കർണാടക സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഘവും.. മൈസൂരിൽ താമസിച്ച ഹോട്ടൽ ബില്ലായ 80.6 ലക്ഷം രൂപ... ഇനിയും അടയ്ക്കാത്തതിനാൽ നിയമനടപടി സ്വീകരിക്കുമെന്ന് ഹോട്ടൽ...
കർണാടക സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഘവും മൈസൂരിൽ താമസിച്ച ഹോട്ടൽ ബില്ലായ 80.6 ലക്ഷം രൂപ ഇനിയും അടയ്ക്കാത്തതിനാൽ നിയമനടപടി സ്വീകരിക്കുമെന്ന് റാഡിസൺ ബ്ലൂ പ്ലാസ ഹോട്ടൽ അറിയിച്ചു. ഒരു വർഷം കഴിഞ്ഞിട്ടും 80.6 ലക്ഷം രൂപയുടെ ബില്ലുകൾ തീർപ്പാക്കിയില്ലെന്നും സംഭവത്തിൽ നിയമപരമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഹോട്ടൽ വ്യക്തമാക്കി.എന്നാൽ വിഷയം രമ്യമമായി പരിഹരിക്കുമെന്ന് കർണാടക വനം മന്ത്രി ഈശ്വർ ഖണ്ഡ്രെ പ്രതികരിച്ചു. ബില്ലടക്കാൻ വൈകിയതിനാൽ 18% പലിശ സഹിതം 12.09 ലക്ഷം രൂപ നൽകണമെന്നാണ് ഹോട്ടലിന്റെ നിലപാട്. ജൂൺ ഒന്നിനു മുൻപ് 92.69 ലക്ഷം രൂപ നൽകിയില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നാണ് ഹോട്ടൽ അധികൃതർ അറിയിച്ചിരിക്കുന്നത്.
പ്രൊജക്ട് ടൈഗർ പദ്ധതി 50 വർഷം പിന്നിട്ടതിൻ്റെ ആഘോഷ പരിപാടികൾക്കാണ് മോദി മൈസൂരിലെത്തിയത്. വനംവകുപ്പിനായിരുന്നു പരിപാടിയുടെ നടത്തിപ്പ് ചുമതല. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയും (എൻടിസിഎ) കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഹോട്ടൽ ബിൽ ആരുകൊടുക്കുമെന്നതിന്റെ പേരിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തമ്മിൽ തർക്കമുണ്ടായതിനെ തുടർന്നാണ് ബിൽ അടയ്ക്കാൻ വൈകിയതെന്നാണ് വിശദീകരണം. മോദിയുടെ സന്ദർശനമുൾപ്പെടെ മൂന്ന് കോടി രൂപയാണ് പരിപാടിക്ക് ബജറ്റ് തീരുമാനിച്ചത്.എന്നാൽ, 6.33 കോടി രൂപ ചെലവായി. ഇതിൽ 3 കോടി രൂപ മാത്രമാണ് കേന്ദ്രം അനുവദിച്ചതെന്നും ബാക്കി തുക ലഭിക്കാനായി പലതവണ കത്തയച്ചെങ്കിലും ഹോട്ടൽ ബിൽ സംസ്ഥാനം വഹിക്കണമെന്ന് എൻടിസിഎ അറിയിക്കുകയായിരുന്നുവെന്നും സംസ്ഥാന സർക്കാർ പറയുന്നു. പരിപാടിയുടെ പൂർണ ഉത്തരവാദിത്തം എൻടിസിഎക്കായിരുവെന്ന് മന്ത്രി ഈശ്വർ ഖണ്ഡ്രെ പ്രതികരിച്ചു.
കുടിശ്ശിക സംബന്ധിച്ച് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചെങ്കിലും പ്രധാനമന്ത്രി കഴിഞ്ഞ ഹോട്ടലിലെ ബില്ല് അടക്കമുള്ള തുകകൾ സംസ്ഥാന സർക്കാർ കണ്ടെത്തണമെന്നാണ് ലഭിച്ച മറുപടി. രണ്ടാമതും ഇതേ വിഷയം ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കത്തയച്ചെങ്കിലും ഇതുവരേയും യാതൊരു മറുപടിയും കേന്ദ്രത്തിന് ലഭിച്ചിട്ടില്ല. അതിനിടെ ഇക്കഴിഞ്ഞ 21 ന് 12 മാസം കഴിഞ്ഞിട്ടും ബില്ലുകൾ അടയ്ക്കാത്തത് ചൂണ്ടിക്കാട്ടി ഹോട്ടൽ അധികൃതർ ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റിന് കത്ത് നൽകി.ആവർത്തിച്ച് ഇക്കാര്യത്തെ കുറിച്ച് അറിയിട്ടും ഇപ്പോഴും തുക കൈമാറിയിട്ടില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇത്രയും വൈകിയതിനാൽ 18 ശതമാനം പലിശയായ 12.09 ലക്ഷം രൂപയും ബില്ലിനൊപ്പം അടക്കേണ്ടതുണ്ടെന്നും ഹോട്ടൽ അധികൃതർ വ്യക്തമാക്കി. ജൂൺ ഒന്നിനകം വിഷയത്തിൽ തീരുമാനമായില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ഹോട്ടൽ അധികൃതർ അറിയിച്ചു.
അതേസമയം കേന്ദ്രസർക്കാർ പരിപാടിയായതിനാൽ യാതൊരു തുകയും നൽകില്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ.പരിപാടി നടക്കുന്ന സമയത്ത് കർണടാകയിൽ ബി ജെ പി സർക്കാരായിരുന്നു ഭരണത്തിൽ. തിരഞ്ഞെടുപ്പ് സമയത്തായിരുന്നു പരിപാടി നടത്തിയിരുന്നത്. അതുകൊണ്ട് തന്നെ ആഘോഷപൂർവ്വമായിരുന്നു ചടങ്ങുകൾ. എന്നാൽ തിരഞ്ഞെടുപ്പിൽ ഭരണം മാറി കോൺഗ്രസ് അധികാരത്തിലേറി. ബിജെപി പരിപാടിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനാകില്ലെന്നാണ് ഇപ്പോഴത്തെ കോൺഗ്രസ് സർക്കർ നിലപാട്.
https://www.facebook.com/Malayalivartha