ഉത്തര്‍പ്രദേശിലെ സ്‌കൂളിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണമായി 'ചപ്പാത്തിയും ഉപ്പും' നല്‍കിയത് റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകനെതിരെ കേസെടുത്തു
ഉത്തര്‍പ്രദേശിലെ സ്‌കൂളിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണമായി 'ചപ്പാത്തിയും ഉപ്പും' നല്‍കിയത് റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകനെതിരെ കേസെടുത്തു. ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ ജില്ലയിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ കുട്ടികള്‍ക്കായിരുന്നു ഉച്ചഭക്ഷണമായി 'ചപ്പാത്തിയും ഉപ്പും' നല്‍കിയത്. സംഭവം റിപ്പോര്‍ട്ട് ചെയ്തതിനാണ് മാധ്യമപ്രവര്‍ത്തകനെതിരെ കേസുടുത്തിരിക്കുന്നത്. ജന്‍സന്ദേശ് എന്ന ഹിന്ദി പ്രസിദ്ധീകരണത്തിലെ മാധ്യമപ്രവര്‍ത്തകനായ പവന് ജയ്സ്വാളിനെതിരെയാണ് കേസെടുത്തത്. ജയ്സ്വാളിനെ ഈ വിവരമറിയിച്ച മിര്‍സാപൂരിലെ ജനപ്രതിനിധി ഉള്‍പ്പെടെ മറ്റ് രണ്ടുപേര്‍ക്കെതിരെയും കേസുണ്ട്. കുറ്റകരമായ ഗൂഢാലോചന നടത്തി, .തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വാര്‍ത്ത ചമച്ചുവെന്ന കേസുകൾ ഇവര്‍ക്കെതിരെയുള്ള ചുമത്തിയിരിക്കുന്നു. കുട്ടികള്‍ക്ക് 'ചപ്പാത്തിയും ഉപ്പും' മാത്രം നല്‍കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ജില്ലാ മജിസ്‌ട്രേറ്റ് അനുരാഗ് പട്ടേല്‍ പ്രാഥമിക ശിക്ഷ അധികാരി പ്രവീണ്‍ കുമാര്‍ തിവാരിക്ക് നിര്‍ദ്ദേശം നല്‍കി . ഇതേ തുടര്‍ന്ന് സ്‌കൂളിലെ പ്രധാനാധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു.
യോഗി ആദിത്യനാഥ് സര്‍ക്കാറിന് കീഴില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നേരത്തെയും നിയമ നടപടികൾ സ്വീകരിച്ചിരുന്നു. കൊള്ള സംഘങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത നോയിഡയിലെ ഒരു കൂട്ടം മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിട്ടുണ്ടായിരുന്നു. നോയിഡ പൊലീസിനെ അപകീര്‍ത്തിപ്പെടുത്താനും ചില ഉദ്യോഗസ്ഥരെ ബ്ലാക്മെയില്‍ ചെയ്യാനുമുള്ള ശ്രമമാണ് അവരുടെ റിപ്പോര്‍ട്ട് എന്ന് ആരോപിച്ചായിരുന്നു കേസെടുത്തത്. വാരാണസിയില്‍ പൊലീസ് കുട്ടികളെ ശുചീകരണത്തിന് ഉപയോഗിക്കുന്ന ചിത്രം പകര്‍ത്തിയതിന് ഒരു ഫോട്ടോ ജേണലിസ്റ്റിനെതിരെ കേസെടുത്തിരുന്നു. ഇതിനൊക്കെ പിന്നാലെയാണ് ഈ സംഭവത്തിൽ കേസ് വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha