ഇത് ഡല്‍ഹിയിലെ വോട്ടര്‍മാരുടെ വിജയം മാത്രമല്ല, ഭാരതത്തിന്‍റെ വിജയം കൂടി; ബി.ജെ.പിയുടെ പ്രതീക്ഷകളെ തകർത്തുകൊണ്ട് ഡൽഹിയിൽ ആം ആദ്മിയുടെ മുന്നേറ്റം; ദില്ലിയില്‍ പുതിയ രാഷ്ട്രീയം പിറന്നിരിക്കുന്നുവെന്ന് കെജ്രിവാള്‍

ഇത് ഡല്‍ഹിയിലെ വോട്ടര്‍മാരുടെ വിജയം മാത്രമല്ല, ഭാരതത്തിന്‍റെ വിജയം കൂടിയാണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. വെട്ടെണ്ണല്‍ പൂര്‍ത്തിയാകുംമുമ്പ് വിജയമുറപ്പിച്ച ശേഷമാണ് കെജ്രിവാള്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യാന്‍ എത്തിയത്. മൂന്നാം തവണയും ദില്ലിയില്‍ എഎപി മികച്ച വിജയം നേടിയ സാഹചര്യത്തില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു കെജ്രിവാള്‍. ഈ വിജയം സ്‌കൂളില്‍ പോകുന്ന കുട്ടികളുടെ കുടുംബങ്ങളുടേതാണ്. ഈ വിജയം ആശുപത്രികളില്‍ നല്ല ചികില്‍സ കിട്ടുന്ന കുടുംബത്തിന്റേതാണെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂളുകളും മൊഹല്ല ക്ലിനിക്കുകളും ദിവസം മുഴുവന്‍ വൈദ്യുതിയും തരുന്ന പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ ജനങ്ങള്‍ തീരുമാനിച്ചു. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് ദില്ലിയില്‍ പുതിയ രാഷ്ട്രീയം പിറന്നിരിക്കുന്നുവെന്ന്. ദില്ലിക്കാരെ ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നുവെന്നും കെജ്രിവാള്‍ പറഞ്ഞു.
ബി.ജെ.പിയുടെ പ്രതീക്ഷകളെ തകർത്തുകൊണ്ടാണ് ഡൽഹിയിൽ ആം ആദ്മിയുടെ മുന്നേറ്റം. നില മെച്ചപ്പെടുത്തിയെങ്കിലും ഭരണം പിടിക്കാൻ ബി.ജെ.പിക്കായില്ല. ഒരു സീറ്റു പോലും നേടാനാവാതെ നാണം കെട്ട തോൽവിയുമായി കോൺഗ്രസ് തകർന്നടിഞ്ഞു. പുറത്ത് വരുന്ന സൂചനകളനുസരിച്ച് 70 ൽ 63 സീറ്റുകളിൽ ആം ആദ്മി ലീഡ് ചെയ്യുകയാണ്. 7 സീറ്റുകളിലാണ് ബി.ജെ.പിക്ക് ലീഡ്.
ഡൽഹിയെ ഞെട്ടിക്കുമെന്ന് ബി.ജെ.പി നേതാക്കൾ അവകാശപ്പെട്ടെങ്കിലും എ.എ.പിയെ തളയ്ക്കാനായില്ല. കേവല ഭൂരിപക്ഷത്തിന് 36 സീറ്റുമതി. മൂന്നാംതവണയും ഭരണത്തിലേറാൻ എ.എ.പി മിന്നും താരമാവുകയാണ്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ ആംആദ്മി തന്നെയായിരുന്നു മുൻപന്തിയിൽ. പോസ്റ്റൽ വോട്ട് എണ്ണിതുടങ്ങിയപ്പോൾ ആദ്യ ലീഡ് ബി.ജെ.പിക്കായിരുന്നെങ്കിലും പിന്നങ്ങോട്ട് എ.എ.പിയുടെ കയറ്റമായിരുന്നു.
