പ്രവാസികൾക്കുള്ള സമയ പരിധി ഉടൻ അവസാനിക്കും, കുവൈത്തിന് പുറത്ത് ആറ് മാസത്തില്‍ കൂടുതല്‍ താമസിക്കുന്നവരുടെ ഇഖാമ റദ്ദാകും, നിയമം കർശനമായി നടപ്പിലാക്കാൻ ആഭ്യന്തര മന്ത്രാലയം

താമസ വിസയുള്ള പ്രവാസികൾ പാലിക്കേണ്ട നിയമങ്ങൾ കൂടുതൽ കർശനമാക്കുകയാണ് കുവൈത്ത്. നിലവിലുള്ള നിയമം തന്നെ കൂടുതൽ കർശനമായി നടപ്പിലാക്കാൻ തന്നെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കടുത്ത തീരുമാനം. ഇനി കുവൈത്തിന് പുറത്ത് ആറ് മാസത്തില്‍ കൂടുതല്‍ താമസിക്കുന്നവരുടെ ഇഖാമ റദ്ദാകുമെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമം കര്‍ശനമായി നടപ്പാക്കാനാണ് തീരുമാനം.
വിസ റദ്ദാക്കാനുള്ള ശുപാര്‍ശക്ക് താമസകാര്യ വകുപ്പ് അംഗീകാരം നല്‍കി. കുവൈത്തില്‍ വിദേശികള്‍ ആറ് മാസത്തിലധികം രാജ്യത്തിന് പുറത്തായാല്‍ വിസ റദ്ദാകുമെന്ന് അഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത് സംബന്ധമായ സര്‍ക്കുലര്‍ ജവാസാത്ത് ഓഫീസുകള്‍ക്ക് നല്‍കിയതായി പ്രാദേശിക പത്രമായ അല്‍ അന്‍ബ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഡിസംബറില്‍ നിയമം ഭാഗികമായി പുനഃസ്ഥാപിച്ചിരുന്നു. ഗാര്‍ഹിക ജോലിക്കാര്‍ക്ക് മാത്രമായിരുന്നു അന്ന് ബാധകമാക്കിയത്.
പ്രവാസികള്‍ക്ക് അനുവദിക്കുന്ന ആശ്രിത, കുടുംബ വിസകള്‍ക്കും പുതിയ നിബന്ധന ബാധകമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.2022 ആഗസ്റ്റ് ഒന്നു മുതലാണ് പുതിയ കാലാവധി നിശ്ചയിച്ചിട്ടുള്ളത്. ഇതുപ്രകാരം രാജ്യത്തിന് പുറത്തുള്ള പ്രവാസികള്‍ 2023 ഫെബ്രുവരി ഒന്നിനുമുമ്പ് രാജ്യത്ത് പ്രവേശിക്കണം. അല്ലാത്തപക്ഷം വിസ റദ്ദാകും. കുവൈത്ത് നിയമപ്രകാരം പ്രവാസികള്‍ക്ക് രാജ്യത്തിനു പുറത്ത് താമസിക്കാനുള്ള പരമാവധി ദൈര്‍ഘ്യം ആറ് മാസമാണ്.
കോവിഡ് സമയത്ത് മാനുഷിക പരിഗണന മുന്‍നിര്‍ത്തി ആറു മാസത്തെ സമയപരിധി മരവിപ്പിച്ച് ഇഖാമ റദ്ദാക്കുന്ന നടപടി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഇതാണ് ഇപ്പോൾ പുനരാരംഭിച്ചത്. നേരത്തേ ഗാര്‍ഹിക ജോലിക്കാര്‍ക്കും പതിനെട്ടാം നമ്പർ വിസക്കാര്‍ക്കും ഈ നിബന്ധന പുനഃസ്ഥാപിച്ചിരുന്നു. ഇത് മറ്റ് മേഖലകളിലേക്കുകൂടി വ്യാപിപ്പിക്കുകയാണ് ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ചിരിക്കുന്നത്..
അതുപോലെ കുടുംബ വിസകള്‍ അനുവദിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ ഭാഗികമായി നീക്കാൻ കുവൈത്ത് തീരുമാനമെടുത്തിരുന്നു. ചില കേസുകളില്‍ മാത്രം ഇക്കാര്യത്തില്‍ ഇളവ് അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏറെ കാലത്തെ നിയന്ത്രണങ്ങള്‍ക്ക് ശേഷമാണ് തീരുമാനത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്.
എല്ലാ തരം ഫാമിലി വിസകളും അനുവദിക്കുന്നതിന് മാസങ്ങളായി നിര്‍ത്തിവച്ചിരിക്കുകയാണ് കുവൈറ്റ്. പുതുതായി കൊണ്ടുവരുന്ന ഇളവുകള്‍ പ്രകാരം പ്രവാസികള്‍ക്ക് കുവൈറ്റിന് പുറത്ത് വെച്ച് ജനിച്ച കുട്ടികളെ രാജ്യത്തേക്ക് കൊണ്ടുവരാന്‍ അനുവാദം ലഭിക്കും. സമാനമായ തരത്തില്‍ മാനുഷിക പരിഗണന മുന്‍നിര്‍ത്തി മറ്റ് ചില വിഭാഗങ്ങള്‍ക്കും ഫാമിലി വിസ അനുവദിക്കുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തുവന്നിട്ടില്ല. നിലവില്‍ അടിയന്തര കേസുകളില്‍ ആഭ്യന്തര മന്ത്രാലയത്തിന് മുന്നിലെത്തുന്ന ഫാമിലി വിസയ്ക്കുള്ള അപേക്ഷകളില്‍ അനുകൂല നിലപാടെടുക്കുന്നുണ്ടെന്നും പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പറയുന്നു. ഓരോ കേസും പരിഗണിച്ച് ശേഷമാണ് അതില്‍ തീരുമാനം എടുക്കുന്നത്.
മാത്രമല്ല 20 തസ്‍തികകളിലെ ജോലികള്‍ക്ക് വേണ്ടി കുവെെറ്റിലേക്ക് വരുന്ന പ്രവാസികൾക്ക് പ്രത്യേക യോഗ്യതാ പരീക്ഷ നടപ്പിലാക്കാൻ ഒരുങ്ങുകയാണ് രാജ്യം. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ചായിരിക്കും പരീക്ഷ നടത്തുക. കുവെെറ്റ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറാണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തിറക്കിയത്. കുവെെറ്റിലെ തൊഴിൽ വിപണയില്‍ ഏറ്റവുമധികം ആവശ്യമായി വരുന്ന 20 തൊഴിലുകളാണ് ഈ പുതിയ നിയമത്തിന് കീഴിൽ വരുന്നത്.
പതിയെ മറ്റ് ജോലികള്‍ കൂടി പുതിയ നിയമത്തിന്റെ കീഴിൽ കൊണ്ടുവരാൻ ആണ് തീരുമാനം. താഴ്ന്ന വരുമാനക്കാരായ സാധാരണ തൊഴിലാളികളുടെ എണ്ണം കൂടുന്നത് കാരണം ആണ് ഇത്തരത്തിലുള്ള നിയമങ്ങൾ കുവെെറ്റ് കൊണ്ടുവരുന്നത്.പദ്ധതി നടപ്പാക്കാനുള്ള അംഗീകാരം ലഭിച്ചതായി കുവെെറ്റ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha























