ഗണേഷ് കുമാർ ചുമതയേൽക്കുന്നത് ഗതാഗതമേഖലയ്ക്ക് ഗുണം ചെയ്യുമെന്ന് റോബിൻ ബസ് ഉടമ ഗിരീഷ്... ബസ് മേഖലയിൽ മാത്രമല്ല, റോഡിൽ എംവിഡി ഉദ്യോഗസ്ഥർ നടത്തുന്ന അനാവശ്യ ഇടപെടൽ അദ്ദേഹത്തിന്റെ അടുത്ത് നടക്കില്ലെന്നും ഗിരീഷ്...

സംസ്ഥാനത്തിന്റെ പുതിയ ഗതാഗത മന്ത്രിയായി കെബി ഗണേഷ് കുമാർ ചുമതയേൽക്കുന്നത് ഗതാഗതമേഖലയ്ക്ക് ഗുണം ചെയ്യുമെന്ന് റോബിൻ ബസ് ഉടമ ഗിരീഷ്. ബസ് മേഖലയിൽ മാത്രമല്ല, റോഡിൽ എംവിഡി ഉദ്യോഗസ്ഥർ നടത്തുന്ന അനാവശ്യ ഇടപെടൽ അദ്ദേഹത്തിന്റെ അടുത്ത് നടക്കില്ലെന്നും ഗിരീഷ് കൂട്ടിച്ചേർത്തു. പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് സർവീസ് നടത്തുന്ന റോബിൻ ബസ് എംവിഡി വീണ്ടും തടഞ്ഞ് പരിശോധിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ഗണേഷ് കുമാർ ഗതാഗത മന്ത്രിയായി വരുന്നത് ഈ മേഖലയ്ക്ക് ഒരു ഗുണമായി മാറും. ബസ് മേഖലയിൽ മാത്രമല്ല, റോഡിൽ മോട്ടോർവാഹന വകുപ്പിന്റെ കൂത്താട്ടവും അദ്ദേഹത്തിന്റെ അടുത്ത് നടക്കാതെ വരും. അത് മനസിലാക്കാൻ തലയ്ക്കകത്ത് ബോധമുള്ളയാളാണ് ഗണേഷ് കുമാർ'- റോബിൻ ഗിരീഷ് പറഞ്ഞു. റോബിൻ ബസ് റോഡിലിറങ്ങിയതോടെ തനിക്ക് 12 ലക്ഷത്തിൽ കൂടുതൽ നഷ്ടമുണ്ടായെന്നും ഗിരീഷ് പറയുന്നു. ചില മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ തന്നോട് കൈക്കൂലി ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
'മറ്റ് റൂട്ടുകളിലേക്ക് സർവീസ് നടത്താൻ നാല് വണ്ടികൾ റെഡിയായി നിൽക്കുകയാണ്. ഫീസ് അടയ്ക്കാനുള്ള സംവിധാനം തരുന്നില്ല ഇപ്പോഴും. ഫീസ് അടയ്ക്കാൻ കഴിഞ്ഞെങ്കിൽ പമ്പയുൾപ്പടെ റൂട്ടുകളിലേക്ക് സർവീസ് തുടങ്ങുമായിരുന്നു. എന്റെ ഈ പോരാട്ടത്തിൽ കൂടെ നിൽക്കുന്നത് സുഹൃത്തുക്കളാണ്'- റോബിൻ ഗിരീഷ് പറഞ്ഞു.
അതേസമയം, പെർമിറ്റ് ലംഘനത്തെ തുടർന്ന് മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്ത് വിട്ടയച്ച റോബിൻ ബസ് പത്തനംതിട്ട-കോയമ്പത്തൂർ റൂട്ടിൽ വീണ്ടും സർവീസ് ആരംഭിച്ചു. പുലർച്ചെ അഞ്ചിന് പത്തനംതിട്ടയിൽനിന്ന് പുറപ്പെട്ട് രണ്ടു കിലോമീറ്റർ പിന്നിട്ട് ആദ്യം മൈലപ്രയിൽവെച്ച് ബസ് മോട്ടോർ വാഹനവകുപ്പ് തടഞ്ഞു. പിന്നീട്, മൂവാറ്റുപുഴയ്ക്ക് സമീപം ആനിക്കാട്, വാളയാർ എന്നിവിടങ്ങളിലും പരിശോധനയ്ക്കായി തടഞ്ഞു. പരിശോധന പൂർത്തിയാക്കിയശേഷം യാത്ര തുടരാൻ അനുവദിച്ചു.
യാത്രക്കാരെല്ലാം ടിക്കറ്റ് ബുക്ക് ചെയ്താണോ യാത്ര ചെയ്യുന്നതെന്ന് അറിയാനായിരുന്നു പരിശോധന. യാത്രക്കാരുടെ തിരിച്ചറിയൽകാർഡ് ഉൾപ്പെടെ പരിശോധിച്ചു. എല്ലാം നിയമപരമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് യാത്ര തുടരാൻ അനുവദിക്കുകയായിരുന്നു. നിയമലംഘനം ഉണ്ടായാൽ ബസ് വീണ്ടും പിടിച്ചെടുക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് ബസുടമയെ അറിയിച്ചു.
അതേസമയം, റോബിൻ ബസിനെ മാത്രം ലക്ഷ്യമിട്ടാണ് മോട്ടോർ വാഹന വകുപ്പ് പ്രവർത്തിക്കുന്നതെന്ന് ബസുടമ ഗിരീഷ് ആരോപിച്ചു. യാത്രക്കാരെ ഭീഷണിപ്പെടുത്തുന്നതരത്തിലായിരുന്നു ഉദ്യോഗസ്ഥരുടെ പരിശോധന. പ്രതികാര മനോഭാവത്തോടെയാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പെരുമാറുന്നതെന്നും ഗിരീഷ് ആരോപിച്ചു.
കോൺട്രാക്ട് കാര്യേജ് പെർമിറ്റുള്ള ബസ് സ്റ്റേജ് കാര്യേജ് ആയി ഓടുന്നത് നിയമവിരുദ്ധമാണെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ നിലപാട്. ഇതിനെതിരേ ബസുടമ ഹൈക്കോടതിയിൽ നൽകിയ കേസിൽ അടുത്തമാസം വിധി വന്നേക്കും.
പെർമിറ്റ് ലംഘനത്തെ തുടർന്ന് പിടിച്ചെടുത്ത ബസ് കഴിഞ്ഞദിവസമാണ് വിട്ടുനൽകിയത്. നിയമലംഘനത്തിന് ചുമത്തിയ പിഴയായി 82,000 രൂപ അടച്ചതിന് പിന്നാലെയായിരുന്നു നടപടി. പിഴ ഒടുക്കിയാൽ ബസ് വിട്ടുനൽകണമെന്ന ഹൈക്കോടതി ഉത്തരവും, പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചാൽ വെയിലും മഴയുമേറ്റ് ബസിന് കേടുപാടുണ്ടാകുമെന്ന വാദവും പരിഗണിച്ചാണ് ബസ് വിട്ടുനൽകാൻ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടത്.
https://www.facebook.com/Malayalivartha























