അടുത്ത ദിവസങ്ങളിൽ വന്‍ തിരക്ക്, യാത്രക്കാരുടെ എണ്ണത്തിൽ വീണ്ടും കുതിച്ച് ദുബൈ വിമാനത്താവളം, തിരക്ക് കണക്കിലെടുത്ത് യാത്രക്കാർക്ക് ആവശ്യമായ നിര്‍ദേശങ്ങൾ പുറത്തിറക്കി എയര്‍പോര്‍ട്ട് അധികൃതര്‍

ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് പ്രത്യേക മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് എയര്‍പോര്‍ട്ട് അധികൃതര്‍. യാത്രക്കാരുടെ എണ്ണത്തിൽ വീണ്ടും കുതിക്കുകയാണ് ദുബൈ വിമാനത്താവളം. അടുത്ത 10 ദിവസം ദുബൈ വിമാനത്താവളത്തില്‍ വന്‍ തിരക്കുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
ഒക്ടോബര്‍ 21 മുതല്‍ 30 വരെ 21 ലക്ഷം യാത്രികരാണ് വിമാനത്താവളത്തില്‍ എത്തുന്നത്. ദിവസവും ശരാശരി 2.15 ലക്ഷം പേര്‍ എത്തുന്നതിനാല്‍ യാത്രക്കാര്‍ തിരക്ക് ഒഴിവാക്കാന്‍ മുന്‍കരുതലെടുക്കണമെന്നും അധികൃതര്‍ അറിയിച്ചു.
തിരക്ക് കണക്കിലെടുത്ത് ആവശ്യമായ നിര്‍ദേശങ്ങളും എയര്‍പോര്‍ട്ട് അധികൃതര്‍ പുറത്തിറക്കി. എയര്‍പോര്‍ട്ട് അധികൃതര്‍ യാത്രക്കാർക്കായി പുറപ്പെടുവിച്ച നിര്‍ദേശങ്ങൾ എന്തൊക്കെയെന്ന് നോക്കാം...
തിരക്ക് ഒഴിവാക്കാന്‍ യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് രേഖകളെല്ലാമുണ്ടെന്ന് ഉറപ്പാക്കുക
യാത്രസംബന്ധമായ മുന്നറിയിപ്പുകള്‍ കൃത്യസമയത്ത് ശ്രദ്ധിക്കുക
12 വയസ്സിന് മുകളിലുള്ളവര്‍ സ്മാര്‍ട്ട് ഗേറ്റ് സംവിധാനം ഉപയോഗിക്കുക
ടെര്‍മിനല്‍-1 യാത്രക്കാര്‍ നിര്‍ബന്ധമായും മൂന്നു മണിക്കൂര്‍ മുമ്ബ് എത്തണം
ഓണ്‍ലൈന്‍ ചെക്ക് ഇന്‍ സംവിധാനം പ്രയോജനപ്പെടുത്തണം
ടെര്‍മിനല്‍ മൂന്നില്‍ എമിറേറ്റ്സ് എയര്‍ലൈന്‍സിന്‍റെ സെല്‍ഫ് ചെക്ക് ഇന്‍ സംവിധാനം ഉപയോഗിക്കുക
ബാഗേജിന്‍റെ ഭാരം നിശ്ചിത അളവിലും കൂടിയിട്ടില്ലെന്ന് ഉറപ്പാക്കുക
ട്രാഫിക് കുരുക്ക് ഒഴിവാക്കാന്‍ ദുബൈ മെട്രോയുടെ സേവനം പ്രയോജനപ്പെടുത്തുക
ടെര്‍മിനല്‍ മൂന്നിന്‍റെ ആഗമന മേഖലയിലേക്ക് പൊതുഗതാഗത വാഹനങ്ങള്‍ക്കും അധികൃതരുടെ വാഹനങ്ങള്‍ക്കും മാത്രമായിരിക്കും പ്രവേശനം
കാര്‍ പാര്‍ക്കിങ് കൃത്യമായി ഉപയോഗിക്കുക.
യു.എ.ഇയിലെ അമേരിക്കന്‍, ബ്രിട്ടീഷ് കരിക്കുല്ലം സ്കൂളുകള്‍ക്ക് മിഡ് ടേം അവധി തുടങ്ങുന്നതും യു.എ.ഇയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് ആരംഭിക്കുന്നതുമാണ് തിരക്ക് വര്‍ധിക്കാനുള്ള പ്രധാന കാരണം. ഏറ്റവും കൂടുതല്‍ യാത്രക്കാരെ പ്രതീക്ഷിക്കുന്നത് ഒക്ടോബര്‍ 30നാണ്. 2.59 ലക്ഷം പേര്‍ ഈ ദിവസം മാത്രം എത്തുമെന്ന് കരുതുന്നു.
അതുപോലെ ദുബായിൽ നിന്ന് കേരളത്തിലേക്ക് അടക്കം 11 കേന്ദ്രങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് കുറഞ്ഞ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണു കേരളത്തിലേക്കുളള കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. കൊച്ചിയിലേക്ക് 380 ദിർഹം, കോഴിക്കോട്ടേക്ക് 269, തിരുവനന്തപുരത്തേക്ക് 445 ദിര്‍ഹം, മംഗ്ലുരുവിലേയ്ക്ക് 298 ദിർഹം എന്നിങ്ങനെയാണു വൺവേ ടിക്കറ്റ് നിരക്ക്. കൂടാതെ, മുംബൈ–279 ദിർഹം, ഡൽഹി–298, അമൃത് സർ–445, ജയ്പൂർ–313, ലക്നൗ–449, തിരുച്ചി–570 ദിർഹം. കോഴിക്കോട്ടേയ്ക്ക് ആഴ്ചയിൽ 13 സർവീസുകളുണ്ടാകും.
കൊച്ചിയിലേക്ക് ഏഴും തിരുവനന്തപുരത്തേക്ക് അഞ്ചും മംഗ്ലുരുവിലേയ്ക്ക് 14ഉം സർവീസുകളാണു നടത്തുക. അടുത്ത മാസം പകുതി വരെ ഈ നിരക്ക് തുടരാനാണ് സാധ്യത. എയർ ഇന്ത്യയ്ക്ക് പിന്നാലെ എയർ ഇന്ത്യ എക്സ്പ്രസ്, സ്പൈസ് ജെറ്റ്, ഇൻഡിഗോ, ഗോ ഫസ്റ്റ് തുടങ്ങി കേരളത്തിലേക്കു സർവീസ് നടത്തുന്ന ഇന്ത്യൻ വിമാന കമ്പനികളെല്ലാം നിരക്കു കുറച്ചു. ചില എയർലൈനുകൾ 40 കിലോ വരെ ലഗേജും അനുവദിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha























