"കൊലയാളികളുടെ ലക്‌ഷ്യം നരേഷ് ആയിരുന്നില്ല" ആം ആദ്മി വാഹന വ്യൂഹത്തിനു നേരെയുണ്ടായ വെടിവെപ്പിന് പിന്നിലെ ലക്ഷ്യത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് പോലീസ് ;അക്രമികൾ ലക്‌ഷ്യം വച്ചതു കൊല്ലപ്പെട്ട പ്രവർത്തകനെ തന്നെ ; ആംആദ്മി പാര്‍ട്ടി വളന്റിയറായ അശോക് മാനാണ് കൊല്ലപ്പെട്ടത്; മറ്റൊരു പാര്‍ട്ടി പ്രവര്‍ത്തകന് ഗുരുതരമായി പരിക്കേറ്റിരുന്നു

ദല്‍ഹിയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ആം ആദ്മി പാര്‍ട്ടിയുടെ വാഹനവ്യൂഹത്തിന് നേരെ നടന്ന വെടിവെപ്പില്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം വളരെ ഞെട്ടലോടെയാണ് രാജ്യം കേട്ടത്.ഈ സംഭവവുമായി ബന്ധപെട്ട് വിശദീകരണവുമായി എത്തിയിരിക്കുകയാണ് ദല്‍ഹി പൊലീസ്.
ആം ആദ്മി പാര്‍ട്ടി എം.എല്‍.എ നരേഷ് യാദവ് ആയിരുന്നില്ല അക്രമികളുടെ ലക്ഷ്യമെന്നും കൊല്ലപ്പെട്ട പ്രവര്‍ത്തകനെ ലക്ഷ്യം വെച്ച് തന്നെയാണ് അക്രമികള്‍ വെടിയുതിര്‍ത്തതെന്നുമാണ് അഡീഷണല്‍ ഡി.സി.പി ഇംഗിത് പ്രതാപ് സിങ് പറഞ്ഞത്.
നരേഷ് യാദവും പ്രവര്‍ത്തകരും വിജയത്തില്‍ ജനങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തിയ ശേഷം ക്ഷേത്ര ദര്‍ശനം നടത്തി തിരിച്ചു വരവേയായിരുന്നു വെടിവെപ്പുണ്ടായത്. നരേഷ് യാദവിന് സമീപത്തായി നിന്ന പാര്‍ട്ടി വളണ്ടിയര്‍ക്കായിരുന്നു വെടിയേറ്റത്. നരേഷ് യാദവിനെയാണ് അക്രമികള്‍ ഉന്നംവെച്ചതെന്ന രീതിയില്‍ റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. ആം ആദ്മി പാര്‍ട്ടി വളന്റിയറായ അശോക് മാനാണ് കൊല്ലപ്പെട്ടത്. മറ്റൊരു പാര്‍ട്ടി പ്രവര്‍ത്തകന് ഗുരുതരമായി പരിക്കേറ്റിരുന്നു..
എന്നാല്‍ നരേഷ് യാദവ് അല്ല അവരുടെ ടാര്‍ഗറ്റ് എന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്ന് ഡി.സി.പി പറഞ്ഞു. കൊല്ലപ്പെട്ട വ്യക്തിക്ക് നേരെ തന്നെയാണ് അവര്‍ വെടിയുതിര്‍ത്തത്. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ട്- എന്നും അദ്ദേഹം അദ്ദേഹം പറഞ്ഞു.
സംഭവം തികച്ചും നിര്‍ഭാഗ്യകരമാണെന്ന് എം.എല്‍.എ നരേഷ് യാദവ് പറഞ്ഞു. ആക്രമണത്തിന് പിന്നിലുള്ള കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. പെട്ടെന്നായിരുന്നു എല്ലാം സംഭവിച്ചത്. നാല് റൗണ്ടോളം അവര്‍ വെടിവെച്ചിരുന്നു. ഞാന്‍ കയറിനിന്നിരുന്ന വാഹനം ഉള്‍പ്പെടെയാണ് അവര്‍ ആക്രമിച്ചത്. സംഭവത്തില്‍ പൊലീസ് കൃത്യമായ അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതികളെ എത്രയും പെട്ടെന്ന് തന്നെ പിടികൂടുമെന്നാണ് കരുതുന്നത്. – നരേഷ് യാദവ് പറഞ്ഞു.
ചൊവ്വാഴ്ച രാത്രി കിഷന്‍ഗര്‍ മേഖലയില്‍ വെച്ചായിരുന്നു എം.എല്‍.എയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്. മെഹ്‌റൗളില്‍ നിന്നും ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം മടങ്ങവേയായിരുന്നു സംഭവം. മെഹ്‌റൗളി അസംബ്ലി മണ്ഡലത്തില്‍ നിന്നാണ് നരേഷ് യാദവ് വിജയിച്ചത്.
ഡല്‍ഹിയിലെ ക്രമ സമാധാന പാലനം തെരഞ്ഞെടുപ്പിലെ പ്രധാന വിഷയമായിരുന്നു. കേന്ദ്ര സര്‍ക്കാരിനാണ് ഡല്‍ഹിയിലെ ക്രമസമാധാന പാലനത്തിന്റെ ചുമതല. പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്തവര്‍ക്കെതിരെ രണ്ട് തവണയാണ് ആക്രമികള്‍ വെടിയുതിര്‍ത്തത്.
ഇതിന് പുറമെയായിരുന്നു കഴിഞ്ഞ ദിവസം ഗാര്‍ഗി കോളെജില്‍ ഒരു സംഘം ആക്രമികള്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടികളെ ആക്രമിച്ചത്. സംഘപരിവാര്‍ കൂട്ടമാണ് ആക്രമം നടത്തിയതെന്നാണ് വിദ്യാര്‍ത്ഥിനികള്‍ പറയുന്നത്. എന്നാല്‍ ഈ ആക്രമത്തിനെതിരെയും നടപടിയെടുക്കാന്‍ ഇതുവരെ പൊലീസ് തയ്യാറായിട്ടില്ലെന്നും ആരോപണമുണ്ട്.62 സീറ്റുമായാണ് ആം ആദ്മി തുടര്‍ച്ചയായ മൂന്നാം തവണയും ഡല്‍ഹിയില്‍ അധികാരത്തിലെത്തുന്നത്.
https://www.facebook.com/Malayalivartha






















