നവകേരളം സർവേ നടത്തുന്നത് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള ഉപാധി; സി.പി.എമ്മിനെതിരെ കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

ഇരുപതു കോടി രൂപ മുടക്കി കേരള സർക്കാർ നവകേരളം സർവേ നടത്തുന്നത് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള സി.പി.എം ൻ്റെ രാഷ്ടീയ പ്രചരണത്തിനുള്ള ഒരു ഉപാധിയായി മാത്രമാണിതെന്നും കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
സർവേ നടത്തുന്നതിന് 85000 പേരുടെ സന്നദ്ധ സേനയെ തെരഞ്ഞെടുത്തത് സി.പി.എം പ്രാദേശിക ഘടകങ്ങളാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ വളരെ പിന്നോട്ടു പോയ സി. പി. എം - ൻറ ജനസമ്പർക്ക പരിപാടിയാണ് സർക്കാർ ചെലവിൽ നടത്തുന്നത്. സർക്കാരിൻ്റെ വികസന നേട്ടങ്ങൾ പെരുപ്പിച്ചു കാട്ടുന്ന ലഘുലേഖ എല്ലാ വീടുകളിലും വിതരണം ചെയ്യുന്നു. ജനാഭിപ്രായം സമാഹരിക്കുന്ന വസ്തുനിഷ്ടമായ സർവേ നടത്തിയാൽ അത് കേരളത്തിലെ വികസന തകർച്ചയെക്കുറിച്ചുള്ള കുറ്റപത്രമായിരിക്കും. അതിദാരിദ്യ മുക്ത കേരളം, സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത തുടങ്ങിയ പ്രഖ്യാപനങ്ങൾ നടത്തിയത് വ്യാജ സർവേ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ്.
എൽ.ഡി.എഫ് സർക്കാരിൻ്റെ സ്വപ്ന പദ്ധതിയായ നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായ ലൈഫ്, ആർദ്രം വിദ്യാഭ്യാസയജ്ഞം , ഹരിതകേരളം, റീബിൽഡ് കേരളം എന്നീ മിഷനുകളെ രണ്ടാം പിണറായി സർക്കാർ കുഴിച്ചുമൂടി. വിദേശ നിക്ഷേപ സമാഹരണത്തിന് ലോക കേരളസഭ, ആഗോള നിക്ഷേപ സംഗമം തുടങ്ങിയ മേളകൾ നടത്തിയെങ്കിലും വ്യവസായ നിക്ഷേപം ധാരണാപത്രങ്ങളിൽ ഒതുങ്ങി നിൽക്കുന്നു. കാർഷിക മേഖലയിൽ ഉല്പാദനത്തിലും ഉല്പാദന ക്ഷമതയിലും കേരളം റിവേഴ്സ് ഗീയറിലാണ്.
ഗുരുതരമായ വിദ്യാഭ്യാസ നിലവാര തകർച്ച മൂലം വിദ്യാർത്ഥികൾ കേരളത്തിൽ നിന്നും പുറത്തേക്ക് ഒഴുകുന്നു, സർക്കാർ ആശുപത്രികൾ ഈജിയൻ തൊഴുത്തായതിനാൽ മഹാഭൂരിപക്ഷം കേരളീയരും ചികിത്സ ചൂഷണമാക്കിയ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നു. വമ്പിച്ച പ്രതീക്ഷയായിരുന്ന ഐ.ടി, ടൂറിസം മേഖലകൾ തകർന്നു തരിപ്പണമായി
കേരളത്തിൻ്റെ സഞ്ചിത പൊതു കടം അഞ്ചു ലക്ഷം കോടി രൂപയായെങ്കിലും എടുത്തു പറയത്തക്ക വികസന സംരംഭങ്ങളൊന്നും ഉണ്ടായിട്ടില്ല. കെ. റെയിൽ വെറും പ്രചരണ തട്ടിപ്പായിരുന്നു. കെ. ഫോൺ മിക്കയിടത്തും ഉപയോഗ ക്ഷമമല്ല. പൊതുമേഖലാ സ്ഥാപനങ്ങളിൽ മഹാഭൂരിപക്ഷവും ഭീമമായ നഷ്ടത്തിലാണ്. ധനസമാഹരണത്തിന് സർക്കാർ കണ്ടെത്തിയ കിഫ്ബി ഒരു വെള്ളാനയായി മാറി.
https://www.facebook.com/Malayalivartha






















