സെനറ്റിനേക്കുള്ള നോമിനേഷനെതിരെയുള്ള കോടതി വിധിയെ കുറിച്ച് പ്രതികരിക്കാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.... കോടതിക്ക് അതിന്റെ പരിപാവനത ഉണ്ടെന്നും അപ്പീല്‍ പോകുന്ന കാര്യത്തില്‍ അടക്കം പ്രതികരണത്തിനില്ലെന്നും ഗവര്‍ണര്‍...
സെനറ്റിനേക്കുള്ള നോമിനേഷനെതിരെയുള്ള കോടതി വിധിയെ കുറിച്ച് പ്രതികരിക്കാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കോടതിക്ക് അതിന്റെ പരിപാവനത ഉണ്ടെന്നും അപ്പീല്‍ പോകുന്ന കാര്യത്തില്‍ അടക്കം പ്രതികരണത്തിനില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. തദ്ദേശ വാര്‍ഡ് പുനഃസംഘടനാ ഓര്‍ഡിനന്‍സ് മടക്കിയത് സാങ്കേതിക നടപടിയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി ഇല്ലാതെ ഓര്‍ഡിനന്‍സ് പരിഗണിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
ഗവർണറുടെ തീരുമാനത്തോടെ സർക്കാർവെട്ടിലായി. ഓർഡിനൻസിൽ അനുമതി ലഭിക്കാതെ നിയമസഭാ സമ്മേളനം വിളിക്കാനാകാത്തതിനാൽ സർക്കാർ വെട്ടിലായിരിക്കുകയാണ്. പ്രത്യേക മന്ത്രിസഭായോഗം ചേർന്നാണ് തദ്ദേശ വാർഡ് പുനർവിഭജനം സംബന്ധിച്ച് തീരുമാനമെടുത്തത്. ഗവർണറുടെ വിയോജിപ്പോടെ തിരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതി തേടാനുള്ള ശ്രമങ്ങളും സർക്കാർ തുടങ്ങിയിട്ടുണ്ട്.
1994ലെ കേരള പഞ്ചായത്തിരാജ്, കേരള മുനിസിപ്പാലിറ്റി നിയമങ്ങളിൽ ഭേദഗതി വരുത്തുന്നതിനാണ് രണ്ട് ഓർഡിനൻസുകൾ. ഓരോ തദ്ദേശ സ്ഥാപനത്തിലും 2011ലെ ജനസംഖ്യാനുപാതികമായി വാർഡുകളും അതിർത്തികളും പുനർനിർണയിക്കും. 2021ൽ സെൻസസ് നടക്കാത്തതിനാലാണ് 2011ലെ ജനസംഖ്യ അടിസ്ഥാനമാക്കുന്നത്. ഒരു വർഷത്തിനകം നടപടികൾ പൂർത്തിയാക്കാനാണ് സർക്കാർ തലത്തിൽ ധാരണ. പൊതുതിരഞ്ഞെടുപ്പ് നടത്തി 2025 ഡിസംബറിൽ പുതിയ തദ്ദേശ ജനപ്രതിനിധികൾ അധികാരമേൽക്കുന്നത് പുതിയ വാർഡുകളുടെ അടിസ്ഥാനത്തിലാകും.
ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ 13 മുതൽ 23 വരെ വാർഡുകൾ ഉള്ളത് ഓർഡിനൻസുകൾ വരുന്നതോടെ 14 മുതൽ 24 വരെ ആകും. ജില്ലാ പഞ്ചായത്തുകളിൽ 16 മുതൽ 32 വരെ ഡിവിഷനുകൾ എന്നത് 17 മുതൽ 33 വരെ ആകും. നഗരസഭകളിൽ 25 മുതൽ 52 വരെ വാർഡുകൾ എന്നത് 26 മുതൽ 53 വരെ ആകും. കോർപറേഷനുകളിൽ 55 മുതൽ 100 വരെ എന്നത് 56 മുതൽ 101 ആയി മാറും.
സംസ്ഥാനത്ത് 941 ഗ്രാമപഞ്ചായത്തുകളിലായി 15,962 വാർഡുകളും 152 ബ്ലോക്ക് പഞ്ചായത്തുകളിലായി 2080 ഡിവിഷനുകളുമാണ് നിലവിലുള്ളത്. 87 നഗരസഭകളിൽ 3113, ആറു കോർപറേഷനുകളിൽ 414 എന്നിങ്ങനെയാണു വാർഡുകളുടെ എണ്ണം. ഓർഡിനൻസ് ഗവർണർ ഒപ്പിട്ടു വിജ്ഞാപനം ചെയ്താൽ സെക്രട്ടറി റാങ്കിലുള്ള 4 ഐഎഎസ് ഉദ്യോഗസ്ഥർ അംഗങ്ങളായുള്ള ഡീലിമിറ്റേഷൻ കമ്മിഷനെ സർക്കാർ നിയമിക്കും.
നേരത്തെ തദ്ദേശ വാർഡ് പുനർനിർണയ തീരുമാനം ഏകപക്ഷീയമാണെന്ന് പ്രതിപക്ഷ നേതാവി വിഡി സതീശൻ പറഞ്ഞിരുന്നു. യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് അന്നത്തെ പ്രതിപക്ഷവുമായി ആലോചിച്ചാണ് തീരുമാനമെടുത്തത്. എന്തെങ്കിലും കൗശലം കാണിക്കാനുള്ള വഴിയാണ് സർക്കാർ തുറന്നുവെക്കുന്നതെങ്കിൽ അതിനെ നിയമപരമായി നേരിടും. പുനർനിർണയത്തിന്റെ പേരിൽ കൃത്രിമം കാട്ടാൻ അനുവദിക്കില്ല. നിയമപരമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമെ വാർഡ് പുനർനിർണയം യു.ഡി.എഫ് അനുവദിക്കൂവെന്നും സതീശൻ വ്യക്തമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha