ആർത്തവമറിയാൻ അടിവസ്ത്രം അഴിച്ച് പരിശോധന; ഗുജറാത്തിലെ വനിതാ കോളജില്‍ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിച്ചുമാറ്റി ആര്‍ത്തവ പരിശോധന നടത്തിയതായി ആരോപണം; പരാതി നൽകിയത് ഗുജറാത്തിലെ ശ്രീ സഹജനന്ദ ഗേൾസ് ഇൻസിറ്റിറ്റ്യൂട്ട് ഹോസ്റ്റലിലെ വിദ്യാർഥികൾ

രാജ്യത്തെ വീണ്ടും ഞെട്ടിച്ചുകൊണ്ട് പെൺകുട്ടികളോട് ക്രൂരത. ആർത്തവം അശുദ്ധമായി കാണുന്ന സമൂഹത്തിൽ അപമാനിതരായി ഒരുകൂട്ടം വിദ്യാർത്ഥികൾ. ഗുജറാത്തിലെ വനിതാ കോളജില്‍ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിച്ചുമാറ്റി ആര്‍ത്തവ പരിശോധന നടത്തിയതായി ആരോപണം. ആർത്തവമുണ്ടോ എന്നറിയാൻ ഹോസ്റ്റല്‍ അധികൃതര്‍ അടിവസ്ത്രം വരെ ഉരിഞ്ഞു പരിശോധന നടത്തിയെന്ന പരാതിയുമായി വിദ്യാർഥികൾ രംഗത്ത് എത്തി. ഗുജറാത്തിലെ ശ്രീ സഹജനന്ദ ഗേൾസ് ഇൻസിറ്റിറ്റ്യൂട്ട് ഹോസ്റ്റലിലെ വിദ്യാർഥികളാണ് പരാതി നൽകിയത്.
ഹോസ്റ്റലിന്റെ പൂന്തോട്ടത്തില്‍ ഉപയോഗിച്ച നാപ്കിന്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച പരിശോധന നടത്തിയതെന്നാണു റിപ്പോര്‍ട്ട്. പെണ്‍കുട്ടികള്‍ മതപരമായ ആചാരം ലംഘിച്ചതാണ് അധികൃതര്‍ കാരണമായി ചൂണ്ടിക്കാട്ടിയതെന്നും ആക്ഷേപമുണ്ട്. ആര്‍ത്തവമുള്ള ഏതോ പെണ്‍കുട്ടി അടുക്കളയില്‍ കയറി അശുദ്ധമാക്കിയെന്നാണ് ഇവര്‍ പറയുന്ന ന്യായം.
ഹോസ്റ്റല്‍ വാര്‍ഡന്‍ അറിയിച്ചതിനെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ കുട്ടികളെ ഒരുമിച്ചു കൂട്ടി പരിശോധന നടത്തുകയായിരുന്നു. ആരൊക്കെ ആര്‍ത്തവകാലത്താണെന്നു സ്വമേധയാ പറയാന്‍ പെണ്‍കുട്ടികളോട് ആവശ്യപ്പെട്ടു. രണ്ടു പേര്‍ സമ്മതിച്ചു. എന്നാല്‍ സംശയം തീരാതെ അധികൃതര്‍ പെണ്‍കുട്ടികളെ ശുചിമുറിയില്‍ കൊണ്ടുപോയി നാലു അധ്യാപികമാര്‍ക്കും പ്രിന്‍സിപ്പലിനും മുന്നില്‍ അടിവസ്ത്രം വരെ ഉരിഞ്ഞു നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണു പെണ്‍കുട്ടികളുടെ പരാതി. സംഭവത്തെക്കുറിച്ചു പൊലീസില്‍ പരാതി നല്‍കാനുള്ള ഒരുക്കത്തിലാണു മാതാപിതാക്കള്‍. വ്യാഴാഴ്ചയാണ് പെണ്‍കുട്ടികള്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവം മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്. വിദ്യാർഥികളുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചതായി കോളജ് അധികൃതർ പറഞ്ഞു.
സ്വാമിനാരായണ്‍ മന്ദിര്‍ എന്ന സ്ഥാപനമാണ് കോളേജ് നടത്തുന്നത്. 2012ല്‍ ആണ് കോളേജ് സ്ഥാപിച്ചത്. 1500 വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്. ആദ്യമായല്ല ഇതേ വിഷയത്തില്‍ അപമാനം നേരിടുന്നതെന്ന് പെണ്‍കുട്ടികള്‍ പറയുന്നു. ഹിന്ദു ആചാരം അനുസരിച്ചാണ് കാര്യങ്ങള്‍. ഇത് പിന്തുടര്‍ന്നാലും അപമാനം നേരിടണം. നിയമനടപടി സ്വീകരിക്കാതിരിക്കാന്‍ ഇത് മതവിഷയമാണെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ഥികള്‍ പറയുന്നു.
ആർത്തവം സംബന്ധിച്ച് ഒരുപാട് തെറ്റിധാരണകൾ സ്ത്രീകൾക്കുണ്ട്. പലതും തലമുറയായി പകർന്നു കിട്ടിവയാണ്. പല സമുദായങ്ങളിലും മാസമുറയുമായി ബന്ധപ്പെട്ട പല കെട്ടുകഥകളും അന്ധവിശ്വാസങ്ങളുമുണ്ട്. ഇതിൽ അധികവും അടിസ്ഥാനരഹിതമാണ്; അശാസ്ത്രീയമാണ്; അനാവശ്യമായ ഭാവനാസൃഷ്ടികളാണ്. രക്തസ്രാവമുള്ളതുകൊണ്ടു മാസമുറയുള്ളപ്പോൾ സ്ത്രീ അശുദ്ധയാണെന്നുമുള്ള വിശ്വാസത്തിൽ നിന്നും ഉടലെടുത്ത ആചാരമാവണം അത്തരം സ്ത്രീകളെ വീട്ടിൽ കയറ്റാതിരിക്കൽ. മറ്റൊരു അന്ധവിശ്വാസമാണ് ആർത്തവം നടക്കുന്ന സ്ത്രീ തൊട്ട ഭക്ഷണം അശുദ്ധവും ചീത്തയും ആകുമെന്നത്. ഇതിനൊന്നും ഒരു ശാസ്ത്രീയ അടിസ്ഥാനവുമില്ല. ശരീരശുദ്ധി പാലിക്കുന്നിടത്തോളം ആർത്തവം നടക്കുന്ന സ്ത്രീ മറ്റുള്ള വരെപ്പോലെ തന്നെ ശുദ്ധയാണ് എന്ന് മനസിലാക്കാൻ പലപ്പോഴും ഈ കാലഘട്ടത്തിലും മനുഷ്യർ തയാറാകുന്നില്ല എന്നതുതന്നെയാണ് വിഷയത്തിലെ എറ്റവും വലിയ പ്രശ്നവും.
https://www.facebook.com/Malayalivartha






