വോട്ടെണ്ണൽ തുടങ്ങി പത്ത് മിനിട്ട് പിന്നിട്ടപ്പോൾ എ.എ.പിയുടെ ലീഡ് 13 ആയപ്പോൾ ബി.ജെ.പി 12സീറ്റിൽ ലീഡ് ചെയ്തു. അവിടന്ന് എ.എ.പി യുടെ വ്യക്തമായ മുന്നേറ്റമായിരുന്നു. എട്ടരയായതോടെ എ.എ.പിയുടെ മുന്നേറ്റം 44 സീറ്റിലായപ്പോൾ ബി.ജെ.പി 12 ൽ തന്നെയായിരുന്നു. എ.എ.പിയുടെ ലീഡ് 53 മണ്ഡലങ്ങളിലായപ്പോൾ ബി.ജെ.പി 16 മണ്ഡലങ്ങളിൽ മുന്നിലായി. അപ്പോൾ കോൺഗ്രസ് ഒരു സീറ്റിൽ മുന്നിൽ കയറി. തൊട്ടടുത്ത നിമിഷം എ.എ.പിയുടെ ലീഡ് ഒന്ന് കുറഞ്ഞപ്പോൾ ബി.ജെ.പി ഒന്നുകൂട്ടി 17 ലെത്തി. അപ്പോഴും ഒരു സീറ്റിന്റെ മാത്രം ആശ്വാസവുമായി നിന്ന കോൺഗ്രസിന് പക്ഷേ, അത് അധികനേരം നിലനിറുത്താനായില്ല.
2013 ലെ തിരഞ്ഞെടുപ്പിൽ എ.എ.പിക്ക് 28, ബി.ജെ.പിക്ക് 31, കോൺഗ്രസിന് 8, സ്വതന്ത്രർ 3 എന്നിങ്ങനെയായിരുന്നു കക്ഷിനില. 2015 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എ.എ.പി 67സീറ്റ് നേടിയപ്പോൾ ബി.ജെ.പി വെറും മൂന്ന് സീറ്റിൽ ഒതുങ്ങി.
പൗരത്വ ഭേദഗതി നിയമത്തിനെതിരേ ചരിത്ര പോരാട്ടം നടക്കുന്ന ഷഹീന്‍ ബാഗും ജാമിഅ നഗറും ഉള്‍കൊള്ളുന്ന ഒഖ്‌ലാ മണ്ഡലത്തിലും ബി.ജെ.പിക്ക് നാണം കേട്ട തോൽവിയായി മാറി. എ.എ.പിയുടെ അമാനുത്തുള്ള ഖാന്‍ 13 റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ആം ആദ്മിയുടെ അമാനത്തുല്ല ഖാന്‍ ഇവിടെ 81 ശതമാനം വോട്ടുകള്‍ നേടി വിജയമുറപ്പിച്ചു.
ഒരുഘട്ടത്തില്‍ ബിജെപിയുടെ മുന്നേറ്റമായിരുന്നു ഒഖ്‌ലയില്‍. പൗരത്വനിയമത്തിനെതിരെ ഷാഹീന്‍ ബാഗില്‍ വന്‍ പ്രതിഷേധം നടന്നു വരുന്നതിനിടെയാണ് ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. വോട്ടിംഗ് മെഷീനില്‍ ബട്ടണമര്‍ത്തുമ്ബോള്‍ അതിന്റെ പ്രകമ്ബനം ഷഹീന്‍ ബാഗില്‍ അറിയണം എന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാക്ക് ഏറെ വിവാദങ്ങളും ചര്‍ച്ചകളും ഉയര്‍ത്തിയിരുന്നു.
ബി.ജെ.പിക്കായി ബ്രഹം സിങാണ് ഇവിടെ മത്സരംഗത്തുണ്ടായിരുന്നത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ ബ്രഹംസിങ് മുന്നിട്ടു നിന്ന ശേഷമാണ് ഏറെ പിന്നോട്ടു പോയത്. കോണ്‍ഗ്രസിനായി പര്‍വേസ് ഹാഷ്മിയാണ് മത്സരിച്ചിരുന്നത്.
ഷാഹീന്‍ബാഗ് എന്ന ഒരൊറ്റ ബിന്ദുവില്‍ കേന്ദ്രീകരിച്ചുള്ള വിഭജന രാഷ്ട്രീയമാണ് ഇത്തവണ പ്രചാരണത്തില്‍ ഉടനീളം ബി.ജെ.പി പയറ്റിയിരുന്നത്. ഷാഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് പരിക്കേല്‍പ്പിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിഷേധക്കാര്‍ക്ക് ബിരിയാണി വിളമ്ബുകയാണ് അരവിന്ദ് കെജ്രിവാള്‍ എന്ന് യോഗി ആദിത്യനാഥും ആരോപിച്ചിരുന്നു. വീടുകള്‍ തോറും കയറിയിറങ്ങി രാജ്യദ്രോഹത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കെജ്രിവാള്‍ സ്വീകരിക്കുന്നത് എന്ന പ്രചാരണവും ബി.ജെ.പി നടത്തിയിരുന്നു.
https://www.facebook.com/Malayalivartha























