അജ്ഞാതന്റെ ചതിയിൽ വീണ് കുവൈത്തിലെ ജയിലറയില്‍ കണ്ണീരും കൈയുമായി കഴിഞ്ഞ റാഷിദിന് വേണ്ടി ഒരു നാടു മുഴുവന്‍ ഒന്നിച്ചു; നാട്ടിൽ തിരിച്ചെത്തിയ റാഷിദിന് അവസാനമായി വാപ്പയുടെ മുഖം ഒരുനോക്ക് കാണാനാകാതിരുന്നത് കണ്ണുകളെ ഈറനണിയിക്കുന്ന വേദനയായി...
ഒരു കുടുംബത്തിന്റെ മുഴുവൻ വേദനകൾക്ക് വിരാമമിട്ട് റാഷിദ് നാട്ടിൽ തിരിച്ചെത്തി. മറ്റാരോ ചതിയില്‍പ്പെടുത്തിയ റാഷിദിനായി ഒരു നാടു മുഴുവന്‍ ഒന്നിച്ചതോടെയാണ് കുവൈത്തിലെ ജയിലറയില്‍ നിന്നും മോചിതനായത്. നാട്ടില്‍ തിരിച്ചെത്തിയ റാഷിദ് ജന്മനാടിന് അകമഴിഞ്ഞ നന്ദി അര്‍പ്പിച്ചു.
റാഷിദ് കാഞ്ഞങ്ങാട് മീനാപ്പീസിലെ ചേലക്കാടത്ത് വീട്ടിലെത്തിയപ്പോള്‍ മാതാവ് കുഞ്ഞായിസയും സഹോദരങ്ങളും പൊട്ടിക്കരഞ്ഞു. സഹോദരീമക്കളെ ചേര്‍ത്തുപിടിച്ച് റാഷിദും തേങ്ങി. മകന്റെ ജയില്‍മോചനവും കാത്ത് കണ്ണീരോടെ കഴിഞ്ഞ റാഷിദിന്റെ പിതാവ് അബൂബക്കര്‍ ഇന്നു ജീവിച്ചിരിപ്പില്ല. പിതാവിനെ ഒരു നോക്കു പോലും കാണാനാകാത്തിരുന്നത് റാഷിദിന്റെ കണ്ണുകളെ ഈറനണിയിച്ചു.
2014 ജൂണ്‍ 29-ന് രാത്രിയിലാണ് കുവൈത്ത് വിമാനത്താവളത്തില്‍ വെച്ച് റാഷിദിനെ കസ്റ്റംസുകാര്‍ പിടികൂടുന്നത്. കുവൈത്തിലെ സുഹൃത്തിന്റെ പിതാവിന് നല്‍കാനുള്ള മരുന്നാണെന്നു പറഞ്ഞപ്പോള്‍, രണ്ടാമതൊന്നാലോചിക്കാതെ വാങ്ങിയ മരുന്നുപൊതിയില്‍ മയക്കുമരുന്നാണെന്ന് റാഷിദ് തിരിച്ചറിഞ്ഞത് അപ്പോഴാണ്. അവധിക്ക് നാട്ടില്‍വന്ന് തിരിച്ചുപോകുന്നതിനിടെയാണ് കുവൈത്തിലെ സുഹൃത്തും കണ്ണൂര്‍ മാട്ടൂല്‍ സ്വദേശിയുമായ യുവാവ് വിളിക്കുന്നത്. തന്റെ പിതാവിന്റെ മരുന്നും പുതിയ കണ്ണടയും ഒരാള്‍ നല്കുമെന്നും അത് കൊണ്ടുവരണമെന്നുമായിരുന്നു ഫവാസ് പറഞ്ഞത്.
മറ്റൊന്നും ആലോചിക്കാതെ അപരിചിതനില്‍നിന്ന് വാങ്ങിയ പൊതിയില്‍ ഇത്രയും വലിയ ചതി ഒളിച്ചിരിപ്പുണ്ടെന്നറിഞ്ഞിരുന്നില്ലെന്ന് ആവര്‍ത്തിച്ചുപറഞ്ഞെങ്കിലും അതൊന്നും നിയമപാലകര്‍ ചെവുകൊണ്ടില്ല. കുവൈത്തില്‍ ഇന്റര്‍നെറ്റ് കഫെ ജീവനക്കാരനായിരുന്നു റാഷിദ്. കുവൈത്തിലെ കീഴ്ക്കോടതി അഞ്ചുവര്‍ഷം ജയില്‍ശിക്ഷ വിധിച്ചു. അവിടത്തെ ഹൈക്കോടതിയും സുപ്രീംകോടതിയും ശിക്ഷ ശരിവെച്ചു. റാഷിദ് ചതിയില്‍പ്പെട്ടതാണെന്ന് കൃത്യമായി മനസ്സിലാക്കിയ നാട്ടുകാരും കൂട്ടുകാരും കൂട്ടായ്മയുണ്ടാക്കി രംഗത്തിറങ്ങി.
കുവൈത്ത് രാജാവിന് സങ്കടഹര്‍ജി നല്‍കി. രാജാവിന്റെ കാരുണ്യമുണ്ടായി. ശിക്ഷയിളവ് ചെയ്ത് വിട്ടയക്കുകയും ചെയ്തു. ഞായറാഴ്ച രാത്രിയാണ് മംഗളൂരു വിമാനത്താവളംവഴി റാഷിദ് നാട്ടിലെത്തിയത്. റാഷിദ് ജയിലിലായപ്പോള്‍ത്തന്നെ ബന്ധുക്കള്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മാട്ടൂലിലെ ഫവാസിനെതിരേയും മറ്റു രണ്ടുപേര്‍ക്കെതിരേയും ഹൊസ്ദുര്‍ഗ് പോലീസ് കേസെടുക്കുകയും ചെയ്തു. ഫവാസ് കുവൈത്തില്‍നിന്ന് കടന്നുകളഞ്ഞതായാണ് പിന്നീട് കിട്ടിയ റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha