35 ലക്ഷം! ശിവശങ്കറിന്റെ വാട്സാപ്പ് സന്ദേശത്തിന് പിന്നാലെ പണവുമായി സ്വപ്‌ന! ലോക്കര്‍ തുറന്നത് ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം, ശിവശങ്കറിന് കുരുക്കായി ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ കുടുക്കിയ ചാർട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലിന്റെ മൊഴി പുറത്ത്. സ്വപ്‌നയുമായി ചേര്‍ന്ന് ജോയിന്റ് ലോക്കര്‍ തുറന്നത് ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണെന്നാണ് വേണുഗോപാലിന്റെ മൊഴി. സ്വപ്‌ന പണവുമായി വീട്ടിലെത്തിയപ്പോള്‍ ശിവശങ്കറുമെത്തിയിരുന്നുവെന്നും പണം നല്‍കിയ സമയത്തും തുടര്‍ന്നുള്ള ചര്‍ച്ചയിലും ശിവശങ്കര്‍ ഒപ്പമുണ്ടായിരുന്നുവെന്നും മൊഴിയിലുണ്ട്. എം.ശിവശങ്കര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സ്വപ്‌ന സുരേഷിന് വേണ്ടി ജോയിന്റ് അക്കൗണ്ട് തുറന്നതെന്നാണ് പി. വേണുഗോപാല്‍ മൊഴി നല്‍കിയിരിക്കുന്നത്.
ജോയിന്റ് ലോക്കര്‍ തുറന്ന ശേഷം പണം നിക്ഷേപിച്ചതടക്കമുള്ള കാര്യങ്ങള്‍ മൊഴിയില്‍ വിശദീകരിക്കുന്നുണ്ട്. ലോക്കര്‍ തുറക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് ശിവശങ്കര്‍ സ്വപ്‌ന സുരേഷുമായി തന്റെ വീട്ടിലെത്തി പണം കൈമാറിയതെന്നാണ് വേണുഗോപാല്‍ പറയുന്നത്.
സ്വപ്ന സുരേഷിനെ പി. വേണുഗോപാലിന് പരിചയപ്പെടുത്തിയ ശേഷം താന്‍ അവിടെനിന്ന് മടങ്ങിയെന്നാണ് എം.ശിവശങ്കര്‍ എന്‍ഫോഴ്‌മെന്റിന് നല്‍കിയ മൊഴി. എന്നാല്‍ ഇത് പൂര്‍ണമായും തള്ളുകയാണ് പി.വേണുഗോപാല്‍. മുഴുവന്‍ സമയും ചര്‍ച്ചയില്‍ ശിവശങ്കര്‍ ഉണ്ടായിരുന്നുവെന്നും പി. വേണുഗോപാലിന്റെ മൊഴിയിലുണ്ട്.
പണമടങ്ങിയ ബാഗ് കൈമാറിയത് സ്വപ്‌ന സുരേഷാണ്. അതിന് മുമ്പ് ശിവശങ്കര്‍ വാട്‌സ് ആപ്പ് സന്ദേശം അയച്ചിരുന്നു. അതില്‍ 35 ലക്ഷം രൂപ അയക്കുന്നു എന്നകാര്യം പറഞ്ഞിരുന്നു. എന്നാല്‍ 30 ലക്ഷം രൂപ മാത്രമാണ് വന്നത്. ലോക്കര്‍ തുറന്ന് പണം നിക്ഷേപിച്ച ശേഷം എം.ശിവശങ്കറിന് വാട്‌സ് ആപ്പ് സന്ദേശം അയച്ചെന്നും അതിന് നന്ദിയെന്ന് മറുപടി ലഭിച്ചതായും മൊഴി നല്‍കിയിട്ടുണ്ട്. ശിവശങ്കറുമായി ദീര്‍ഘകാലത്തെ ബന്ധമുള്ളതിനാലാണ് സ്വപ്‌ന സുരേഷില്‍ നിന്ന് ഫീസ് വാങ്ങാതിരുന്നത്. ലോക്കര്‍ ക്ലോസ് ചെയ്യുന്നതിനായി പലവട്ടം വിളിച്ചിരുന്നു.
പലതവണയായി അവര്‍ 30 ലക്ഷം രൂപ ലോക്കറില്‍നിന്ന് എടുത്തിരുന്നു. മൂന്ന് നാല് തവണ താനാണ് ലോക്കര്‍ തുറന്ന് പണമെടുത്ത് സരിത്തിന് കൈമാറിയത്. പൂര്‍ണമായും പണമെടുത്ത ശേഷം ലോക്കര്‍ ക്ലോസ് ചെയ്യാന്‍ വിളിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പി. വേണുഗോപാലിനെ എന്‍ഫോഴ്‌സ്‌മെന്റിന്റെ കുറ്റപത്രത്തില്‍ സാക്ഷി പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ മൂന്ന് പ്രതികളെ എൻ.ഐ.എ. കസ്റ്റഡിയിൽ വിട്ടു. സരിത്ത്, കെ.ടി. റമീസ്, എ.എം. ജലാൽ എന്നിവരെയാണ് കൊച്ചിയിലെ എൻ.ഐ.എ. കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. അതിനിടെ, സ്വർണക്കടത്ത് കേസിൽ സന്ദീപ് നായർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴികളും പുറത്തുവന്നു. നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്താമെന്ന തന്ത്രം മുന്നോട്ടുവെച്ചത് സ്വപ്നയാണെന്നും ഇതിനായി ഒരു കിലോയ്ക്ക് ആയിരം ഡോളറാണ് സ്വപ്ന ആവശ്യപ്പെട്ട കമ്മീഷനെന്നും സന്ദീപ് നായരുടെ മൊഴിയിൽ പറയുന്നു. സരിത്ത് വഴിയാണ് സ്വപ്നയെ പരിചയപ്പെട്ടത്. നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്തുന്നത് സുരക്ഷിതമാണെന്ന് പറഞ്ഞത് സ്വപ്നയാണെന്നും സന്ദീപ് നായരുടെ മൊഴിയിലുണ്ട്.
https://www.facebook.com/Malayalivartha