പ്രവാസികള്‍ക്ക് മാത്രം എന്തിന് നിയന്ത്രണം...!!! എന്തെങ്കിലും ശാസ്‍ത്രീയമായ വിവരങ്ങളുടെയോ കണക്കുകളുടെയോ അടിസ്ഥാനത്തിലാണോ ഇതോക്കെ നടപ്പാക്കുന്നത്? സർക്കാരിന്റെ കൊവിഡ് നിയന്ത്രണ പാളിച്ചകൾ അക്കമിട്ട് നിരത്തി പ്രവാസികൾ, പുതിയ നിയന്ത്രണങ്ങൾക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ രോഷം കത്തിപ്പടരുന്നു
വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് ഏഴ് ദിവസം നിര്‍ബന്ധിത ക്വാറന്റീന്‍ ഏര്‍പ്പെടുത്താനുള്ള കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളുടെ തീരുമാനം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇത് പ്രവാസികളെ സംബന്ധിച്ച് ഏറെ ബുദ്ധിമൂട്ടിലാക്കുന്ന ഒരു വാർത്തായായിരുന്നു.എന്നാൽ ഇതിൽ ശക്തമായ പ്രതിഷേധത്തിലാണ് പ്രവാസികള്‍.
രാജ്യത്തോ സംസ്ഥാനത്തോ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുമ്പോള്‍ ആദ്യ പടിയെന്ന പോലെ പ്രവാസികള്‍ക്ക് മേല്‍ നിയന്ത്രണം കൊണ്ടുവരാനാണ് എപ്പോഴും ശ്രമിക്കാറുള്ളത്. കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ എന്തെങ്കിലും നടപടികള്‍ എടുത്തുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളില്‍ ആരോപണമുയരുന്നു.
സർക്കാറിന്റെ കൊവിഡ് നിയന്ത്രണങ്ങളിലുള്ള പാളിച്ചകൾ അക്കമിട്ട് നിരത്തിയാണ് പ്രവാസികളുടെ പ്രതിഷേധം. നാട്ടില്‍ യാതൊരു വിധ കൊവിഡ് മുന്‍കരതലുകളും പാലിക്കാതെ ആഘോഷങ്ങളും രാഷ്‍ട്രീയ പാര്‍ട്ടികളുടെ പരിപാടികള്‍ ഉള്‍പ്പെടെയുള്ള പൊതു ചടങ്ങുകളും നടക്കുന്നതിനിടെ പല തവണ പരിശോധനകള്‍ കഴിഞ്ഞ് കൊവിഡ് നെഗറ്റീവാണെന്ന സര്‍ട്ടിഫിക്കറ്റുമായി എത്തുന്ന പ്രവാസികള്‍ക്ക് മാത്രം എന്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നുവെന്നതാണ് ഇവരുയര്‍ത്തുന്ന പ്രധാന ചോദ്യം.
ശാസ്‍ത്രീയമായ എന്തെങ്കിലും വിവരങ്ങളുടെയോ അല്ലെങ്കില്‍ കണക്കുകളുടെയോ അടിസ്ഥാനത്തിലല്ല പ്രവാസികള്‍ക്ക് മേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതെന്ന് നിരവധിപ്പേര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ആരോപിക്കുന്നു.
കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ മറ്റൊരു മേഖലയിലും കാര്യമായ നിയന്ത്രണം ഏര്‍പ്പെടുത്താത്തതും പ്രവാസികള്‍ ചൂണ്ടിക്കാട്ടുന്നു. വ്യാപാര സ്ഥാപനങ്ങളിലെ പൊതു പരിപാടികളിലോ ആഘോഷങ്ങളിലെ ഒരു തരത്തിലുമുള്ള നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തിലും പ്രവാസികള്‍ക്ക് ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ ഏര്‍പ്പെടുത്തുന്നത് ന്യായീകരിക്കാന്‍ കഴിയാത്തതാണെന്നാണ് പ്രധാന ആരോപണം.
വിദേശത്ത് നിന്നെത്തുന്നവര്‍ നിശ്ചിത ഇടവേളയ്‍ക്കുള്ളില്‍ നടത്തിയ കൊവിഡ് പരിശോധനയുടെ നെഗറ്റീവ് ഫലം എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്‍ലോഡ് ചെയ്യുകയും വിമാനത്താവളത്തില്‍ ഹാജരാക്കുകയും ചെയ്‍ത ശേഷമാണ് യാത്ര അനുവദിക്കുന്നത്. ഇന്ത്യയിലെ വിമാനത്താവളങ്ങളിലെത്തുമ്പോള്‍ ഹൈ റിസ്‍ക് രാജ്യങ്ങളില്‍ നിന്ന് അല്ലാതെ എത്തുന്നവരിലും രോഗലക്ഷണങ്ങളുള്ളവരെ പരിശോധനയ്‍ക്ക് വിധേയമാക്കും. ഒപ്പം ഓരോ വിമാനത്തിലും എത്തുന്ന യാത്രക്കാരില്‍ നിശ്ചിത എണ്ണം പേരെ പരിശോധിക്കുന്നുമുണ്ട്. ഇത്രയും നിബന്ധകള്‍ പാലിച്ച് എത്തുന്നവരെ വീണ്ടും നിര്‍ബന്ധിത ക്വാറന്റീനിലാക്കേണ്ടതുണ്ടോ എന്നതാണ് പ്രവാസികളുടെ ചോദ്യം. ചുരുങ്ങിയ ദിവസത്തെ അവധിക്ക് നാട്ടിലേക്ക് വരാനാഗ്രഹിക്കുന്നവര്‍ പുതിയ നിബന്ധന കാരണം യാത്ര റദ്ദാക്കാന്‍ നിര്‍ബന്ധിതരാകുമെന്നും ചൂണ്ടിക്കാട്ടുന്നു. ക്വാറന്റൈന്‍ സമയത്തോ സ്വയം നിരീക്ഷണ സമയത്തോ ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ ഉണ്ടായാലോ കോവിഡ് പോസിറ്റീവായാലോ ആവര്‍ത്തിച്ചുള്ള പരിശോധന നടത്തും. അതേസമയം 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റൈന്‍ എന്നത് ഇന്ന് മുതൽ പ്രബല്യത്തിൽ വരും.
https://www.facebook.com/Malayalivartha