അന്ന് അപ്രത്യക്ഷമായ വിമാനം എവിടെ? 'നേരറിയാന്‍ സൗദി' പ്രതീക്ഷ കൈവിടാതെ കുടുംബം
പരിശീലന പറക്കലിനിടെ കാണാതായ യുവാവിന്റെയും പരിശീലകന്റെയും തിരോധാനത്തില്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും ദുരൂഹതകള്‍ ഒഴിയുന്നില്ല. സംഭവത്തിലെ ദുരൂഹത നീക്കാന്‍ മുതിര്‍ന്ന സൗദി സുരക്ഷാ ഉദ്യോഗസ്ഥരടങ്ങിയ അന്വേഷണം സംഘം വീണ്ടും ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലെത്തി. മൂന്നാമത്തെ സംഘം അന്വേഷണ ഉദ്യോഗസ്ഥരാണ് മനിലയിലെത്തുന്നത്. റഡാറില്‍ നിന്നാണ് വിമാനം അപ്രത്യക്ഷമാകുന്നത്. ശേഷം എന്ത് സംഭവിച്ചുവെന്ന കാര്യത്തില്‍ വ്യക്തത ഇല്ലാതെ നട്ടം തിരിയുകയാണ് അധികൃതര്‍.
ഏവിയേഷന്‍ പരിശീലനത്തിനായി സഹോദരനൊപ്പം മനിലയില്‍ എത്തിയതായിരുന്നു സൗദി യുവാവായ അബ്ദുല്ല അല്‍ ശരീഫ്. 2019 മെയ് 17 ന് പരിശീലനത്തിന്റെ ഭാഗമായി ഫിലിപ്പെന്‍സ് ദ്വീപായ ഓക്‌സിഡെന്റല്‍ മിന്റോറോയിലേയ്ക്ക് പുറപ്പെട്ടതായിരുന്നു ഇരുവരും. എന്നാല്‍ അവര്‍ തിരിച്ചു വന്നതുമില്ല, എന്ത് പറ്റി എന്ന് കണ്ടെത്താനുമായില്ല. അന്വേഷണത്തിന്റെ ഭാഗമായി സൗദിയില്‍ നിന്നുള്ള ആദ്യ സംഘം മനിലയിലെത്തിയിരുന്നു. എന്നാല്‍ കാര്യമായ ഒരു വിവരവും കിട്ടിയില്ല. ഈ വര്‍ഷാദ്യത്തില്‍ ഫിലിപ്പീന്‍സിലേയ്ക്ക് രണ്ടാമത്തെ സംഘം അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തി. എന്നാല്‍ അവര്‍ക്കും യാതൊന്നും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് അവരും മടങ്ങി. മൂന്നാമത്തെ സംഘം അന്വേഷണ ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ വീണ്ടും എത്തിയിരിക്കുന്നത്.
വിമാനത്തിന്റെ ദിശ, വേഗത, റഡാറില്‍ നിന്ന് അപ്രത്യക്ഷമായ സമയം എന്നീ വിവരങ്ങള്‍ കണക്കിലെടുത്ത് ശാസ്ത്രീയ വിശകലനത്തിന് വിധേയമാക്കി,
ഫിലിപ്പീന്‍സിലെ സ്‌പെഷ്യലൈസ്ഡ് ടീം നടത്തിയ അന്വേഷണത്തില്‍ നിര്‍ണ്ണായകമായേക്കാവുന്ന വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് മൂന്നാമത്തെ സംഘം വീണ്ടും എത്തിയിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. വിമാനം തകര്‍ന്നതാണോ എന്ന സംശയത്തില്‍ കരയിലും കടലിലും തകര്‍ന്നു വീഴാന്‍ ഇടയുള്ള എല്ലായിടത്തും വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും തന്നെ കണ്ടെത്താനായില്ല. അതേസമയം, സംഭവത്തില്‍ ദുരൂഹത ഉയര്‍ത്തി ഫിലിപ്പിനോ പരിശീലകന്റെ ഐഡന്റിറ്റി കാര്‍ഡും മറ്റ് ബാങ്ക് കാര്‍ഡുകളുമടങ്ങിയ ബാഗ് മല്‍സ്യബന്ധനത്തിനു പോയവര്‍ക്ക് ലഭിച്ചിരുന്നു. ഇക്കാര്യം ഫിലിപ്പിനോ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുമുണ്ട്.
