വിശ്വാസികൾക്ക് ആശ്വാസം നൽകികൊണ്ട് ഖത്തറിൽ അഞ്ഞൂറോളം പള്ളികൾ തുറന്നു; 'സ്വല്ലൂ ഫീ ബുയൂതികും' എന്ന വാചകം ഇനിയില്ല

കോവിഡ്-19 നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ ആദ്യ പടിയിലെത്തിനിൽക്കുകയാണ് ഖത്തർ. ആദ്യഘട്ടമായ ജൂൺ 15ന് രാജ്യത്തെ അഞ്ഞൂറോളം പള്ളികൾ പ്രാർഥനക്കായി തുറന്നുകൊടുത്തു. ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയം പ്രത്യേകം അനുമതി നൽകിയ പള്ളികൾ മാത്രമാണ് പ്രാർഥനക്കായി തുറന്നുകൊടുത്തത് എന്നാണ് റിപ്പോർട്ടുകൾ . തിങ്കളാഴ്ച പ്രഭാത നമസ്കാരത്തോടെയാണ് പള്ളികളിൽ വിശ്വാസികൾ എത്തിയത്. എന്നാൽ വിശ്വാസികൾക്കായി പള്ളികൾ തുറന്നെങ്കിലും കടുത്ത നിയന്ത്രണങ്ങളുണ്ട്. സ്വല്ലൂ ഫീ ബുയൂതികും (നിങ്ങളുടെ വീടുകളിൽനിന്ന് നമസ്കരിക്കുക) എന്ന വാചകമില്ലാതെയായിരിക്കും ഇനി പള്ളികളിൽനിന്ന് മുഅദ്ദിനുകൾ ബാങ്ക് വിളിക്കുകയെന്ന് ഔഖാഫ് മന്ത്രാലയം ട്വീറ്റ് ചെയ്തു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പള്ളികൾ താൽക്കാലികമായി അടച്ചുപൂട്ടിയപ്പോൾ ബാങ്കിനിടയിൽ ‘സ്വല്ലൂ ഫീ ബുയൂതികും’ എന്ന വാചകം ചേർത്തായിരുന്നു മുഅദ്ദിനുകൾ പ്രാർഥനക്ക് ആഹ്വാനം ചെയ്തിരുന്നത്. പള്ളികളിലെത്തുന്ന വിശ്വാസികൾ നിയന്ത്രണങ്ങളും സുരക്ഷാ മുൻകരുതലുകളും പാലിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. അതേസമയം, പ്രായമായവരും മാറാരോഗമുള്ളവരും അവരുടെയും മറ്റുള്ളവരുടെയും ആരോഗ്യസുരക്ഷ കണക്കിലെടുത്ത് വീടുകളിൽ പ്രാർഥന നിർവഹിക്കാനാണ് മന്ത്രാലയം നിർദേശിച്ചത്.
കോവിഡ് വ്യാപനം തടയാനുള്ള മുൻകരുതൽ നടപടികൾ കൃത്യമായി സ്വീകരിക്കാൻ അനുയോജ്യമായ പള്ളികളാണ് ആദ്യഘട്ടത്തിൽ തുറന്നത്. പള്ളികൾ നിലനിൽക്കുന്ന പ്രദേശം, ആവശ്യമായ സ്ഥല വിശാലത, പരിസരങ്ങളിലെ ജനസാന്ദ്രത എന്നിവ ഇക്കാര്യത്തിൽ പരിഗണിക്കുന്നുണ്ട്. സലത അൽ ജദീദയിൽ ഒമ്പത് പള്ളികളും അബൂഹമൂറിൽ എട്ടു പള്ളികളും അസ്ഗവ-12, ഉം സനീം -6, ഉം സലാൽ- 19, ബൂ സിദ്റ- നാല്, ബനീ ഹജറിൽ 13 പള്ളികൾ എന്നിങ്ങനെയും തുറക്കാൻ മന്ത്രാലയം നേരത്തേ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, ജുമുഅ നമസ്കാരം പള്ളികളിൽ ഈ ഘട്ടത്തിൽ നടക്കില്ല. അടുത്ത ഘട്ടമെന്ന നിലയിൽ ആഗസ്റ്റിൽ 54 പള്ളികളിൽ ജുമുഅ നമസ്കാരവും അനുവദിക്കും. സെപ്റ്റംബറോടെ എല്ലാ പള്ളികളും തുറക്കുകയും ജുമുഅ നമസ്കാരമടക്കം നടക്കുകയും ചെയ്യും എന്ന് അധികൃതർ വ്യക്തമാക്കി
https://www.facebook.com/Malayalivartha
























