ഇത് പുതിയ രാഷ്ട്രീയത്തിന്റെ ഉദയം; കെജ്രിവാള്‍ തന്റെ അശ്വമേധയാത്ര തുടങ്ങിയത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും പിന്‍ബലമില്ലാതെ കരുത്തരായ ഷീല ദീക്ഷിത്തിനേയും ബിജെപിയേയും മലര്‍ത്തിയടിച്ചുകൊണ്ട്; ബി.ജെ.പിയുടെ പ്രതീക്ഷകളെ തകർത്തുകൊണ്ട് ഡൽഹിയിൽ മൂന്നാം തവണയും ആം ആദ്മിയുടെ മുന്നേറ്റം

മൂന്നാം തവണയും ആം ആദ്മിയില്‍ വിശ്വസമര്‍പ്പിച്ച ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. തിരഞ്ഞെടുപ്പിലുണ്ടാക്കിയ വന്‍ മുന്നേറ്റത്തിനു പിന്നാലെ ഡല്‍ഹിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നും അദ്ദേഹം. ദില്ലിയിലെ ജനങ്ങളോട് ഐ ലവ് യൂ എന്ന് പറഞ്ഞുകൊണ്ടാണ് കെജ്രിവാള്‍ സംസാരിച്ചു തുടങ്ങിയത്.
'ഇത് എന്നെ മകനായി കണക്കാക്കിയവരുടെ വിജയമാണ്. ഡല്‍ഹിക്കാരുടെ മാത്ര വിജയമല്ല ഇന്ത്യക്കാരുടെ മുഴുവന്‍ വിജയമാണ് ഇത്. ഡല്‍ഹിയിലെ ജനങ്ങളെ ഭഗവാന്‍ ഹനുമാന്‍ അനുഗ്രഹിച്ചു. ജനങ്ങള്‍ വോട്ട് ചെയ്തത് വികസനത്തിന് വേണ്ടിയാണ്. തിരഞ്ഞെടുപ്പ് വിജയത്തിലൂടെ രാജ്യത്ത് പുതിയൊരു രാഷ്ട്രീയത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്, അത് വാഗ്ദാനങ്ങളുടേതല്ല, പ്രവൃത്തിയുടെ രാഷ്ട്രീയമാണെന്നും' കെജ്‌രിവാള്‍ പറഞ്ഞു.
ജന്തര്‍മന്തറിലേക്ക് അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ നടക്കുന്ന റോഡ് ഷോ ഉടന്‍ ആരംഭിക്കും. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാല്‍ ജന്തര്‍മന്തറിലെ ഹനുമാന്‍ ക്ഷേത്രം സന്ദര്‍ശിക്കുമെന്ന് കെജ്രിവാള്‍ നേരത്തെ പറഞ്ഞിരുന്നു. അവസാനഘട്ട ഫലങ്ങള്‍ അനുസരിച്ച് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ 63 സീറ്റുകളില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ആം ആദ്മി പാര്‍ട്ടി ലീഡ് ചെയ്യുന്നത്.
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും പിന്‍ബലമില്ലാതെ കരുത്തരായ ഷീല ദീക്ഷിത്തിനേയും ബിജെപിയേയും മലര്‍ത്തിയടിച്ചാണ് കെജ്രിവാള്‍ തന്റെ അശ്വമേധയാത്ര തുടങ്ങിയത്. ദില്ലിയുടെ മനമറിഞ്ഞ മുഖ്യമന്ത്രിയായ ഷീല ദീക്ഷിത്തിനെ അത്രവേഗമൊന്നും തുടച്ചെറിയാനാവില്ലെന്ന് സകലരും വിലയിരുത്തിയതാണ് എന്നാല്‍ കാലം മാറുകയായിരുന്നു.
ഒരു സാധാരണ വിദ്യാര്‍ത്ഥിയായി തുടങ്ങി, മിടുക്കനായ ഐഐടി വിദ്യാര്‍ത്ഥിയായി, ടാറ്റ സ്റ്റീലില്‍ എന്‍ജിനീയറായി, ഇന്ത്യന്‍ ഭരണ സര്‍വ്വീസിലെത്തി, അഴിമതി വിരുദ്ധ സമരത്തിനായി ജോലി ഉപേക്ഷിച്ച്, ഒടുവില്‍ ആം ആദ്മി എന്ന പാര്‍ട്ടി ഉണ്ടാക്കി ഇന്ദ്ര പ്രസ്ഥത്തില്‍ അധികാരത്തിന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് അരവിന്ദ് കെജ്രിവാള്‍.
