ഇന്ന് രാത്രി നമുക്ക് വയറു നിറച്ച് ബിരിയാണി കഴിച്ചാലോ?'; വൈറലായി അനുരാഗ് കശ്യപിൻറെ ട്വീറ്റ് ; സിനിമാ സംവിധായകരായ അനുഭവ് സിന്‍ഹയ്ക്കും മെഹ്ത ഹന്‍സലിനും ടാഗ് ചെയ്തായിരുന്നു ട്വീറ്റ്; ഷാഹീന്‍ ബാഗില്‍ പ്രതിഷേധിക്കുന്നവര്‍ക്ക് ബിരിയാണി വിതരണം ചെയ്യുകയാണെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ആരോപിച്ചിരുന്നു

ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയുടെ വൻ വിജയത്തിന് പിന്നാലെ ബി.ജെ.പിയെ പരിഹസിച്ച് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. നമുക്ക് ഇന്ന് വയറു നിറച്ച് ബിരിയാണി കഴിച്ചാലോ?’ എന്നായിരുന്നു അനുരാഗ് കശ്യപിൻറെ ട്വീറ്റ്. സിനിമാ സംവിധായകരായ അനുഭവ് സിന്‍ഹയ്ക്കും മെഹ്ത ഹന്‍സലിനും ടാഗ് ചെയ്തായിരുന്നു ട്വീറ്റ്.
ദല്‍ഹിയിലെ അടിയന്തര പ്രശ്‌നങ്ങളിലൊന്നും ഇടപെടാതെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രണ്ടു മാസത്തോളമായി ഷാഹീന്‍ ബാഗില്‍ പ്രതിഷേധിക്കുന്നവര്‍ക്ക് ബിരിയാണി വിതരണം ചെയ്യുകയാണെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ആരോപിച്ചിരുന്നു.
ബി.ജെ.പിയുടെ ഐ.ടി സെല്‍ മേധാവി അമിത് മാളവ്യയും ആംആദ്മി കഴിഞ്ഞ ദിവസം ഷാഹീന്‍ ബാഗില്‍ ബിരിയാണി വിളമ്പിയതിന് തെളിവുകളുണ്ടെന്ന് ട്വീറ്റ് ചെയ്തിരുന്നു. ബി.ജെ.പിയുടെ ബിരിയാണി പരാമര്‍ശം വര്‍ഗീയ ധ്രുവീകരണത്തിന്റെ ഭാഗമാണെന്ന് സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.
അതേ സമയം ദല്‍ഹി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ബി.ജെ.പി കനത്ത പരാജയമാണ് നേരിട്ടത്. ആംആദ്മി പാര്‍ട്ടി 62 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ ബി.ജെ.പി വെറും 8 സീറ്റുകളില്‍ ഒതുങ്ങി. കോണ്‍ഗ്രസിന് ഒരു സീറ്റു പോലും നേടാനായില്ല.
ഷാഹീന്‍ ബാഗ് ഉള്‍പ്പെടുന്ന ഓഖ്‌ല മണ്ഡലത്തിലും ആംആദ്മി പാര്‍ട്ടിക്ക് വിജയമുണ്ടാക്കാനായി. ആംആദ്മി പാര്‍ട്ടിയുടെ അമാനത്തുള്ള ഖാനാണ് ഓഖ്‌ല മണ്ഡലത്തില്‍ വിജയിച്ചത്.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 67 സീറ്റുകളാണ് ആംആദ്മി പാര്‍ട്ടിക്ക് ലഭിച്ചത്. ബി.ജെ.പിക്ക് 3 സീറ്റുകളാണ് ലഭിച്ചത്. കോണ്‍ഗ്രസിന് സീറ്റുകളൊന്നും ലഭിച്ചിരുന്നില്ല. അതെ സമയം ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ ദല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഭാഷ് ചോപ്ര രാജിവെച്ചു.രണ്ടാമത്തെ തവണയാണ് ഒരു സീറ്റ് പോലും നേടാനാകാതെ കോണ്‍ഗ്രസ് ദല്‍ഹിയില്‍ പരാജയപ്പെടുന്നത്.
പരാജയത്തിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നതായി സുഭാഷ് ചോപ്ര പ്രതികരിച്ചു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 9.6 ശതമാനം വോട്ട് കോണ്‍ഗ്രസ് നേടിയിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അഞ്ചിടങ്ങളില്‍ ആം ആദ്മിയെ പിന്തള്ളി രണ്ടാമതെത്താനും പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നു. ഇത്തവണ 4.27 ശതമാനം വോട്ട് മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്.
66 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. അതില്‍ 63 മണ്ഡലങ്ങളിലും കെട്ടിവെച്ച പണം പോലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് നഷ്ടമായി.2015ന് സമാനമായ കനത്ത പരാജയമാണ് കോണ്‍ഗ്രസ് ഇക്കുറിയും നേരിട്ടത്. 2015ലെ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നില്ല. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറവും കോണ്‍ഗ്രസിന് നിലമെച്ചപ്പെടുത്താന്‍ സാധിച്ചിട്ടില്ല.
https://www.facebook.com/Malayalivartha























