മാളില്‍ അഞ്ചു വയസുകാരനെ ഉപേക്ഷിച്ചത് സ്‌കൂളിൽ ചേർക്കാൻ പണമില്ലാഞ്ഞ് ; 'അച്ഛന്‍ സൂപ്പര്‍മാന്‍' ആണെന്ന് മാത്രം അവന്റെ മറുപടി; പിടിയിലായത് നാലു സ്ത്രീകൾ ...നാലുപേരും കുഞ്ഞിന്റെ അമ്മയല്ല ...'അമ്മ പ്രസവിച്ചു രണ്ടാം ദിവസം ഉപേക്ഷിച്ചു ...കരളലിയിക്കുന്ന സംഭവകഥ പുറത്തുവിട്ട് ദുബൈ പോലീസ്
മാളില്‍ അഞ്ചു വയസുകാരനെ ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിയുമ്പോൾ പുറത്തുവരുന്നത് ആരുടേയും കരളലിയിക്കുന്ന കഥ . കുട്ടിയെ ഷോപ്പിങ് മാളില്‍ കണ്ടെത്തി 11 ദിവസമായിട്ടും യാതൊരു തുമ്പും കിട്ടാത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കുഞ്ഞിനെ മാളില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞതാകാമെന്ന സംശയത്തിലായിരുന്നു ദുബൈ പോലീസ്. പക്ഷെ കൂടുതൽ അന്വേഷണത്തിൽ കുഞ്ഞിനെ ഒറ്റയ്ക്ക് നില്‍ക്കുന്ന സാഹചര്യത്തില്‍ കണ്ടെന്ന് പോലീസില്‍ അറിയിച്ച സ്ത്രീയുള്‍പ്പെടെ നാലു സ്ത്രീകള്‍ അറസ്റ്റില്‍ ആവുകയായിരുന്നു..
അഞ്ച് വയസുള്ള ഓമനയായ ബാലനെ അല്‍റീഫ് മാളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇതു സംബന്ധിച്ച തിരക്കഥയുണ്ടാക്കിയ നാലു സ്ത്രീകൾ ആണ് പിടിയില്‍ ആയത് .കുഞ്ഞിനെ പ്രസവിച്ച രണ്ടാം ദിവസം 'അമ്മ ഇന്ത്യയിലേക്ക് മുങ്ങി എന്നാണു പറയുന്നത് ... കുഞ്ഞിനെ ഒരു സുഹൃത്തിനെ ഏല്‍പ്പിച്ച ശേഷം ഇന്ത്യയിലേക്ക് മുങ്ങിയ കുട്ടിയുടെ മാതാവിനെക്കുറിച്ചുള്ള യാതൊരു വിവരവും ദുബായ് പൊലീസിന് ലഭ്യമായിട്ടില്ല.
കുട്ടിയെ ഏറ്റുവാങ്ങിയ ഇന്ത്യാക്കാരിയായ വളര്‍ത്തമ്മയും പിന്നീട് കുഞ്ഞിന്റെ ചുമതലയേറ്റ ഫിലിപ്പൈന്‍കാരിയും ഇവരുടെ രണ്ട് കൂട്ടുകാരികളുമാണ് ഇപ്പോൾ പൊലീസിന്റെ വലയിലായത്.
ഷാര്‍ജയില്‍ നിന്നുള്ള ഒരു ഫോണ്‍കോള്‍ ആണ് അന്വേഷണത്തിനു തുമ്പുണ്ടാക്കിയത്. മാളില്‍ വച്ച് കുട്ടിയേയും ഒരു സ്ത്രീയേയും കണ്ടുവെന്ന് ആയിരുന്നു ഫോണ്‍ സന്ദേശം. കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയെന്നു പറഞ്ഞു പൊലീസില്‍ ഏല്‍പ്പിച്ച ഫിലിപ്പൈന്‍കാരി സ്ത്രീയിലേക്കാണ് അന്വീശനം ചെന്നെത്തിയത്.. തന്റെ സുഹൃത്തായ മറ്റൊരു സ്ത്രീയാണ് വളര്‍ത്താന്‍ അഞ്ചു വയസുള്ള ആണ്‍കുഞ്ഞിനെ തന്നെ ഏല്‍പ്പിച്ചതെന്ന് അവര്‍ സമ്മതിച്ചു.
അഞ്ച് വയസായതിനാല്‍ സ്‌കൂളില്‍ ചേര്‍ക്കേണ്ട ഭാരിച്ച ചെലവ് ഓര്‍ത്താണ് കുട്ടിയെ ഉപേക്ഷിയ്ക്കാൻ തീരുമാനിച്ചതെന്ന് ഇവർ പറഞ്ഞു ... ഇതിനായി സുഹൃത്തുക്കളുടെ സഹായം തേടുകയായിരുന്നു എന്ന് ഫിലിപ്പൈന്‍ യുവതി സമ്മതിച്ചു. ഇതിനുവേണ്ടിയാണ് കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മാളില്‍ കണ്ടെത്തിയെന്ന കഥ പോലീസിനോട് പറഞ്ഞത്
തുടര്‍ന്ന് പൊലീസ് നടത്തിയ ഡിഎന്‍എ പരിശോധനയില്‍ നാല് യുവതികളും കുട്ടിയുടെ മാതാവല്ലെന്ന് തെളിഞ്ഞു. കുട്ടിയോട് തിരക്കിയപ്പോള്‍ അച്ഛന്റെ പേര് ‘സൂപ്പര്‍മാന്‍’ എന്നായിരുന്നു മറുപടി. അന്വേഷണം ആരിലേയ്ക്കും നീളാതിരിക്കാന്‍ നാലുപേരും ചേര്‍ന്ന് ഇപ്രകാരം കുട്ടിയെ പറഞ്ഞു പഠിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം.
ഇംഗ്ലീഷ് മാത്രം സംസാരിക്കാനറിയുന്ന കുട്ടി പൊലീസുകാര്‍ക്ക് പ്രിയങ്കരനാണിപ്പോള്‍. തന്റെ നീണ്ട കഥയൊന്നുമറിയാതെ അവനിപ്പോള്‍ ദുബായ് പൊലീസിന്റെ വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍ വിഭാഗത്തിന്റെ സംരക്ഷണയിലാണ്; എവിടെയോ അദൃശ്യയായ അമ്മയാരാണെന്നറിയാതെ തന്നെ കൊണ്ടുപോകാൻ വരുന്ന സൂപ്പർമാനെയും കാത്തിരിക്കുകയാണ് പാവം കുഞ്ഞ്
https://www.facebook.com/Malayalivartha