ഇത് ഇവിടെ നടക്കില്ല...! കൂട്ടത്തോടെ അവർ ഇറങ്ങി... നിയമ വിരുദ്ധമായി ജോലി ചെയ്യുന്നതും അനധികൃതമായി താമസിക്കുന്നതുമായ പ്രവാസികളെ തപ്പി പരിശോധന ശക്തമാക്കി ബഹ്റൈൻ

പ്രവാസികൾക്കെതിരെ നിലപാട് കടുപ്പിക്കുകയാണ് ഗൾഫ് രാഷ്ട്രങ്ങൾ. നിയമ വിരുദ്ധമായി ജോലി ചെയ്യുന്ന പ്രവാസികളെയും അനധികൃത താമസക്കാരെയും കണ്ടെത്താൻ ലക്ഷ്യമിട്ട് സൗദിയും, യുഎഇയും, കുവൈത്തും നടപടി ശക്തമാക്കിയ പിന്നാലെ മറ്റൊരു ഗൾഫ് രാഷ്ട്രം കൂടി ഇക്കാര്യത്തിൽ ഇടഞ്ഞിരിക്കുകയാണ്. ബഹ്റൈനിലാണ് നിയമ വിരുദ്ധമായി ജോലി ചെയ്യുന്നതും അനധികൃതമായി താമസിക്കുന്നതുമായ പ്രവാസികളെ തപ്പി പരിശോധന ശക്തമായി തുടരുകയാണ്.
ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയും നാഷണാലിറ്റി പാസ്‍പോർട്ട്സ് ആന്റ് റെസിഡൻസ് അഫയേഴ്സ് വകുപ്പും പൊലീസ് ഡയറക്ടറേറ്റും സംയുക്തമായാണ് പരിശോധന. കഴിഞ്ഞ ദിവസം വടക്കൻ ഗവർണറേറ്റിലായിരുന്നു പരിശോധന നടത്തിയത്. നിരവധി തൊഴിൽ, താമസ നിയമ ലംഘനങ്ങൾ രജിസ്റ്റർ ചെയ്‍തതായും നിരവധിപ്പേരെ അറസ്റ്റ് ചെയ്തതയായും അധികൃതർ അറിയിച്ചു.
ഇവരെ നാടുകടത്താനുള്ള നിയമ നടപടികൾക്കും തുടക്കമായി. തുടർച്ചയായ പരിശോധനകളിലൂടെ നിയമലംഘനങ്ങൾ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കുമെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. രാജ്യത്തെ തൊഴിൽ വിപണിയിലെ നിയമവിരുദ്ധ പ്രവണതകൾ തടയാനുള്ള സർക്കാറിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. നിയമലംഘനങ്ങൾ 17506055 എന്ന നമ്പറിൽ വിളിച്ച് പരാതികൾ അറിയിക്കണമെന്നാണ് നിർദേശം.
കഴിഞ്ഞ ദിവസം രാജ്യത്തെ ചില സ്ക്രാപ്പ്‍ യാർഡുകളിലും മെറ്റൽ ഷോപ്പുകളിലും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയിരുന്നു. അനധികൃതമായി രാജ്യത്ത് ജോലി ചെയ്യുകയായിരുന്ന നിരവധി പ്രവാസികളാണ് പരിശോധനകളിൽ പിടിയിലായത്. 46 കടകളിൽ നടത്തിയ പരിശോധനയിൽ 17 പ്രവാസി തൊഴിലാളികൾ പിടിയിലാകുകയും ചെയ്തു. പിടിയിലായവരെക്കുറിച്ചുള്ള വിശദ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. തൊഴിൽ, താമസ നിയമ ലംഘനങ്ങൾക്ക് ഇവർക്കെതിരെ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.
അതുപോലെ ഒന്നര ലക്ഷത്തോളം വരുന്ന അനധികൃത താമസക്കാർക്കെതിരെ ആഭ്യന്തര മന്ത്രാലം ശക്തമായ നിയമ നടപടികൾ കൊണ്ടുവരാൻ ആണ് കുവൈത്തിന്റെ തീരുമാനം. രാജ്യത്ത് എത്തുന്ന തൊഴിലാളികൾക്ക് സുരക്ഷ നൽകുന്ന രീതിയിൽ തൊഴിൽ നിയമം ശക്തിപ്പെടുത്താൻ ആലോക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. പുതിയ നിയമം വന്നാൽ തൊഴിലാളികളെ നാട് കടത്തുന്ന രീതി കുറയും. കള്ളകേസിൽ പെട്ട് നാട് കടത്തപ്പെടുന്നവർക്ക് ഇത് വലിയ ഗുണമായി മാറും.
തൊഴിലാളികളുടെ സിവിൽ ഐഡിയും പാസ്‌പോർട്ടും തൊഴിൽ ഉടമകൾ ആണ് സൂക്ഷിക്കുന്നത്. ഇത് തൊഴിലാളികൾ തന്നെ സൂക്ഷിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറുന്നത് സംബന്ധിച്ചും ഔദ്യോഗിക തലത്തിൽ ആലോചനകൾ നടക്കുന്നുണ്ട്. തൊഴിലാളികളുടെ രേഖകൾ എല്ലാം കെെവശം വെക്കുന്നത് വലിയ കുറ്റമായി കാണുന്ന തരത്തിലേക്ക് നിയമം പരിഷ്കരിക്കാൻ ആണ് തീരുമാനിക്കുന്നത്. നിയമവിരുദ്ധവും ഗാർഹിക സഹായ നിയമങ്ങളെ ലംഘിക്കുന്നവർക്ക് ശക്തമായ ശിക്ഷ നൽകാനും തീരുമാനിക്കും. അന്താരാഷ്ട്ര ഉടമ്പടികൾക്ക് വിരുദ്ധമായി രാജ്യത്ത് ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനങ്ങൾ നടന്നാൽ അത് ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ കൊണ്ടു വരാനും ആലോചിക്കുന്നുണ്ട് കുവെെറ്റ്.
https://www.facebook.com/Malayalivartha