എന്നാല്‍, അബ്ദുല്ലയെ കുറിച്ചുള്ള ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. ഒരു വര്‍ഷം മുമ്പ് അവര്‍ക്കൊപ്പം തന്നെ കാണാതായ അവരുടെ ഫോണുകള്‍ ഇപ്പോഴും സജീവമാണെന്നുള്ള കാര്യമാണ് ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കുന്നത്. കാണാതായി ഒരാഴ്ചയ്ക്ക് ശേഷം അബ്ദുല്ലയുടെ ഫോണിലേക്ക് സഹപാഠികളില്‍ ഒരാള്‍ വിളിച്ചപ്പോള്‍ ഒരു സ്ത്രീ കോള്‍ അറ്റന്‍ഡ് ചെയ്യുകയും അല്‍പനേരം സംസാരിച്ച ശേഷം കട്ട് ചെയ്യുകയും ചെയ്തിരുന്നു. രണ്ട് പേരുടെ ഫോണുകളും ചില പ്രത്യേക കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങളില്‍ നിന്നുള്ള സന്ദേശത്തിനോട് പ്രതികരിക്കുന്നുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും അദ്ദേഹത്തിന്റെ സഹോദരന്‍ പറയുന്നു.
ഇവരുടേത് എന്ന നിലയില്‍ മൃതദേഹങ്ങളുടെ അവശിഷ്ടങ്ങളും വിമാനാവശിഷ്ടങ്ങളും കടലില്‍ ഒഴുകി നടക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ അത് വ്യാജമാണെന്നും മൃതദേഹങ്ങള്‍ അവരുടേത് അല്ലെന്നും വിമാനാവശിഷ്ടങ്ങള്‍ അവര്‍ സഞ്ചരിച്ചിരുന്ന വിമാനത്തിന്റേത് അല്ലെന്നും അധികൃതര്‍ കണ്ടെത്തിയിരുന്നു. കാണാതാവുന്നതിന്റെ തലേ ദിവസം, അബ്ദുല്ല തന്നെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നുവെന്നും വളരെ സന്തോഷവാനായാണ് സംസാരിച്ചതെന്നും അദ്ദേഹത്തിന്റെ മാതാവ് പറഞ്ഞിരുന്നു. മകന് ആരുമായും ശത്രുത ഇല്ലാതിരുന്നു. സഹപാഠികള്‍ എല്ലാവരുമായി നല്ല ചങ്ങാത്തത്തിലായിരുന്നു. രണ്ടു മാസം കഴിഞ്ഞ് പരിശീലനം പൂര്‍ത്തിയാകുന്ന സന്തോഷം അദ്ദേഹം പ്രകടിപ്പിച്ചിരുന്നുവെന്നും മാതാവ് പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.
ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്താത്തതിനാല്‍ തന്നെ എവിടെയോ രണ്ടാളും ജീവിച്ചിരിപ്പുണ്ടെന്ന വിശ്വാസത്തിലാണ് കുടുംബം. സൗദിയിലെ സല്‍മാന്‍ രാജാവിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് പുതിയ അന്വേഷണ സംഘം മനിലയിലേക്ക് തിരിച്ചിരിക്കുന്നത്. ഫിലിപ്പിനോ അധികൃതരുമായി ചേര്‍ന്നാണ് സംഘം അന്വേഷണം നടത്തുക. ഏതായാലും പുതിയ അന്വേഷണ സംഘത്തിന് സംഭവത്തിലെ ദുരൂഹത നീക്കാന്‍ ആകുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കുടുംബവും സുഹൃത്തുക്കളും.
"
https://www.facebook.com/Malayalivartha