കപിൽ ദേവിന് ഹൃദയാഘാതം, ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി.. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ കപിൽ ദേവിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. അറുപത്തൊന്നുകാരനായ കപിൽ ദേവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
അദ്ദേഹത്തിന് ഇപ്പോൾ കുഴപ്പമൊന്നുമില്ലെന്നും അദ്ദേഹത്തിന്റെ ഭാര്യയുമായി സംസാരിച്ചിരുന്നെന്നും ഇന്ത്യൻ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് അശോക് മൽഹോത്ര പിടിഐയോട് പറഞ്ഞു..വ്യാഴാഴ്ച അദ്ദേഹത്തിന് ചില ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതായാണ് കപിലിന്റെ വീട്ടുകാർ അറിയിച്ചത്
ഏതാനും ദിവസങ്ങൾക്കുള്ളിൽ അദ്ദേഹം ആശുപത്രി വിടുമെന്നും വാർത്താ കുറിപ്പിലൂടെ അധികൃതർ പറയുന്നു.
61കാരനായ കപിൽ ദേവ് ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടറാണ്. 1983ൽ ഇന്ത്യ ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടുമ്പോൾ കപിൽ ആയിരുന്നു ഇന്ത്യയുടെ നായകൻ. വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ചാണ് ഇന്ത്യ ആദ്യ ലോകകപ്പ് സ്വന്തമാക്കിയത്.
ഇന്ത്യക്കായി 131 ടെസ്റ്റുകളിൽ 225 ഏകദിനങ്ങളിലും കപിൽ പാഡണിഞ്ഞിട്ടുണ്ട്. 400ലധികം വിക്കറ്റുകളും 5000ലധികം റൺസുകളും നേടിയ ഒരേയൊരു ക്രിക്കറ്ററാണ് കപിൽ. 434 വിക്കറ്റുകളും 5248 റൺസുമാണ് അദ്ദേഹത്തിനുള്ളത്. ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷവും കമന്ററി രംഗത്ത് സജീവമാണ് കപിൽ ദേവ്
https://www.facebook.com/Malayalivartha