ഹരിയാനയിലെ ഹിസാരില്‍ 1968 ആഗസ്ത് 16 നാണ് അരവിന്ദ് കെജ്രിവാളിന്റെ ജനനം. പിതാവ്: ഗോബിന്ദ് റാന്‍ കെജ്രിവാള്‍. മാതാവ്: ഗീതാ ദേവി. ഇന്ത്യയിലെ വിദ്യാര്‍ത്ഥികളുടെ സ്വപ്‌ന സ്ഥാപനങ്ങളില്‍ ഒന്നാണ് ഐഐടി ഖൊരക്പൂര്‍. ഇവിടെ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങില്‍ ബിരുദം സ്വന്തമാക്കിയ മിടുക്കനാണ് അരവിന്ദ് കെജ്രിവാള്‍. ഖൊരക്പുര്‍ ഐഐടിയുല്‍ നിന്ന് എന്‍ജിനീയറിങ് കഴിഞ്ഞിറങ്ങിയാല്‍ ജോലിക്കാണോ ബുദ്ധിമുട്ട്. 1989 ല്‍ കെജ്രിവാള്‍ ടാറ്റ സ്റ്റീലില്‍ എന്‍ജിനീയറായി.
സ്വകാര്യ കമ്പനിയിലെ ജോലി കെജ്രിവാളിന് തീരെ പിടിച്ചില്ല. സിവില്‍ സര്‍വ്വീസ് ആയി അടുത്ത ലക്ഷ്യം. 1992 ല്‍ ടാറ്റയിലെ ജോലി രാജിവച്ച് സിവില്‍ സര്‍വ്വീസ് പരീക്ഷക്ക് തയ്യാറെടുക്കാനിയ കൊല്‍ക്കത്തയിലേക്ക് പോയി. 1995 ല്‍ ഇന്ത്യന്‍ റവന്യു സര്‍വ്വീസിലെത്തി.
ഇന്ത്യന്‍ റവന്യൂ സര്‍വ്വീസ് (ഐആര്‍എസ്) ആണ് അരവിന്ദ് കെജ്രിവാളിന് ഒരു കുടുംബം ഉണ്ടാക്കിക്കൊടുത്തത് എന്ന് പറയാം. ഐആര്‍എസിലെ ഒരേ ബാച്ചുകാരിയായ സുനിതയാണ് ജീവിതത്തില്‍ വഴിത്തിരിവായത്. അവസാനം അത് വിവാഹത്തിലുമെത്തിച്ചു. അവര്‍ക്ക് രണ്ട് മക്കളുണ്ട്. തന്റെ വിജയത്തിന് സുനിതയുടെ വന്‍ പിന്തുണയാണെന്നാണ് കെജ്രിവാള്‍ പറയുന്നത്.
സര്‍ക്കാര്‍ സര്‍വ്വീസ് പൊതു ജന സേവനം തന്നെ. എന്നാലും കെജ്രിവാളിന്റെ പൊതു പ്രവര്‍ത്തനം അതില്‍ അവസാനിച്ചില്ല. ജനങ്ങള്‍ക്ക് അത്ര പിടിപാടില്ലാത്തതും എന്നാല്‍ ഏറെ ആവശ്യമുള്ളതും ആയ ആദായ നികുതി, റേഷന്‍ , വൈദ്യുതി മേഖലകളില്‍ സഹായം എത്തിക്കനായി കെജ്രിവാള്‍ ഒരു സംഘടന തുടങ്ങി. 'പരിവര്‍ത്തന്‍'. 1999 ല്‍ ആയിരുന്നു.
സര്‍ക്കാര്‍ ജോലിയില്‍ ഇരിക്കുമ്പോള്‍ മുഴുവന്‍ സമയ പൊതു പ്രവര്‍ത്തനം സാധ്യമല്ലല്ലോ. ജോലി വേണോ പൊതു പ്രവര്‍ത്തനം വേണോ എന്ന ചിന്തയായി. കെജ്രിവാളിന്റെ തീരുമാനം പൊതുപ്രവര്‍ത്തകനായി നില്‍ക്കാനായിരുന്നു. അങ്ങനെ ഇന്‍കം ടാക്‌സ് ജോയിന്റ് കമ്മീഷണറായിരിക്കെ 2006 ല്‍ കെജ്രിവാള്‍ ജോലി രാജിവച്ചു.
രാജ്യം കണ്ട മികച്ച വിവരാവകാശ പ്രവര്‍ത്തകരില്‍ ഒരാള്‍ കൂടിയാണ് അരവിന്ദ് കെജ്രിവാള്‍. ജോലി ഉപേക്ഷിച്ചതിന് ശേഷം വിവരാവകാശ നിയമത്തിന്റെ പിന്‍പറ്റിയായിരുന്നു കെജ്രിവാളിന്റെ സമരങ്ങള്‍ തുടങ്ങുന്നത്. ജനങ്ങള്‍ക്ക് വിവരാവകാശ നിയമത്തിന്റെ ഗുണഫലങ്ങള്‍ എങ്ങനെ ലഭിക്കുമെന്നും കെജ്രിവാള്‍ തെളിയിച്ചു.
അണ്ണ ഹസാരെയുടെ നേതൃത്വത്തില്‍ അഴിമതി വിരുദ്ധ സമരം തുടങ്ങിയപ്പോഴാണ് കെജ്രിവാള്‍ കൂടുതല്‍ ജനശ്രദ്ധ നേടിയത്. ജനലോക്പാലിന്‍ കരട് രൂപീകരിക്കുന്നതിനുള്ള സമിതിയില്‍ പൗര സമൂഹത്തിന്റെ പ്രതിനിധിയായി കെജ്രിവാളും ഉണ്ടായിരുന്നു.
പുഴുക്കുത്ത് വീണ ഇന്ത്യന്‍ രാഷശ്ട്രീയത്തിന് ഒരു മുക്തി വേണമെങ്കില്‍ തങ്ങളും രാഷ്ട്രീയത്തില്‍ ഇറങ്ങണം എന്നതായിരുന്നു കെജ്രിവാളിന്റെ പക്ഷം. എന്നാല്‍ അണ്ണ ഹസാരെ ഇതിന് എതിരായിരുന്നു. എന്തിനും ഏതിനും ഒപ്പം ഉണ്ടായിരുന്ന കിരണ്‍ ബേദിയും ഇക്കാര്യത്തില്‍ കെജ്രിവാളിനൊപ്പം നിന്നില്ല. ഹസാരെ സംഘം പിരിയുമോ എന്ന നിലയിലേക്ക് വരെ എത്തി കാര്യങ്ങള്‍
എതിര്‍പ്പുകള്‍ പലതും ഉയര്‍ന്നെങ്കിലും കെജ്രിവാള്‍ ഒടുവില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. ആം ആദ്മി പാര്‍ട്ടി, സാധാരണക്കാരന്റെ പാര്‍ട്ടി. 2012 നവംബര്‍ 26 നായിരുന്നു ദില്ലിയില്‍ വച്ച് കെജ്രിവാള്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്.
ആം ആദ്മി പാര്‍ട്ടി ദില്ലി തിരഞ്ഞെടുപ്പില്‍ കറുത്ത കുതിര ആകുമെന്ന് നേരത്തേ പ്രവചനങ്ങള്‍ ഉണ്ടായിരുന്നു. ജനങ്ങള്‍ക്കിടയിലേക്കിറങ്ങിയുള്ള കെജ്രിവാളിന്റേയും കൂട്ടരുടേയും പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിക്ക് ഏറെ ജനപിന്തുണ ഉണ്ടാക്കി.
വിവാദങ്ങളില്‍ നിന്ന് കെജ്രിവാളും ആം ആദ്മി പാര്‍ട്ടിയും മുക്തരായിരുന്നില്ല. അഴിമതി ആരോപണങ്ങളും, വര്‍ഗീയതയും കൈക്കൂലിയും ഒക്കെ ആം ആദ്മി പാര്‍ട്ടിക്കതെിരേയും ഉന്നയിക്കപ്പെട്ടു. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ നിര്‍ണായക ദിവസമാണ് 2013 ഡിസംബര്‍ 8. അരവിന്ദ് കെജ്രിവാളിന്റേയും. കോണ്‍ഗ്രസിന്‌റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ, നിലവിലെ ദില്ലി മുഖ്യമന്ത്രിയായ ഷീല ദീക്ഷിത്തിനെ അട്ടമറിച്ച് അരവിന്ദ് കെജ്രിവാള്‍ തന്റെ ആദ്യ തിരഞ്ഞെടുപ്പ് വിജയം സ്വന്തമാക്കിയിരിക്കുന്നു. ദില്ലിയില്‍ തുടങ്ങിയ കുതിപ്പ് പിന്നെ നിലച്ചിട്ടില്ല.
https://www.facebook.com/Malayalivartha























