യു.എ.ഇ നിവാസികൾക്കും സന്ദർശകർക്കും അബൂദബി എമിറേറ്റിലേക്ക് പ്രവേശിക്കണമെങ്കിൽ കോവിഡ് പരിശോധന ഫലം നെഗറ്റിവാണെന്ന സർട്ടിഫിക്കറ്റ് വേണം
കോവിഡ് മഹാമാരിയെ തുടർന്ന് മന്ദഗതിയിലായ പ്രവർത്തങ്ങളെല്ലാം തന്നെ തിരിച്ചുവരനുള്ള ശ്രമത്തിലാണ്. നഗരങ്ങളും രാജ്യങ്ങളും എല്ലാം പുതിയ ജീവിതത്തിന്റെ പാതയിലാണ്.അതുകൊണ്ടുതന്നെ പുതിയ നിയമങ്ങളും നടപ്പിലാക്കുകയാണ് വിവിധ രാജ്യങ്ങൾ
യു.എ.ഇ നിവാസികൾക്കും സന്ദർശകർക്കും അബൂദബി എമിറേറ്റിലേക്ക് പ്രവേശിക്കണമെങ്കിൽ കോവിഡ് പരിശോധന ഫലം നെഗറ്റിവാണെന്ന് കാണിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. സന്ദർശനത്തിന് 48 മണിക്കൂർമുമ്പ് നടത്തിയ പരിശോധന ഫലമാണ് ഹാജരാക്കേണ്ടത്. ആശുപത്രിയിലോ സ്ക്രീനിങ് സെന്ററുകളിലോ ഹെൽത്ത് സെന്ററുകളിലോ പരിശോധന നടത്തിയതിന്റെ ഫലമാണ് വേണ്ടത്. ഇത് ചെക്പോസ്റ്റുകളിൽ കാണിക്കുന്നവർക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. അബൂദബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ് കമ്മിറ്റിയാണ് തീരുമാനം അറിയിച്ചത്. ചരക്ക് ഗതാഗതം, തപാൽ ഉരുപ്പടികൾ എന്നിവയുടെ സഞ്ചാരത്തിന് ഈ നിബന്ധന ബാധകമല്ലെന്ന് അബൂദബി മീഡിയ ഓഫിസ് അറിയിച്ചു.
മാസ്ക് ധരിക്കൽ, വാഹനങ്ങൾക്കുള്ളിലും സാമൂഹിക അകലം പാലിക്കൽ എന്നിവയുൾപ്പെടെയുള്ള എല്ലാ മുൻകരുതൽ നടപടികളും പാലിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു. അബൂദബി എമിറേറ്റിൽ കോവിഡ്-19 പകർച്ചവ്യാധി വ്യാപനം തടയുന്നതിന് ഈ മാസം രണ്ടുമുതൽ നടപ്പാക്കിയ തുടർച്ചയായ ലോക്ഡൗൺ മൂലം അനുകൂല ഫലങ്ങൾ ഉണ്ടായതിനെ തുടർന്നാണ് മറ്റു എമിറേറ്റുകളിൽ നിന്നുള്ളവർക്ക് ചൊവ്വാഴ്ച മുതൽ പുതിയ നിബന്ധനയോടെ പ്രവേശനാനുമതി നൽകിയിരിക്കുന്നത്. ജൂൺ രണ്ടുമുതൽ അബൂദബി എമിറേറ്റിലെ വിവിധ മേഖലകൾക്കിടയിലും പുറത്തുനിന്നും അബൂദബി എമിറേറ്റിലേക്കുമുള്ള സഞ്ചാര നിയന്ത്രണം കർശനമാക്കുകയായിരുന്നു. അബൂദബി പൊലീസിെൻറ മുൻകൂട്ടിയുള്ള അനുമതിയില്ലാതെ എമിറേറ്റിലേക്കുള്ള വാഹനഗതാഗതം ഉൾപ്പെടെ ഒരു സഞ്ചാരവും അനുവദിച്ചിരുന്നില്ല. കഴിഞ്ഞയാഴ്ച ഈ നിയന്ത്രണങ്ങൾ ഭാഗികമായി നീക്കിയിരുന്നു. അബൂദബി എമിറേറ്റിലെ അബൂദബി, അൽഐൻ, അൽദഫ്ര മേഖലകൾക്കിടയിൽ ജനങ്ങൾക്ക് സഞ്ചരിക്കാൻ അനുവാദം നൽകിയിരുന്നു.
വിവിധ എമിറേറ്റുകളിലെ ഗവൺമെന്റ് ഹെൽത്ത് സെന്ററുകൾ , ഡ്രൈവ് ത്രൂ ടെസ്റ്റിങ് സെന്ററുകൾ, സ്വകാര്യ ആശുപത്രി, ദേശീയ സ്ക്രീനിങ് പ്രോഗ്രാം എന്നിവിടങ്ങളിലാണ് പരിശോധന സൗകര്യമുള്ളത്. സാധാരണ നിലയിൽ പരിശോധന നടത്തി 24 മുതൽ 48 മണിക്കൂറിനുള്ളിൽ ഫലം ലഭിക്കാറുണ്ട്. യു.എ.ഇ പൗരന്മാർ, ഗർഭിണികൾ, 50 വയസ്സിന് മുകളിലുള്ളവർ, നിശ്ചയദാർഢ്യക്കാർ എന്നിവർക്ക് പരിശോധന സൗജന്യമാണ്. ഈ ഗണത്തിൽപെടാത്തവർക്ക് ഭൂരിപക്ഷം കേന്ദ്രങ്ങളിലും പണം നൽകണം. 350 ദിർഹം മുതലാണ് പലയിടത്തും പരിശോധന നിരക്ക്.
പരിശോധനക്ക് പോകുന്നവർ എമിറേറ്റ് ഐ .ഡിയോ പാസ്പോർട്ടോ വിസയുടെ പകർപ്പോ കൈയിൽ കരുതാൻ മറക്കരുത്. സേഹയുടെ ഹോട്ട്ലൈൻ നമ്പറായ 8001717ൽ വിളിച്ചാലോ സേഹയുടെ മൊബൈൽ ആപ് വഴിയോ ഡ്രൈവ് ത്രൂ സെന്ററുകളിൽ പരിശോധനക്ക് ബുക്ക് ചെയ്യാം. ദുബൈയിലുള്ളവർക്ക് 800342 എന്ന നമ്പറിൽ ബുക്ക് ചെയ്യാം. ചില സ്വകാര്യ ആശുപത്രികളിലും പരിശോധന സൗകര്യമുണ്ട്. പരിശോധനഫലം മൊബൈൽ ഫോണിലെ അൽഹൊസൻ ആപ്ലിക്കേഷനിലും എസ്.എം.എസ് വഴിയുമാണ് ലഭിക്കുന്നത്. മൊബൈൽ ഫോണിലെ ഫലം ചെക്പോസ്റ്റുകളിൽ കാണിച്ചാലും മതി.
https://www.facebook.com/Malayalivartha