ചരിത്രത്തിലേക്ക് ചന്ദ്രയാൻ 2...ഉച്ചയ്ക്ക് 1.15ന് ഓർബിറ്ററിൽ നിന്ന് ലാൻഡർ വേർപെട്ടു..ഇനി ലക്ഷ്യം സുരക്ഷിതമായ ലാൻഡിങ്...
ചന്ദ്രയാൻ 2 ദൗത്യം ലക്ഷ്യത്തിനു വളരെ അടുത്ത എത്തിക്കഴിഞ്ഞു... ലാൻഡിങ്ങിനു മുന്നോടിയായുള്ള നിർണായക ഘട്ടവും വിജയകരമായി പൂർത്തിയാക്കിയതിന്റെ ആഹ്ലാദത്തിലാണ് ഐഎസ്ആർഒ (ഇസ്രൊ). നേരത്തേ നിശ്ചയിച്ചതുപോലെ കൃത്യ സമയത്തു തന്നെ ഓർബിറ്ററിൽ നിന്ന് ലാൻഡർ വേർപെട്ടു ..ഇനി ലക്ഷ്യം ചന്ദ്രനിലെ സുരക്ഷിതമായ ലാൻഡിങ് മാത്രം . ഉച്ചയ്ക്ക് 1.15നായിരുന്നു ഓർബിറ്ററിൽ നിന്ന് ലാൻഡർ വേർപെട്ടത്. സെക്കൻഡുകൾക്കം വേർപെടൽ സംഭവിച്ചു ...
ചന്ദ്രനിൽ നിന്നു കുറഞ്ഞ ദൂരം 119 കിലോമീറ്ററും കൂടിയ ദൂരം 127 കിലോമീറ്ററും വരുന്ന, ഏകദേശം വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽത്തന്നെ ഇനിയും ഓർബിറ്റർ തുടരും. എന്നാൽ ലാൻഡർ ഇനിയുള്ള ദിവസങ്ങളിൽ ചന്ദ്രനിലേക്കുള്ള ദൂരം കുറച്ചുകൊണ്ടു വരും. സെപ്റ്റംബർ ഏഴിനു പുലർച്ചെ 1.40നാണ് ചന്ദ്രനിൽ ഇറങ്ങാനുള്ള സമയം നിശ്ചയിച്ചിരിക്കുന്നത്. പേടകത്തിന്റെ പ്രവർത്തനങ്ങളെല്ലാം തൃപ്തികരമാണെന്ന് ഐഎസ്ആർഒ വ്യക്തമാക്കി.
ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിനു മുൻപ് ഗതി നിയന്ത്രിച്ച് ദക്ഷിണധ്രുവം സൂക്ഷ്മമായി സ്കാൻ ചെയ്യണം. ലാൻഡിങ്ങിനുള്ള കുന്നും കുഴിയും ഇല്ലാത്ത സുരക്ഷിത സ്ഥലം സ്വയം കണ്ടുപിടിച്ചതിനു ശേഷം ആണ് ലാൻഡിങ്. ലാൻഡറിന്റെ നാലു കാലിലാണ് ചന്ദ്രോപരിതലത്തിൽ ഇറങ്ങേണ്ടത്. 50 വർഷം മുൻപ് നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ചന്ദ്രനിലിറങ്ങിയപ്പോൾ അവർക്കു വാഹനത്തിന്റെ നിയന്ത്രണാധികാരങ്ങളുണ്ടായിരുന്നു. ഇപ്പോൾ അതില്ല. അതുകൊണ്ടുതന്നെ ലാൻഡർ ചന്ദ്രനിലിറങ്ങുന്ന അവസാന 15 മിനിറ്റ് അതിനിർണായകമാണ്.
ചന്ദ്രന്റെ ഉപരിതലം ഗർത്തങ്ങൾ, പാറകൾ, പൊടി, മണ്ണ് എന്നിവയാൽ മൂടപ്പെട്ടിരിക്കുന്നു. ഇവയെല്ലാം ഭൂമിയുമായി താരതമ്യപ്പെടുത്തുമ്പോൾ വ്യത്യസ്തമായ ഘടനയാണ്. തങ്ങളുടെ റോവറിന്റെ ചക്രങ്ങളോ കാലുകളോ തകരാറുകൾക്ക് കാരണമാകില്ലെന്നും ലാൻഡറിന് സുരക്ഷിതമായി താഴേക്കിറങ്ങാൻ കഴിയുമെന്നും ഉറപ്പു വരുത്താനായി കൃത്രിമമായി ചന്ദ്രന്റെ ഉപരിതലം ഇസ്‌റോ ശാസ്ത്രജ്ഞർ ഉണ്ടാക്കിയിരുന്നു.
ചന്ദ്രോപരിതലത്തിൽ മാന്‍സിനസ് സി, സിംപെലിയസ് എൻ എന്നീ ക്രേറ്ററുകൾക്കിടയിൽ ഇറങ്ങുന്നതോടെ ദക്ഷിണധ്രുവത്തിൽ പേടകം ഇറക്കുന്ന ആദ്യ രാജ്യമെന്ന ബഹുമതി ഇന്ത്യക്ക് ലഭിക്കും . അക്ഷാംശം 70.9 ഡിഗ്രി തെക്കും 22.7 ഡിഗ്രി കിഴക്കുമായാണ് ലാൻഡിങ്. ഇവിടെ ഇറക്കാൻ അനുയോജ്യമായ സ്ഥലം ലഭിച്ചില്ലെങ്കിൽ അക്ഷാംശം 67.7 ഡിഗ്രി തെക്കും 18.4 ഡിഗ്രി പടിഞ്ഞാറും ലാൻഡിങ്ങിനുള്ള പദ്ധതിയും ഐഎസ്ആർഒയ്ക്കുണ്ട്. പദ്ധതി വിജയകരമാകുന്നതോടെ യുഎസിനും റഷ്യയ്ക്കും ചൈനയ്ക്കും ശേഷം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന രാജ്യമാകും ഇന്ത്യ
ഇന്ത്യ സ്വന്തമായി നിര്‍മിച്ച ചന്ദ്രയാന്‍-2 ഉപഗ്രഹത്തിന് ആകെ 3.8 ടണ്‍ ആണ് ഭാരം. 14 ശാസ്ത്ര പരീക്ഷണങ്ങള്‍ക്കുള്ള സ്യൂട്ട് ഒപ്പമുണ്ട്. 14 ഭൗമദിനങ്ങളാണു റോവറിന്റെ ആയുസ്സ് പ്രതീക്ഷിക്കുന്നത്. ചന്ദ്രനില്‍ ദിവസവും അരക്കിലോമീറ്ററില്‍ കൂടുതല്‍ അത് സഞ്ചരിക്കില്ല. ലാന്‍ഡറും ഭൂമിയും തമ്മിലുള്ള ദൂരം അളക്കുന്നതിനായി,യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ നിര്‍മിച്ച ഉപകരണവും ലാന്‍ഡറില്‍ ഉണ്ട്
https://www.facebook.com/Malayalivartha