കൊല്ലപ്പെട്ടത് ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ പിതാവ്; വെടിവയ്പ്പിന് പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് പൊലീസ്

ആം ആദ്മി പാർട്ടി നേതാവ് നരേഷ് യാദവിനും സംഘത്തിനുമെതിരെ കഴിഞ്ഞ ദിവസം രാത്രി നടന്ന വെടിവയ്പ്പിന് പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് പൊലീസ്. കൊല്ലപ്പെട്ട അശോക് മൻ എന്നയാളെയാണ് അക്രമികൾ ലക്ഷ്യമിട്ടത്. ഇദ്ദേഹത്തിന്റെ മകളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും പൊലീസ് വ്യക്തമാക്കി.
സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നരേഷ് യാദവായിരുന്നില്ല അക്രമികളുടെ ലക്ഷ്യമെന്നും അശോക് മൻ തന്നെയായിരുന്നുവെന്നും ഡിസിപി ഇങ്കിത് പ്രതാപ് പറഞ്ഞു. രാഷ്ട്രീയ പകപോക്കലാണെന്ന വാദവും പൊലീസ് തള്ളി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ആറ് മാസം മുൻപാണ് അശോക് മന്നിന്റെ മകൾ ബലാത്സംഗത്തിന് ഇരയായത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അശോക് മുൻപ് വെടിവച്ചിരുന്നു. ബലാത്സംഗം ചെയ്ത പ്രതിയുടെ ബന്ധുവാണ് ആക്രമണത്തിന് ഇരയായത്. രണ്ടാഴ്ച മുൻപ് പ്രതിയെ അശോക് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ഇതിന്റെ പകപോക്കലാവാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടിക്കും കുടുംബത്തിനും സുരക്ഷ ഉറപ്പാക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ്, ഇന്നലെ രാത്രി എഎപി എംഎല്‍എ നരേഷ് യാദവിന് നേരെ വെടിയുതിര്‍ക്കുകയും പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും ചെയ്തത്.
എംഎല്‍എക്ക് നേരെയാണ് വെടിവെപ്പുണ്ടായതെന്നാണ് എഎപി വൃത്തങ്ങള്‍ പറയുന്നത്. വിജയത്തിന് ശേഷം എഎപി എംഎല്‍എ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് വെടിവെപ്പുണ്ടായത്. ചൊവ്വാഴ്ച രാത്രി കിഷന്‍ഗര്‍ മേഖലയില്‍ വെച്ചായിരുന്നു എം.എല്‍.എയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്. മെഹ്‌റൗളില്‍ നിന്നും ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം മടങ്ങവേയായിരുന്നു സംഭവം. മെഹ്‌റൗളി അസംബ്ലി മണ്ഡലത്തില്‍ നിന്നാണ് നരേഷ് യാദവ് വിജയിച്ചത്.
സംഭവം ദൗര്‍ഭാഗ്യകരമാണെന്നും കുടുംബാംഗത്തെയാണ് നഷ്ടപ്പെട്ടതെന്നും നരേഷ് യാദവ് പറഞ്ഞു. ദില്ലി പൊലീസ് അന്വേഷണം നടത്തി പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തലസ്ഥാന നഗരത്തിലെ ക്രമസമാധാനത്തെയും അദ്ദേഹം കുറ്റപ്പെടുത്തി. സംഭവത്തിന്‍റെ എല്ലാ വശങ്ങളും അന്വേഷിക്കുമെന്നാണ് പൊലീസ് പറഞ്ഞു. മെഹ്റൗലി എംഎല്‍എയാണ് നരേഷ് യാദവ്. വെടിവെപ്പില്‍ മറ്റൊരാള്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഇയാള്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha























