മോദി സര്‍ക്കാരില്‍ നിന്ന് എന്തെങ്കിലും സുതാര്യത പ്രതീക്ഷിക്കുന്നുണ്ടോ?; കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്
കൊവിഷീല്‍ഡ് വാക്‌സിന്‍റെ ഇടവേള വര്‍ദ്ധിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഉന്നതതലസമിതി നിര്‍ദേശിച്ചതിന് പിന്നാലെ വാക്‌സിനേഷന്‍ പ്രക്രിയയുടെ സുതാര്യത ചോദ്യം ചെയ്‌ത് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. മോദി സര്‍ക്കാരില്‍ നിന്ന് എന്തെങ്കിലും സുതാര്യത പ്രതീക്ഷിക്കുന്നുണ്ടോയെന്നാണ് ജയറാം രമേശിന്‍റെ ചോദ്യം.
ആദ്യം, രണ്ടാമത്തെ ഡോസിന് നാല് ആഴ്‌ചയും പിന്നീട് 6-8 ആഴ്‌ചയും ആയിരുന്നു. ഇപ്പോള്‍ ഞങ്ങളോട് 12-16 ആഴ്‌ചകള്‍ എന്ന് പറയുന്നു. യോഗ്യരായ എല്ലാവര്‍ക്കും നല്‍കാന്‍ വേണ്ടത്ര വാക്‌സിന്‍ സ്റ്റോക്ക് ഇല്ലാത്തതിനാലോ അതോ ശാസ്ത്രീയ ഉപദേശം അങ്ങനെ അയതിനാലാണോ ഇതെന്നാണ് ജയറാംരമേശിന്‍റെ വിമര്‍ശനം.
രണ്ടാമത്തെ ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ 12 മുതല്‍ 16 ആഴ്ചയ്ക്കിടയില്‍ എടുത്താല്‍ മതിയെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഉന്നതതല സമിതി നിര്‍ദേശിച്ചിരുന്നു. നിലവില്‍ രണ്ടാമത്തെ ഡോസ് ആറ് മുതല്‍ എട്ട് ആഴ്ചയ്ക്കിടയില്‍ എടുക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ കൊവാക്‌സിന്‍ ഡോസുകളുടെ ഇടവേളയില്‍ മാറ്റമില്ല.
കൊവിഡ് മുക്തരായവര്‍ ആറ് മാസത്തിന് ശേഷമേ വാക്‌സിന്‍ എടുക്കേണ്ടതുള്ളൂ. പ്ലാസ്മ ചികിത്സയ്ക്ക് വിധേയരാവര്‍ പന്ത്രണ്ട് ആഴ്‌ചയ്ക്ക് ശേഷം വാക്‌സിന്‍ സ്വീകരിച്ചാല്‍ മതി. ഗുരുതരമായ അസുഖങ്ങള്‍ ഉണ്ടായിരുന്നവര്‍ രോഗ മുക്തി നേടി നാല് മുതല്‍ എട്ട് ആഴ്ചയ്ക്കുള്ളില്‍ വാക്‌സിന്‍ സ്വീകരിച്ചാല്‍ മതിയെന്നും ഉന്നതതല സമിതി നിര്‍ദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha