റിക്രൂട്ട്‌മെന്റ് നേടി കുവൈറ്റിലെത്തിയ എണ്‍പതോളം നഴ്‌സുമാർ ശമ്പളവും, ജോലിയുമില്ലാതെ രണ്ടുവർഷമായി കുടുങ്ങി കിടക്കുന്നു; അനധികൃത താമസക്കാരെന്നാരോപിച്ച് ഏത് നിമിഷവും പോലീസ് അറസ്റ്റ് ഉണ്ടായേക്കുമെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ
ശമ്പളവും ജോലിയുമില്ലാതെ രണ്ട് വര്‍ഷത്തോളമായി എണ്‍പതോളം നഴ്‌സുമാര്‍ കുവൈത്തില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ആരോഗ്യമന്ത്രാലയത്തിന്റെ ബജറ്റില്‍ തുക വകയിരുത്താത്തതിനാല്‍ ഇവര്‍ക്ക് ജോലി നല്‍കാനാകില്ലെന്നാണ് അധികൃതരുടെ വിശദീകരണം. 2015ല്‍ കുവൈറ്റ് ആരോഗ്യമന്ത്രാലയം അധികൃതര്‍ ഇന്ത്യയിലെത്തി, കൊച്ചിയിലും ഡല്‍ഹിയിലുമായി നടത്തിയ അഭിമുഖം വഴിയായിരുന്നു ഇവരെ തെരഞ്ഞെടുത്തത്.
എന്നാല്‍ കുവൈറ്റിലെത്തി രണ്ടുവര്‍ഷം കഴിഞ്ഞെങ്കിലും ഇവര്‍ക്ക് അപ്പോയ്‌മെന്റ് ഓര്‍ഡറോ ഇഖാമയോ ലഭിച്ചിട്ടില്ല. ഇവരുടെ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച ഫയലുകള്‍ കാണാതായി എന്നായിരുന്നു അധികൃതര്‍ ആദ്യം പറഞ്ഞിരുന്നത്. പിന്നീട് ഇവരില്‍ 18 പേര്‍ക്ക് ഇഖാമ നല്‍കിയെങ്കിലും നിയമനം ലഭിച്ചില്ല. ഈ നഴ്‌സുമാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ ബജറ്റില്‍ തുക വകയിരുത്തിയിട്ടില്ലെന്നായിരുന്നു ഇതിന് ന്യായീകരണമായി അധികൃതര്‍ പറഞ്ഞത്.
ഫര്‍വാനിയയിലെ ആരോഗ്യമന്ത്രാലയത്തിന്റെ ഹോസ്റ്റലില്‍ താമസിക്കുന്ന നഴ്‌സുമാര്‍ക്ക് താമസവും ഭക്ഷണവും ലഭിക്കുന്നുണ്ട്. പക്ഷെ ഇഖാമയില്ലാത്തതിനാല്‍ ഇവര്‍ക്ക് പുറത്തിറങ്ങാന്‍ പോലും സാധിക്കില്ല. അനധികൃത താമസക്കാരെന്നാരോപിച്ച് ഏതു നിമിഷവും പോലീസിന്റെ അറസ്റ്റുണ്ടായേക്കാം. നിത്യ ചെലവുകള്‍ക്കായുള്ള പണം പോലും നാട്ടില്‍ നിന്ന് അയച്ചുനല്‍കേണ്ട അവസ്ഥയാണുള്ളത്. നഴ്‌സുമാരെ കുവൈറ്റിലേക്ക് റിക്രൂട്ട് ചെയ്ത ഏജന്‍സികളും ഇവരെ കൈവിട്ടു. സംഭവത്തില്‍ ഉത്തരവാദിത്വമില്ലെന്നാണ് ഏജന്‍സികള്‍ പറയുന്നത്.
റിക്രൂട്ട് പ്രശ്‌നം പരിഹരിച്ച് ജോലി നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ രണ്ടു വര്‍ഷമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണ് ഇവര്‍, പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും വിദേശകാര്യമന്ത്രിക്കുമൊക്കെ പരാതികള്‍ നല്‍കി എങ്കിലും ഫലമൊന്നുമുണ്ടായില്ലെന്നാണ് ഇവര്‍ പറയുന്നത്. കേരളത്തില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കള്‍ക്കും പരാതി നല്‍കി.
കുവൈറ്റിലെ എംബസി തലത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇപ്പോള്‍ നഴ്‌സുമാരുടെ പ്രതീക്ഷ. പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എംബസി കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തെ സമീപിച്ചിരിക്കുകയാണ്. എംബസി നല്‍കിയ പട്ടികയിലുള്ള നഴ്‌സുമാര്‍ക്ക് ജോലി നല്‍കാമെന്ന് കുവൈറ്റ് ആരോഗ്യമന്ത്രി വാക്കാല്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും അത് എന്ന് നടപ്പിലാകുമെന്ന് വ്യക്തമല്ല.
അതിനിടെ ഇവരെ കുറഞ്ഞ ശമ്പളത്തില്‍ കരാര്‍ ജീവനക്കാരായി നിയമിച്ച് പ്രശ്‌നം ഒതുക്കി തീര്‍ക്കാനും ശ്രമം നടക്കുന്നുണ്ട്. യാതൊരു ആനുകൂല്യങ്ങളുമില്ലാതെ 350 ദിനാര്‍ ശമ്പളത്തില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം നടത്താനാണ് നീക്കം. 600 കുവൈറ്റ് ദിനാറായിരുന്നു റിക്രൂട്ട്‌മെന്റ് സമയത്ത് ഇവര്‍ക്ക് ലഭിച്ചിരുന്ന വാഗ്ദാനം. തങ്ങളുടെ ദുരിതാവസ്ഥ തിരിച്ചറിഞ്ഞ് സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നഴ്‌സുമാര്‍ ഇപ്പോള്‍.
https://www.facebook.com/Malayalivartha