കശ്മീർ വിഷയത്തിൽ ബിജെപിയെ അടച്ചാക്ഷേപിക്കാന്‍ ഇല്ലെന്ന് കോൺഗ്രസ് നേതാവ് കരൺ സിംഗ്; നല്ല കാര്യങ്ങൾ പലതും പാസ്സാക്കിയ ബില്ലിൽ കാണുന്നുണ്ട്; ജമ്മു കശ്മീരിന് എത്രയും പെട്ടെന്ന് പൂര്‍ണ സംസ്ഥാനമെന്ന പദവി ലഭിക്കണമെന്നു പ്രതീക്ഷിക്കുന്നതായും കരൺ സിംഗ്
കശ്മീർ വിഷയത്തിൽ ബിജെപിയെ പിന്തുണച്ചു കോൺഗ്രസ് നേതാവ് കരണ്‍ സിംഗ് രംഗത്ത്. കശ്മീർ വിഷയത്തിൽ സർക്കാർ എടുത്ത തീരുമാനത്തെ അടച്ചാക്ഷേപിക്കാന്‍ താനില്ലെന്നും നല്ല കാര്യങ്ങൾ പലതും പാസ്സാക്കിയ ബില്ലിൽ കാണുന്നുണ്ടെന്നും കരൺ സിംഗ് പറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു മാറ്റിയ നടപടിയില്‍ പ്രതികരിക്കെവെയാണ് തൻറെ നിലപാട് കോൺഗ്രസ് നേതാവ് വ്യക്തമാക്കിയത്. ഒരുപാട് നല്ല കാര്യങ്ങള്‍ ആ ബില്ലില്ലുണ്ടെന്നും വളരെ വേഗത്തിലാണ് ആ ബില്‍ നടപ്പിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ബില്ലിലെ നിര്‍ദേശങ്ങള്‍ പലതും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതാണെന്ന് വിലയിരുത്തലും അദ്ദേഹം നടത്തി. ഏറ്റവും താഴെ തട്ടില്‍ വരെ ഈ നടപടികള്‍ എത്തിക്കാന്‍ സര്‍ക്കാരിന് സാധിക്കും. അത് ജനങ്ങളിലേക്ക് സമാധാനം കൊണ്ടുവരും. നല്ല രീതിയിലുള്ള മാറ്റമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ലഡാക്ക് കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റിയത് ഏറ്റവും സ്വാഗതാര്‍ഹമായ കാര്യമാണ്. എന്നാൽ കോൺഗ്രസ് വലിയ എതിര്‍പ്പ് അറിയിക്കുന്ന വിഷയമാണ് ലഡാക്ക് . കരണ്‍ സിംഗിന്റെ ഈ പ്രസ്താവനകൾ പാര്‍ട്ടിക്ക് കൂടുതല്‍ ദോഷം ചെയ്യുമെന്നാണ് വിലയിരുത്തുന്നത്. .കശ്മീരിന്റെ ഭരണാധികാരിയായിരുന്ന ഹരിസിംഗിന്റെ മകനാണ് കരണ്‍ സിംഗ്.
