകും. കമ്മീഷണറെ മാറ്റുമെന്ന് തന്നെയാണ് സർക്കാരിന്റെ പ്രതീക്ഷ. പകരം കമ്മിഷണറായി നിയമിക്കാൻ 3 ഉദ്യോഗസ്ഥരുടെ പേരു തിരഞ്ഞെടുപ്പു കമ്മിഷന് ആഭ്യന്തരവകുപ്പു കൈമാറി. തിരഞ്ഞെടുപ്പ് അടുത്തു നിൽക്കുന്ന സന്ദർഭത്തിൽ പൂരം അലങ്കോലപ്പെട്ടതു രാഷ്ട്രീയ ചർച്ചയായി. ഇതോടെയാണ് നടപടിക്ക് സർക്കാർ തീരുമാനിച്ചത്.പൊലീസിന്റെ നടപടികളിൽ ഉയർന്നുവന്ന പരാതികൾ ഡിജിപി അന്വേഷിക്കും. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ പൊലീസ് മേധാവിക്കു മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. പൂരത്തിലുണ്ടായ വീഴ്ച സംബന്ധിച്ച് ഇന്റലിജൻസ് മേധാവി എഡിജിപി മനോജ് ഏബ്രഹാം ആഭ്യന്തരവകുപ്പിനു വിശദമായ റിപ്പോർട്ട് നൽകിയിരുന്നു.
തുടർച്ചയായ രണ്ടാംവർഷവും അനാവശ്യ ഇടപെടലുമായി പൂരം നടത്തിപ്പിൽ കമ്മിഷണർ പ്രതിസന്ധി സൃഷ്ടിച്ചതായാണ് ഇന്റലിജൻസ് വിലയിരുത്തൽ. പൊലീസിന്റെ പരുക്കൻ ഇടപെടലുകൾ പലവട്ടം വാർത്തയായിട്ടും സർക്കാർ തലത്തിൽ ഇടപെടലുണ്ടായില്ലെന്നതും ചർച്ചകളിലുണ്ട്. കമ്മീഷണറെ തിരുത്താൻ സർക്കാർ ഒന്നും ചെയ്യാത്തതും വിവാദമാണ്.പൂരത്തിനിടെ പൊലീസ് കമ്മിഷണർ മോശമായി പെരുമാറുന്നതിന്റെ വിഡിയോകൾ പുറത്ത് വന്നിരുന്നു.ഇതെല്ലാം ദേശക്കാർക്കിടയിൽ കമ്മീഷണർക്കെതിരായ വികാരം ശക്തമാക്കി. വടക്കുന്നാഥ ക്ഷേത്രത്തിനുള്ളിൽ ഇലഞ്ഞിത്തറ മേളം നടക്കുമ്പോൾ എഴുന്നള്ളിപ്പിനു നിരന്ന ആനകൾക്കു പനമ്പട്ടയുമായി എത്തിയ ജീവനക്കാർക്കു നേരെ കമ്മിഷണർ ആക്രോശിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിലുണ്ട്. 'എടുത്തോണ്ടു പോടാ പട്ട..' എന്നായിരുന്നു കമ്മിഷണറുടെ വെല്ലുവിളി.
'ആനയ്ക്കു കൊടുക്കാനാ സാറേ' എന്നു ജീവനക്കാരൻ പറയുന്നതു വിഡിയോയിൽ കേൾക്കാം. 'ഒന്നും കൊടുക്കേണ്ട' എന്നായിരുന്നു മറുപടി. ചുറ്റും കണ്ടുനിന്നവർ 'കൊടുത്തുവിട് സാറേ, ആന പ്രശ്‌നമുണ്ടാക്കും' എന്നു പറഞ്ഞിട്ടും കമ്മിഷണർ വഴങ്ങിയില്ല.'എന്നാ അയാളുടെ തലയിൽ വച്ചുകൊടുക്ക്' എന്ന് കമ്മിഷണർക്കെതിരെ ജനക്കൂട്ടത്തിൽ നിന്നുള്ള കമന്റും കേൾക്കാം. ഇതിനു പിന്നാലെ സ്‌പെഷൽ കുടയുമായി എത്തിയവരെയും കമ്മിഷണർ തടഞ്ഞുവച്ചു. 'ടെക്‌നിഷ്യനാണ്' എന്നു വന്നയാൾ പറയുന്നുണ്ടെങ്കിലും 'ഒരു ടെക്‌നിഷ്യനും കേറണ്ട' എന്നായിരുന്നു കമ്മിഷണറുടെ മറുപടി. തിരുവമ്പാടിയുടെ ശ്രീരാമ കുടയുമായി എത്തിയ ആളിനെയാണ് തടഞ്ഞത്. വടക്കുന്നാഥ ക്ഷേത്രത്തിലെ വിളക്കുമാടത്തിൽ ഒഴിക്കാൻ എണ്ണയുമായി എത്തിയയാളെയും എസിപി തടഞ്ഞു. എണ്ണയുമായി വന്നയാളെ പൊലീസുകാർ തടഞ്ഞതു പൂരക്കമ്മിറ്റിക്കാരിലൊരാൾ ചോദ്യം ചെയ്തു.
എന്നാൽ 'പൂരം കഴിഞ്ഞ് വിളക്കു വയ്ക്കാം' എന്നായിരുന്നു എസിപിയുടെ മറുപടിയെന്നു കമ്മിറ്റിക്കാർ പറയുന്നു.തൃശൂർ പൂര വിവാദത്തിൽ കമ്മീഷണർ അങ്കിത് അശോകനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം സിപിഎമ്മിലും ശക്തമാണ്. ഗുരുതര വീഴ്ചയുണ്ടായെന്നും അതുകൊണ്ട് തന്നെ ഉടൻ തീരുമാനം എടുക്കണമെന്നുമാണ് ആവശ്യം. കമ്മിഷണറുടെ ഇടപെടൽ അന്വേഷിക്കണമെന്നാണ് സിപിഎം നിലപാട് . പൊലീസിന്റെ അനാവശ്യ ഇടപെടൽ വഷളാക്കിയെന്ന് എൽഡിഎഫ് തൃശൂർ ജില്ലാ നേതൃത്വം വിലയിരുത്തിയിരുന്നു. പൂരം വെടിക്കെട്ട് വൈകിയതിന്റെ ഉത്തരവാദിത്വം കമ്മിഷണർക്കാണെന്ന് ദേവസ്വങ്ങളും ആക്ഷേപം ഉന്നയിച്ചിരുന്നു. അപ്രതീക്ഷിത സ്ഥാനത്തേക്ക് മാറ്റി അങ്കിതിനെതിരെ വകുപ്പു തല നടപടിയാണ് സർക്കാർ ആലോചന. എന്നാൽ ഇതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി അനിവാര്യതയാണ്. അങ്കിതിനെ പ്രതിസ്ഥാനത്ത് നിർത്തുന്ന ദൃശ്യങ്ങൾ അടക്കം കമ്മീഷന് കൈമാറിയെന്നാണ് സൂചന.പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെച്ചൊല്ലി തൃശൂർ പൂരത്തിനിടെയുണ്ടായ പ്രതിസന്ധിയെ കുറിച്ച് ലഭിച്ച പരാതികളിൽ അന്വേഷണം നടത്താൻ ഡിജിപിക്ക് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസിൽ രണ്ട് പരാതികളാണ് എത്തിയതെന്നും ഇതിൽ അന്വേഷണം നടത്താനായി ഡിജിപിക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയം ഗൗരതരമായി കാണുന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ''തശൂർ പൂരം സംബന്ധിച്ച് നേരത്തെ ഒന്നുരണ്ട് ഘട്ടങ്ങളിൽ ഇടപെടാൻ തനിക്ക് അവസരം ലഭിച്ചിരുന്നു. അന്ന് തിരഞ്ഞെടുപ്പ് സമയമല്ല, തിരഞ്ഞെടുപ്പ് സമയത്ത് സർക്കാരിന് ഇടപെടുന്നതിന് പരമിധിയുണ്ട്. അന്ന് ഇടപെട്ട് നല്ല ഫലം ഉണ്ടാക്കാൻ കഴിഞ്ഞിരുന്നു. തൃശൂരിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി എത്തയപ്പോൾ ദേവസ്വം ഭാരവാഹികൾ വന്നു കണ്ടിരുന്നു. പൂരദിവസം അവിടെ എത്താൻ ക്ഷണിച്ചിരുന്നു. അന്ന് കോഴിക്കോട് പോകുന്നതിനാൽ വരാൻ പറ്റില്ലെന്ന് പറഞ്ഞു. നല്ല രീതിയിലാണ് സർക്കാർ ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുത്തത്.-ഇതാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
https://www.facebook.com/Malayalivartha