കശ്മീർ പുകയുന്നു; പരക്കെ കല്ലേറും അക്രമണവും; ജമ്മു കശ്മീരിൽ കർഫ്യു ഇളവു നൽകിയ ചില സ്ഥലങ്ങളിൽ വീണ്ടും നിയമം കർശനമാക്കി
ജമ്മു കശ്മീരിൽ കർഫ്യു ഇളവു നൽകിയ ചില സ്ഥലങ്ങളിൽ വീണ്ടും നിയമം കർശനമാക്കി. ജമ്മു കശ്മീരിലെ ചിലയിടങ്ങളിൽ കല്ലേറും അക്രമങ്ങളുമുണ്ടായതായി റിപ്പോർട്ട് ചെയ്യുന്നു. ഇടക്കാലത്ത് കശ്മീരിൽനിന്ന് സുരക്ഷാ സേന ഒഴിവാക്കിയ പെല്ലറ്റ് തോക്കുകൾ വീണ്ടും ഉപയോഗിച്ചതായും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിർത്തിവച്ചിരുന്ന ഇന്റർനെറ്റ് സേവനം ഞായറാഴ്ചയോടെ ഭാഗികമായി ആരംഭിച്ചിരുന്നെങ്കിലും അക്രമ സംഭവങ്ങളെത്തുടർന്നു വീണ്ടും നിർത്തി.
ശ്രീനഗറിൽ കല്ലേറു നടത്തിയവരെ പിരിച്ചു വിടുന്നതിനിടെ സമീപത്തുണ്ടായിരുന്നവർക്ക് പരുക്കേറ്റതായി റിപ്പോർട്ട്. മുഹമ്മദ് സിദ്ദിഖ് ദലാൽ (78), സമീർ ഹുസൈൻ ഖുദ്‍രി (46) എന്നിവരെ പെല്ലറ്റ് ഏറ്റ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കശ്മീർ താഴ്‍വരയിലെ 190 സ്കൂളുകൾ ഇന്നലെ തുറന്നിരുന്നു. എന്നാൽ സ്‌കൂളുകളിൽ അധികം വിദ്യാർഥികളൊന്നുംതന്നെ എത്തിയിരുന്നില്ല. എന്നാൽ പലയിടത്തും അധ്യാപകർ എത്തിയിരുന്നു. ശ്രീനഗറിലും താഴ്‍വരയുടെ മറ്റു ഭാഗങ്ങളിലും കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. നിരത്തുകളിൽ ഇറങ്ങിയ വാഹനങ്ങളുടെ എണ്ണവും വളരെ കുറവായിരുന്നു.
എന്നാൽ അതിർത്തി ജില്ലകളിലെ സ്കൂളുകളുടെ പ്രവർത്തനം പൂർണമായിരുന്നതായി അധികൃതർ വ്യക്തമാക്കി. കോളജുകളും ഹയർ സെക്കൻഡറി സ്കൂളുകളും പ്രവർത്തിച്ചതായി ഡപ്യൂട്ടി കമ്മിഷണർ ഐജാസ് ആസാദ് വ്യക്തമാക്കി. രജൗരി, പൂഞ്ച്, റംബാൻ, ദോഡ, കിഷ്ത്വാർ എന്നിവിടങ്ങളിൽ സ്കൂളുകൾ പ്രവർത്തിച്ചു. മേഖലയിൽ സ്ഥിതി ശാന്തമാണ്. രജൗരിയിൽ കമ്പോളങ്ങൾ പ്രവർത്തിച്ചതായും അധികൃതർ പറഞ്ഞു. ജമ്മു, കത്വ, സംബ, ഉധംപുർ, റിയാസി എന്നിവിടങ്ങളിലെ സ്കൂളുകൾ 10നു തുറന്നിരുന്നു.
ബാരാമുള്ള, സോപോർ, സിങ്പുര, പൽഹാലൻ, പഠാൻ എന്നിവിടങ്ങളിൽ ഇളവുകളൊന്നും നൽകിയിട്ടില്ല. മറ്റിടങ്ങളിൽ കർഫ്യു നിയമത്തിൽ ഇളവു നൽകിയെങ്കിലും അതീവ ജാഗ്രത തുടരുകയാണ്. ഇന്റർനെറ്റ് സേവനം ലഭ്യമല്ലാത്തതിനാൽ ജിഎസ്ടി റിട്ടേണുകൾ നൽകാനുളള സമയം കശ്മീരിൽ നീട്ടണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതിനു ശേഷമുള്ള അവിടത്തെ സ്ഥിതിഗതികൾ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ശ്രദ്ധയിൽ പെടുത്തി. ആഭ്യന്തര മന്ത്രാലയത്തിൽ നടന്ന യോഗത്തിൽ ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയും ഉയർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. കശ്മീരിന്റെ പദവി എടുത്തു കളഞ്ഞ അന്നു മുതൽ 10 ദിവസം ഡോവൽ കശ്മീരിലുണ്ടായിരുന്നു.
അതേസമയം കശ്മീരില്‍ സങ്കീര്‍ണമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. സംഘര്‍ഷം ലഘൂകരിക്കാന്‍ ഇന്ത്യയും പാകിസ്താനും ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യ-പാക് പ്രധാനമന്ത്രിമാരുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയതിന് ശേഷം ട്വിറ്ററിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.
https://www.facebook.com/Malayalivartha