ഈ തീരുമാനത്തിലൂടെ പുതിയ കാര്യങ്ങള്‍ കശ്മിരിലേക്ക് വരികയാണ്. രാഷ്ട്രീയാധികാരം കശ്മീരില്‍ കേന്ദ്രീകരിക്കുന്നതിന് ഇത് വഴിയൊരുക്കും. ഇതില്‍ കൂടുതലായി ശ്രദ്ധിക്കേണ്ടത് ജമ്മു കശ്മീരിന് എത്രയും പെട്ടെന്ന് പൂര്‍ണ സംസ്ഥാനമെന്ന പദവി ലഭിക്കണമെന്ന കാര്യമാണ് . ഈ കാര്യം നടപ്പിലായാൽ കശ്മീരി ജനതയ്ക്ക് രാഷ്ട്രീയാവകാശം രാജ്യം മുഴുവന്‍ ലഭിക്കുന്നതിന് വഴിയൊരുക്കുമെന്നും അദ്ദേഹം കരുതുന്നു. ഇതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിൽ കശ്മീരികള്‍ ആശങ്കപ്പെടേണ്ടെന്നും ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ടെന്നും കരണ്‍ സിംഗ് പറഞ്ഞു. കശ്മീരിലെ രണ്ട് രാഷ്ട്രീയ പാര്‍ട്ടികളെ ദേശവിരുദ്ധരായി കാണുന്നത് തെറ്റാണെന്നും കശ്മീരില്‍ തടവില്‍ വെച്ചിട്ടുള്ള നേതാക്കളെ എത്രയും പെട്ടെന്ന് പുറത്തുവിടണമെന്നും പറഞ്ഞ കരൺ സിംഗ് ഇവരുമായി ചര്‍ച്ച ചെയ്തും, സമൂഹത്തിലെ മറ്റ് പ്രമുഖരെ വിശ്വാസത്തിലെടുത്തും, ഇപ്പോഴുള്ള സ്ഥിതിയെ നിലനിര്‍ത്താന്‍ ശ്രമിക്കണമെന്നും അത് മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും കരണ്‍ സിംഗ് വിശദീകരിച്ചു.
കശ്മീർ വിഷയത്തിൽ കടുത്ത എതിർപ്പ് കോൺഗ്രസ് പ്രകടിപ്പിക്കവെയാണ് കരൺ സിംഗിന്റെ പ്രതികരണം എത്തിയിരിക്കുന്നത്. ഇപ്പോഴും ഈ വിഷയത്തിൽ കോൺഗ്രസിൽ ഭിന്നത തുടരുന്നു എന്നതിന് തെളിവാണ് കാരണ സിംഗിന്റെ പ്രതികരണം. ബിജെപിയെ പിന്തുണച്ച് ജ്യോതിരാതിത്യ സിൻഡ്യ അടക്കമുള്ള നേതാക്കൾ രംഗത്തെത്തിയിരുന്നു. കേന്ദ്ര തീരുമാനം രാജ്യതാൽപര്യം മുന്നിൽ നിർത്തിയാണെന്നും അതിനാൽ പ്രമേയത്തെ സ്വാഗതം ചെയ്യുന്നതായുമാണ് സിൻഡ്യ പ്രതികരിച്ചത്. ബിജെപിയെ നേതാക്കൾ പരസ്യമായി പിന്തുണച്ചതോടെ അടിയന്തര പ്രവർത്തക സമിതി യോഗം ചേർന്നു. വിഷയത്തിൽ പരസ്യമായി പ്രതികരിക്കാൻ തയ്യാറാകാത്ത മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെയും പ്രതിഷേധം ശക്തമായപ്പോൾ പ്രമേയത്തിനെതിരെ രാഹുൽഗാന്ധി ട്വീറ്റിലൂടെ മാത്രമാണ് പ്രതികരിച്ചത്. പ്രത്യക്ഷത്തിൽ എതിർക്കുന്നുണ്ടെങ്കിലും വോട്ടെടുപ്പിൽ ബിജെപിയെ പിന്തുണക്കുന്ന നിലപാട് തന്നെയാണ് കശ്മീർ പ്രമേയത്തിൽ കോൺഗ്രസിന്റെ പക്ഷത്തു നിന്നും ഉണ്ടായത്. പ്രമേയത്തെ എതിർത്ത പാർട്ടി നിലപാടിൽ പ്രതിഷേധിച് രാജ്യസഭയിലെ കോൺഗ്രസ് ചീഫ് വിപ്പ് ഭുവനേശ്വർ കലിത രാജിവെച്ചതോടെയാണ് വിഭാഗീയത പുറത്തു വന്നത്.ഇതിനൊക്കെ പിന്നാലെയാണ് കരൺ സിംഗിന്റെ പ്രതികരണം വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha